തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ അവിശുദ്ധ സഖ്യത്തിലേര്‍പ്പെട്ടവര്‍ ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിലും പരസ്പരം കൈകോര്‍ത്തിരിക്കുകയാണ്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികളിലേക്ക് ബിജെപി പ്രതിനിധികള്‍ എത്തുമെന്നു കണ്ടാണ് നിരവധി ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫും യുഡിഎഫും ഒന്നിച്ചത്. എതിര്‍ത്തു മത്സരിക്കുന്നു എന്നതിനാല്‍ രണ്ട് മുന്നണികള്‍ക്കും വോട്ടു ചെയ്ത ജനങ്ങളെ പരിഹസിക്കുന്നതും, ജനവിധിയെ അവഹേളിക്കുന്നതുമാണ് ഈ ഒത്തുകളി. തെരഞ്ഞെടുപ്പ് ഫലത്തെ മുന്‍നിര്‍ത്തി മാധ്യമങ്ങളില്‍ ഇരുമുന്നണികളുടെയും നേതാക്കള്‍ പരസ്പരം കടിച്ചുകീറിയത് വെറും പ്രഹസനമായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമാവുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നാടായ തൃപ്പെരുന്തുറ പഞ്ചായത്തില്‍ ബിജെപിയെ പുറത്തുനിര്‍ത്തി സിപിഎമ്മിനെ അധികാരത്തിലേറ്റാന്‍ യുഡിഎഫ് പിന്തുണ നല്‍കുകയും, എല്‍ഡിഎഫ് അത് സ്വീകരിക്കുകയും ചെയ്തു. കോണ്‍ഗ്രസ്സിന്റെ ജില്ലാ നേതൃത്വം ഈ കൂട്ടുകെട്ടിനെ പിന്തുണയ്ക്കുകയും ചെയ്തിരിക്കുന്നു. ചെന്നിത്തലയുടെ ഇടതുപക്ഷ വിരോധം വെറും തട്ടിപ്പാണെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലുള്‍പ്പെടെ കോണ്‍ഗ്രസ്സ് വോട്ടുകള്‍ മൊത്തമായി സിപിഎമ്മിന് മറിച്ചിട്ടും ബിജെപി അഭിമാനകരമായ വിജയം നേടുകയാണുണ്ടായത്. എന്നിട്ടും കേരളത്തില്‍ ബിജെപിക്ക് പ്രസക്തിയില്ല എന്നു പറയാന്‍ കാണിച്ച ലജ്ജയില്ലായ്മ ചെന്നിത്തല തുടരുകയാണെന്നര്‍ത്ഥം.
ഇങ്ങനെ ഒന്നിക്കാനായിരുന്നെങ്കില്‍ തെരഞ്ഞെടുപ്പില്‍ എന്തിനാണ് രണ്ടുമുന്നണികളായി മത്സരിച്ചത്. ഒറ്റക്കെട്ടായി മത്സരിച്ചാല്‍ മതിയായിരുന്നില്ലേ എന്ന ചോദ്യത്തിന് സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെ നേതാക്കള്‍ ജനങ്ങളോട് മറുപടി പറയണം. അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലടക്കം തെരഞ്ഞെടുപ്പ് സഖ്യത്തിലായ കോണ്‍ഗ്രസ്സും സിപിഎമ്മും കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ വേണ്ടി മാത്രമാണ് രണ്ട് മുന്നണികളിലായി മത്സരിക്കുന്നത്. ഈ രാഷ്ട്രീയ വഞ്ചനയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതില്‍ ഇരുവരും ഒരുമിച്ചതിലൂടെ പുറത്താവുന്നത്. തെരഞ്ഞെടുപ്പില്‍ ഇസ്ലാമിക മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി കോണ്‍ഗ്രസ്സ് സഖ്യമുണ്ടാക്കിയത് വിവാദം സൃഷ്ടിച്ചിരുന്നു. അതുവരെ ഈ പാര്‍ട്ടിയുമായി സഖ്യത്തിലായിരുന്ന സിപിഎം കോണ്‍ഗ്രസ്സിനെതിരെ രംഗത്തു വരികയും, തങ്ങള്‍ ഇസ്ലാമിക മതമൗലികവാദികളുമായി സഖ്യമുണ്ടാക്കില്ലെന്ന് അവകാശപ്പെടുകയും ചെയ്തു. ഇതേ പാര്‍ട്ടിതന്നെ ഇപ്പോള്‍ ഇസ്ലാമിക തീവ്രവാദികളും, ദേശദ്രോഹപരമായ കേസുകളില്‍ പ്രതിക്കൂട്ടില്‍ നില്ക്കുന്നവരുമായ എസ്ഡിപിഐയുടെ പിന്തുണയോടെ പല പഞ്ചായത്തുകളിലും അധികാരത്തില്‍ വന്നിരിക്കുന്നു! കൊല്ലം പോരുവഴി പഞ്ചായത്തില്‍ എല്‍ഡിഎഫും യുഡിഎഫും എസ്ഡിപിഐയും ഒരുമിച്ചത് അപകടകരമായ അവസരവാദ രാഷ്ട്രീയമാണ്.
ചില പഞ്ചായത്തുകളിലെയും നഗരസഭകളിലെയും ഭരണം പിടിക്കുക എന്നതിനപ്പുറത്തേക്ക് നീളുന്നതാണ് ഈ ഒത്തുകളിയെന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ സഖ്യം വലിയ മുന്നേറ്റം നടത്തിയിരുന്നു. പല അസംബ്ലി നിയോജക മണ്ഡലങ്ങളിലും ഈ സഖ്യം നിര്‍ണായകമാണ്. അധികാര സമവാക്യങ്ങളെ മാറ്റിമറിക്കാനുള്ള ശേഷി ബിജെപി ആര്‍ജിച്ചിരിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി-എന്‍ഡിഎ സഖ്യം വിജയം നേടുന്നത് അട്ടിമറിക്കാനുള്ള ആലോചനകള്‍ ഇപ്പോള്‍ തന്നെ സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും ഉപശാലകളില്‍ ആരംഭിച്ചുകഴിഞ്ഞു. ഇതിന്റെ മുന്നോടിയാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ ജനവിധി മാനിക്കാതെയുള്ള ഇടതു-വലതു മുന്നണികളുടെ ഒത്തുകളി. പഞ്ചിമ ബംഗാളില്‍ മാത്രമല്ല കേരളത്തിലും പരസ്പരം സഹകരിക്കേണ്ടവരാണ് തങ്ങളെന്ന ധാരണ സ്വന്തം അണികളില്‍ സൃഷ്ടിക്കുകയാണ് സിപിഎമ്മും കോണ്‍ഗ്രസ്സും. ബിജെപിയെ ചെറുക്കാനുള്ള ഈ സംയുക്ത സംരംഭത്തില്‍ വര്‍ഗീയവാദികളെയും മതമൗലികവാദികളെയും ഭീകരവാദികളെപ്പോലും ഇക്കൂട്ടര്‍ പങ്കാളികളാക്കുന്നു. ഇത്തരം ശിഥിലീകരണ ശക്തികള്‍ ഇരുമുന്നണികളിലുമായി തന്ത്രപൂര്‍വം അണിനിരക്കുകയും ചെയ്യും. കേരളത്തിന്റെ ഉത്തമ താല്‍പ്പര്യങ്ങള്‍ക്കെതിരായ ഈ അധികാര രാഷ്ട്രീയത്തിനെതിരെ ജാതി-മത വ്യത്യാസങ്ങള്‍ക്കതീതമായി ജനങ്ങള്‍ അണിനിരക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: