യാഥാര്‍ത്ഥ്യബോധത്തില്‍ അധിഷ്ഠിതവും അതേസമയം ഭാവനാസമ്പന്നവുമാണ് ധനമന്ത്രി നിര്‍മലാ സീതാരാമന് അവതരിപ്പിച്ച രണ്ടാം മോദി സര്‍ക്കാരിന്റെ മൂന്നാം പൊതുബജറ്റ്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്നതും, സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന നിര്‍ദേശങ്ങളുമുള്ള ബജറ്റാണിതെന്ന് പ്രത്യക്ഷത്തില്‍ വ്യക്തമാണ്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കാലമായിരുന്നിട്ടും വോട്ടര്‍മാരെ പ്രീണിപ്പിക്കുന്ന ജനപ്രിയ പരിപാടികളൊന്നും ബജറ്റില്‍ ഉള്‍പ്പെടുത്താതിരുന്നത് കക്ഷിരാഷ്ട്രീയം മുന്‍നിര്‍ത്തി സമ്പദ് വ്യവസ്ഥയെ ദുര്‍ബലപ്പെടുത്താനില്ലെന്ന മോദി സര്‍ക്കാരിന്റെ സമീപനത്തിന് തെളിവാണ്. സമഗ്ര വികസനം, ഉത്പാദന വര്‍ധനവ്, ഊര്‍ജ വിതരണം, കാലാവസ്ഥാ വ്യതിയാനം എന്നിങ്ങനെ വികസനത്തിന്റെ നാല് ഘടകങ്ങളില്‍ ഊന്നുന്നതാണ് 2022-23 ബജറ്റെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം ശരിവയ്ക്കുന്നതാണ് നിര്‍ദേശങ്ങള്‍. സ്വതന്ത്രഭാരതം എഴുപത്തിയഞ്ച് വയസ്സില്‍ നിന്ന് നൂറിലെത്തുന്ന കാല്‍നൂറ്റാണ്ടിലെ അമൃത് കാലത്തെ സമ്പദ്വ്യവസ്ഥയ്ക്കു വേണ്ടതായ രൂപരേഖയാണ് ബജറ്റിലൂടെ അവതരിപ്പിച്ചിട്ടുള്ളത്. അഞ്ച് വലിയ നദികളെ സംയോജിപ്പിക്കാനുള്ള പദ്ധതിക്ക് അന്തിമാനുമതി നല്കിയിട്ടുള്ളതും, രാജ്യം ഡിജിറ്റല്‍ ഇക്കണോമിയിലേക്ക് പ്രവേശിക്കുന്നതും മറ്റും ഇതിന് ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടാം. രാജ്യം എക്കാലത്തെയും മികച്ച വളര്‍ച്ചാ നിരക്ക് കൈവരിക്കുമെന്ന സാമ്പത്തിക സര്‍വേയിലെ വിലയിരുത്തലിനോട് പൊരുത്തപ്പെടുന്നതാണ് ബജറ്റെന്ന് തീര്‍ച്ചയായും കരുതാം.
സാധാരണക്കാരെയും പാവങ്ങളെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെയും സഹായിക്കുന്നതിന് നിരവധി നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ട്. ജനങ്ങളുടെ മേല്‍ പുതുതായി ഒരു നികുതിയും അടിച്ചേല്‍പ്പിച്ചിട്ടില്ല എന്നത് എടുത്തുപറയേണ്ടതുണ്ട്. അടിസ്ഥാന മേഖലയ്ക്കായി നീക്കിവച്ചിരിക്കുന്ന വന്‍ തുക വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. 60 ലക്ഷം തൊഴിലവസരങ്ങളാണ് ലക്ഷ്യം വയ്ക്കുന്നത്. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കാണ് ഇത് കൂടുതല്‍ ഗുണം ചെയ്യുക. സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ക്കു പുറമെ മേക്കിങ് ഇന്ത്യയെ ശക്തിപ്പെടുത്താനുള്ള നിര്‍ദേശങ്ങളുമുണ്ട്. പ്രതിരോധ രംഗത്തെ ഇറക്കുമതി കുറയ്ക്കാനും, ആയുധങ്ങള്‍ തദ്ദേശീയമായി നിര്‍മിക്കാനുമുള്ള തീരുമാനം ആത്മനിര്‍ഭര്‍ ഭാരതത്തിന് പുത്തന്‍ കുതിപ്പേകും. പ്രതിരോധ രംഗത്തെ ഗവേഷണത്തിന് സ്വകാര്യമേഖലയെ അനുവദിക്കാനുള്ള തീരുമാനം വലിയ മാറ്റങ്ങള്‍ക്കിടയാക്കും. കസ്റ്റംസ് ഡ്യൂട്ടിയില്‍ ഇളവ് വരുത്തുന്നത് പല അവശ്യവസ്തുക്കളുടെയും വില കുറയ്ക്കും. മൊബൈല്‍ ഫോണുകള്‍ക്കും ആഭരണങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കുമൊക്കെ വിലകുറയുന്നതോടെ മധ്യവര്‍ഗത്തെ കേന്ദ്രീകരിച്ചുള്ള വിപണി സജീവമാകും. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് പല പുതുമകളുമുള്ളതാണ് ഈ ബജറ്റ്. രാജ്യം ഡിജിറ്റല്‍ കറന്‍സിയിലേക്ക് പ്രവേശിക്കുന്നു എന്നതു തന്നെയാണ് ആദ്യ ആകര്‍ഷണം. ഈ വര്‍ഷം തന്നെ റിസര്‍വ് ബാങ്ക് ഡിജിറ്റല്‍ കറന്‍സി പുറപ്പെടുവിക്കും. ഡിജിറ്റല്‍ സര്‍വ്വകലാശാലകള്‍ സ്ഥാപിക്കുന്നതാണ് മറ്റൊന്ന്. മൈക്രോചിപ്പ് അധിഷ്ഠിതമായ ഇ-പാസ്പോര്‍ട്ട് കൊണ്ടുവരും. രാജ്യത്തെ എഴുപത്തിയഞ്ച് ജില്ലകളില്‍ ഡിജിറ്റല്‍ ബാങ്കിങ് യൂണിറ്റുകള്‍ ആരംഭിക്കും. പ്രധാനമന്ത്രി ആവാസ് യോജനയ്ക്കു കീഴില്‍ എണ്‍പത് ലക്ഷം വീടുകളാണ് നിര്‍മിക്കുക. 2025 ആകുമ്പോഴേക്കും മുഴുവന്‍ ഗ്രാമങ്ങളെയും ഒപ്ടിക്കല്‍ കേബിള്‍ വഴി ബന്ധിപ്പിക്കും. ദേശീയപാത 25,000 കിലോമീറ്റര്‍ വര്‍ധിപ്പിക്കും. റെയില്‍ പാത 2000 കിലോമീറ്ററും. 400 വന്ദേഭാരത് എക്സ്പ്രസ്സുകളാണ് ആരംഭിക്കുക.
ബജറ്റ് മധ്യവര്‍ഗത്തെ അവഗണിച്ചു, നിരാശാജനകം എന്നൊക്കെയുള്ള പ്രതിപക്ഷത്തിന്റെ കുറ്റപ്പെടുത്തല്‍ വിമര്‍ശനത്തിന് പഴുതില്ലാത്തതിനാല്‍ യാന്ത്രികമായ പ്രതികരണങ്ങളാണ്. കര്‍ഷക ക്ഷേമത്തിന് കാതലായ പദ്ധതികളും ബജറ്റിലുണ്ട്. വിള പരിശോധിക്കാനുള്ള കിസാന്‍ ഡ്രോണ്‍ കൊണ്ടുവരും. രാസവളം ചേര്‍ക്കാത്ത കൃഷിയെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ എടുക്കുകയും, കര്‍ഷകരുടെ ഉത്പന്നങ്ങള്‍ രാജ്യവ്യാപകമായി വിറ്റഴിക്കുവാന്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ഡിജിറ്റല്‍ സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യും. കാര്‍ഷിക-ഗ്രാമീണ രംഗത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നബാര്‍ഡ് ധനസഹായം നല്‍കുന്നതാണ് മറ്റൊന്ന്. എണ്ണക്കുരുക്കളുടെ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കാന്‍ സമഗ്രമായ പദ്ധതികൊണ്ടുവരും. ഇതുവഴി ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനാവും. ആരോഗ്യപരമായും സാമ്പത്തികമായും കൊവിഡ് പ്രതികൂലമായി ബാധിച്ചവരോട് ധനമന്ത്രി സഹാനുഭൂതി പ്രകടിപ്പിക്കുക മാത്രമല്ല, എല്ലാ പ്രായത്തിലുമുള്ളവരുടെ മാനസികാരോഗ്യത്തിനായി ദേശീയതലത്തില്‍ ടെലി മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം ആരംഭിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ഷകരുടെയും സൂക്ഷ്മ ചെറുകിട സംരംഭകരുടെയും ഉത്പന്നങ്ങള്‍ കൊണ്ടുപോകുന്നതിനായി റെയില്‍വേയില്‍ പുതിയ സംവിധാനമൊരുക്കും. ഉത്പന്നങ്ങള്‍ക്ക് താങ്ങുവില ഏര്‍പ്പെടുത്തുന്നതിനാവശ്യമായ രണ്ടരലക്ഷം കോടി രൂപ നീക്കിവച്ചിരിക്കുന്നതില്‍നിന്നുതന്നെ സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പമാണെന്ന് തെളിയിക്കുന്നു. ‘ഒരു രാജ്യം ഒരു ഉത്പന്നം’ എന്ന ആശയം പ്രചരിപ്പിക്കും. ഭൂമിയുടെ കാര്യത്തില്‍ ‘ഒരു രാഷ്ട്രം ഒരു രജിസ്ട്രേഷന്’ എന്ന രീതി നടപ്പാക്കുമെന്ന പ്രഖ്യാപനം വിപ്ലവകരമാണ്. ചുരുക്കത്തില്‍ മാറിയ കാലത്തിന്റെ ആവശ്യങ്ങളും സൗകര്യങ്ങളും കണക്കിലെടുത്തുകൊണ്ടുള്ള ക്രിയാത്മകവും ഫലപ്രദവുമായ ബജറ്റാണിത്. പുതിയ ഭാരതത്തെ പടുത്തുയര്‍ത്തുന്നതിനുള്ള ഊര്‍ജം പകരാന്‍ ഇതിന് കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: