തങ്ങള്‍ക്ക് അധികാരമുള്ളിടത്ത് ഈ വിഘടനവാദം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് കേരളത്തില്‍ കാര്‍ഷിക ബില്ലിനെതിരെ പ്രത്യേക സമ്മേളനം വിളിച്ച് പ്രമേയം പാസ്സാക്കുന്നത്. ബിജെപി അധികാരത്തില്‍ വന്നാല്‍ പശ്ചിമബംഗാള്‍ പിരിഞ്ഞുപോകുമെന്നാണ് അന്നത്തെ ഇടതു മുഖ്യമന്ത്രി ജ്യോതിബസു ഭീഷണിമുഴക്കിയത്. പക്ഷേ പിരിഞ്ഞുപോയത് ബംഗാളിലെ സിപിഎമ്മാണ്.
നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ത്ത് പ്രമേയം പാസ്സാക്കാനുള്ള പിണറായി സര്‍ക്കാരിന്റെ തീരുമാനം തികഞ്ഞ രാഷ്ട്രീയ കാപട്യവും, കേന്ദ്ര വിരുദ്ധ വികാരം സൃഷ്ടിച്ച് വിഘടനവാദം വളര്‍ത്താനുള്ള ശ്രമവുമാണ്. എപിഎംസി എന്നറിയപ്പെടുന്ന അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിങ് കമ്മിറ്റികള്‍ക്കു കീഴിലുള്ള ചന്തകള്‍ക്കു പുറത്തും കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വില്ക്കാന് അനുവാദമുള്ളതിനാലാണ് പുതിയ കാര്‍ഷിക നിയമങ്ങളെ ചിലര്‍ എതിര്‍ക്കുന്നത്. എന്നാല്‍ 2003 ലെ നിയമനിര്‍മാണത്തിലൂടെ പ്രാബല്യത്തില്‍ വന്ന എപിഎംസി സംവിധാനം കേരളത്തിലില്ല. സംസ്ഥാനത്ത് ഇല്ലാത്ത സംവിധാനം മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കുന്നത് വിരോധാഭാസമാണ്. കേരളത്തില്‍ എപിഎംസി നടപ്പാക്കില്ലെന്നു പറയുന്നതുതന്നെ അര്ത്ഥശൂന്യമായിരിക്കെ അതിനുവേണ്ടി നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കുന്നതും, പ്രമേയം പാസ്സാക്കുന്നതും വിലകുറഞ്ഞ രാഷ്ട്രീയമാണ്. ചില കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരത്തോട് ഐക്യം പ്രഖ്യാപിക്കാന്‍ ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുമെന്ന കമ്യൂണിസ്റ്റുകളുടെ അധാര്‍മിക രീതിയാണ് പിണറായി സര്‍ക്കാര്‍ അവലംബിക്കുന്നത്. പശ്ചിമബംഗാളിലെ സിംഗൂരിലും നന്ദിഗ്രാമിലും പാവപ്പെട്ട കര്‍ഷകരെ ഇടതു ഭരണം കൂട്ടക്കൊല ചെയ്യുകയായിരുന്നു. ഇത് മറച്ചുവച്ചാണ് സിപിഎമ്മും പിണറായി സര്‍ക്കാരും കര്‍ഷകര്‍ക്കുവേണ്ടി മുതലക്കണ്ണീരൊഴുക്കുന്നത്.
ഒരുതരം വിഘടനവാദ രാഷ്ട്രീയമാണ് പിണറായി സര്‍ക്കാര്‍ പയറ്റുന്നത്. സിപിഎമ്മിന്റെ പൂര്‍ണ പിന്തുണയും ഇതിനുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരെയും നിയമസഭാ സമ്മേളനം വിളിച്ച് പിണറായി സര്‍ക്കാര്‍ പ്രമേയം പാസാക്കിയിരുന്നു. പൗരത്വപ്രശ്നം പൂര്‍ണമായും കേന്ദ്രവുമായി ബന്ധപ്പെട്ടതാണ്. സംസ്ഥാനങ്ങള്‍ക്ക് അതില്‍ ഇടപെടാന്‍ ഭരണഘടനാപരമായി യാതൊരു അവകാശവുമില്ല. അതിനാല്‍ പ്രമേയത്തിന് നിയമപരമായോ ഭരണഘടനാപരമായോ സാധുതയില്ലെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അത് തള്ളിക്കളഞ്ഞിരുന്നു. ഇതിനായി പ്രത്യേക സമ്മേളനം വിളിക്കുന്നതിനെയും ഗവര്‍ണര്‍ എതിര്‍ക്കുകയുണ്ടായി. പക്ഷേ പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസ്സിനേയും മുസ്ലിംലീഗിനേയും കൂട്ടുപിടിച്ച് പ്രമേയം പാസ്സാക്കുകയായിരുന്നു സര്‍ക്കാര്‍. ഇത് ഒറ്റപ്പെട്ട സംഭവമല്ല. കൊവിഡ് പ്രതിരോധ കാലത്തും കേന്ദ്ര സര്‍ക്കാരിന്റെ ഉദാരമായ സാമ്പത്തിക സഹായം കൈപ്പറ്റിക്കൊണ്ടുതന്നെ, കേരളം മറ്റൊരു രാജ്യമാണെന്ന മട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന് പലതവണ സംസാരിക്കുകയുണ്ടായി. ഹിന്ദിയെ പരിപോഷിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞപ്പോള്‍ ഭാഷാ വിദ്വേഷം പ്രകടിപ്പിച്ച് ചില സംസ്ഥാന സര്‍ക്കാരുകള്‍ രംഗത്തുവരികയുണ്ടായി. കേരളത്തില്‍ ഇതൊരു പ്രശ്നമേ അല്ലാതിരുന്നിട്ടും ദുരുപദിഷ്ടമായ പ്രസ്താവനകളുമായി സാമൂഹ്യാന്തരീക്ഷം വഷളാക്കാന്‍ പിണറായി ശ്രമിച്ചു.
ഭാരത റിപ്പബ്ലിക് എന്നത് 'യൂണിയന് ഓഫ് സ്റ്റേറ്റ്സ്' ആണ്. നമ്മുടെ ഭരണഘടന അങ്ങനെയാണ് രാഷ്ട്ര ഭരണസംവിധാനത്തെ വിഭാവനം ചെയ്തിരിക്കുന്നത്. കമ്യൂണിസ്റ്റുകള്‍ ഇത് അംഗീകരിക്കുന്നില്ല. അവര്‍ ഫെഡറലിസത്തെ വിഘടനവാദമായി വ്യാഖ്യാനിക്കുകയാണ്. സ്വാതന്ത്ര്യസമര കാലം മുതല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി ഈ ദേശവിരുദ്ധ ചിന്താഗതിയാണ് പുലര്‍ത്തുന്നത്. ഈ പാരമ്പര്യമുള്ള ഇടതു പാര്‍ട്ടികള്‍ ഭാരതം ശക്തമായ ഒരു രാഷ്ട്രമാവുന്നതിനെ ഇഷ്ടപ്പെടുന്നില്ല. മോദി സര്‍ക്കാരിനു കീഴില്‍ അങ്ങനെ സംഭവിക്കുന്നതിനെ അവര്‍ കഴിയാവുന്ന രീതിയിലൊക്കെ എതിര്‍ക്കുകയാണ്. പൗരത്വനിയമ ഭേദഗതിക്കെതിരെ ഇസ്ലാമിക മതമൗലികവാദികള്‍ ഭീകരവാദികളുമായി കൈകോര്‍ത്തതിനു പിന്നിലും ഈ ദുഷ്ടലാക്കായിരുന്നു. ജമ്മുകശ്മീരിലടക്കം എവിടെയൊക്കെ വിഘടനവാദികള്‍ സജീവമാണോ അവിടെയെല്ലാം ഇടതുപാര്‍ട്ടികള്‍ അവര്‍ക്കൊപ്പമാണ്. തങ്ങള്‍ക്ക് അധികാരമുള്ളിടത്ത് ഈ വിഘടനവാദം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് കേരളത്തില്‍ കാര്‍ഷിക ബില്ലിനെതിരെ പ്രത്യേക സമ്മേളനം വിളിച്ച് പ്രമേയം പാസ്സാക്കുന്നത്. ബിജെപി അധികാരത്തില്‍ വന്നാല്‍ പശ്ചിമബംഗാള്‍ പിരിഞ്ഞുപോകുമെന്നാണ് അന്നത്തെ ഇടതു മുഖ്യമന്ത്രി ജ്യോതിബസു ഭീഷണിമുഴക്കിയത്. പക്ഷേ പിരിഞ്ഞുപോയത് ബംഗാളിലെ സിപിഎമ്മാണ്. ഈ പാഠം പിണറായിക്ക് ഓര്മ വേണം. പണ്ട് പഞ്ചാബ് മോഡല്‍ പ്രസംഗം നടത്തിയ ആര്. ബാലകൃഷ്ണപിള്ളയ്ക്ക് മന്ത്രി സ്ഥാനം നഷ്ടപ്പെട്ടു. വിഘടനവാദത്തെ പിന്തുണയ്ക്കുന്നതായിരുന്നു വന്‍ വിവാദം സൃഷ്ടിച്ച ഈ പ്രസംഗം. പിണറായി സര്‍ക്കാരിന്റെ സമീപനവും ഇതുതന്നെയാണ്.
രാഷ്ട്രപതി കേരളത്തില്‍; റാം നാഥ് കോവിന്ദിനെ സ്വീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്; നാളെ വനിതാ സമാജികരുടെ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്യും
ശിവലിംഗത്തെ അവഹേളിച്ച് പോസ്റ്റ്; പരാതിയില്‍ നടപടിയില്ല; കോണ്‍ഗ്രസ് നേരാവ് അജുലത്തീഫിനെ സംരക്ഷിച്ച് പോലീസ്; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി
പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലവിളിക്കെതിരെ പ്രതികരിച്ചെന്ന് വരുത്തി പ്രതിപക്ഷ നേതാവ്; വി.ഡി. സതീശന്റെ നിലപാടുകളില്‍ ക്രൈസ്തവ സമൂഹത്തിന് അമര്‍ഷം
മലപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരില്‍ കുടിവെള്ളം നിഷേധിച്ചു; പട്ടികജാതി കോളനിയില്‍ കുടിവെള്ളമെത്തിച്ച് സേവാഭാരതി
കാശ്മീരിലെ മതതീവ്രവാദി അഴിക്കുള്ളില്‍; യാസിന് മാലിക്കിന് ജീവപര്യന്തം തടവ്; മോദി സര്‍ക്കാര്‍ എത്തിയപ്പോള്‍ ഗാന്ധിയനായെന്ന് പ്രതി കോടതിയില്‍
സംസ്ഥാനത്ത് കുട്ടികളുടെ വാക്സിനേഷന് യജ്ഞം ആരംഭിച്ചു; രജിസ്ട്രേഷന് ഓണ്‍ലൈന്‍ വഴി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഈ കമ്യൂണിസ്റ്റ് മുഷ്ക്ക് കേരളത്തിന് ശാപം
സര്‍ക്കാരിന്റെ സംരക്ഷണത്തില്‍ മതഭീകരരുടെ അഴിഞ്ഞാട്ടം
മറനീങ്ങുന്നത് മാധ്യമ ഭീകരത
കുത്തുകിട്ടിയിരിക്കുന്നത് ചൈനയുടെ ചങ്കിനുതന്നെ
കോടികള്‍ വിതയ്ക്കുന്ന വിധ്വംസക പദ്ധതികള്‍
പ്രഖ്യാപനങ്ങളുടെ പൊള്ള ബജറ്റ്