റാങ്ക് നേടുന്നവര്‍ക്ക് ഐഐടികളിലും ട്രിപ്പിള്‍ ഐടികളിലും കേന്ദ്രഫണ്ടോടുകൂടി പ്രവര്‍ത്തിക്കുന്ന സാങ്കേതിക സ്ഥാപനങ്ങളിലും മറ്റും ബിഇ/ ബിടെക്/ ബിആര്‍ക്/ ബി-പ്ലാനിങ് പ്രവേശനം. ജെഇഇ മെയിനില്‍ ഉയര്‍ന്ന റാങ്ക് നേടുന്നവര്‍ക്ക് ഐഐടികളിലേക്കുള്ള പ്രവേശനപരീക്ഷയായ ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയെഴുതാം
ശാസ്ത്രവിഷയങ്ങളില്‍ സമര്‍ത്ഥരായ പ്ലസ്ടുകാര്‍ക്ക് അഖിലേന്ത്യാ എന്‍ജിനീയറിങ്/ആര്‍ക്കിടെക്ചര്‍/പ്ലാനിങ് പ്രവേശന പരീക്ഷയായ ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന് (ജെഇഇ മെയിന്‍-2022) എഴുതി എന്‍ഐടികളിലും ട്രിപ്പിള്‍ ഐടികളിലും കേന്ദ്ര ഫണ്ടോടുകൂടി പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും റഗുലര്‍ ബിഇ/ബിടെക്/ബിആര്‍ക്/ബി പ്ലാനിങ് കോഴ്സുകളില്‍ പ്രവേശനം നേടാം. ഉയര്‍ന്ന റാങ്ക് നേടുന്നവര്‍ക്ക് ഐഐടികളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയെഴുതാം.
ഇക്കൊല്ലം രണ്ടു ഘട്ടമായിട്ടാണ് ജെഇഇ മെയിന്‍ പരീക്ഷ. ആദ്യ സെഷന് ഏപ്രില്‍ 16 മുതല്‍ 21 വരെയും രണ്ടാം ഘട്ടം മേയ് 24 മുതല്‍ 29 വരെയുമാണ് ദേശീയതലത്തില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ ആഭിമുഖ്യത്തില്‍ നടത്തുക.
‘ജെഇഇ മെയിന്‍ 2022’ വിജ്ഞാപനവും ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനും https://jeemain.nta.nic.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ആദ്യ സെഷനിലേക്കുള്ള രജിസ്ട്രേഷന് തുടങ്ങി. പരീക്ഷക്ക് രണ്ട് പേപ്പറുകളാണുള്ളത്.
രജിസ്ട്രേഷന് ഫീസ് പേപ്പര്‍ ഒന്നിന് (ബിഇ/ബിടെക്) അല്ലെങ്കില്‍ പേപ്പര്‍ രണ്ടിന് (ബി ആര്‍ക്/ബി പ്ലാനിങ്) 650 രൂപയാണ്. വനിതകള്‍ക്കും എസ്സി/എസ്ടി/പിഡബ്ല്യുഡി/തേര്‍ഡ് ജന്‍ഡര്‍ വിഭാഗങ്ങള്‍ക്കും 325 രൂപ മതി. ഇന്ത്യക്ക് പുറത്തുള്ളവര്‍ക്ക് യഥാക്രമം 3000 രൂപ, 1500 രൂപ എന്നിങ്ങനെയാണ്.
ഇന്ത്യയിലുള്ളവര്‍ക്ക് രണ്ട് പേപ്പറുകള്‍ക്കുംകൂടി 1300 രൂപ, 650 രൂപ വീതം നല്‍കണം. ഇന്ത്യക്ക് പുറത്തുള്ളവര്‍ 600 രൂപ, 3000 രൂപ വീതം അടയ്ക്കേണ്ടതുണ്ട്. ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ് വഴി ഓണ്‍ലൈനായി മാര്‍ച്ച് 31 വരെ സമര്‍പ്പിക്കാം. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്.
അര്‍ഹത: മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പഠിച്ച് പ്ലസ്ടു/ഹയര്‍ സെക്കന്ററി/തത്തുല്യ ബോര്‍ഡ് പരീക്ഷയെഴുതി 2020, 2021 വര്‍ഷങ്ങളില്‍ പാസായവര്‍ക്കും 2022 ല്‍ ഫൈനല്‍ യോഗ്യതാപരീക്ഷയെഴുതുന്നവര്‍ക്കും ജെഇഇ മെയിന്‍ പരീക്ഷക്ക് അപേക്ഷിക്കാം. അംഗീകൃത ത്രിവത്സര എന്‍ജിനീയറിങ് ഡിപ്ലോമക്കാര്‍ക്കും അര്‍ഹതയുണ്ട്. പ്രായപരിധിയില്ല. എന്നാല്‍ ദേശീയതലത്തില്‍ മുന്‍നിരയിലുള്ള ഐഐടികളിലും എന്‍ഐടികളിലും മറ്റും എന്‍ജിനീയറിങ്/ആര്‍ക്കിടെക്ചര്‍ മുതലായ ബിരുദ കോഴ്സുകളില്‍ പ്രവേശനത്തിന് അക്കാഡമിക് മികവോടെ പ്ലസ്ടു/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. പ്രവേശന യോഗ്യതാ മാനദണ്ഡങ്ങള്‍ അതത് സ്ഥാപനങ്ങളുടെ വെബ്സൈറ്റില്‍ ലഭ്യമാകും.
പരീക്ഷ: ഏപ്രില്‍ 16 മുതല്‍ 21 വരെയാണ് ആദ്യ സെഷന് പരീക്ഷ. രാവിലെ 9 മുതല്‍ 12 മണിവരെയും വൈകിട്ട് 3 മുതല്‍ 6 മണിവരെയും രണ്ട് ഷിഫ്റ്റുകളായി പരീക്ഷ ക്രമീകരിച്ചിട്ടുണ്ട്.
ബിഇ/ബിടെക് പ്രവേശനത്തിനായുള്ള പേപ്പര്‍ ഒന്നില്‍ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളില്‍ ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയിസ്/ന്യൂമെറിക്കല്‍ ആന്‍സര്‍ മാതൃകയില്‍ 90 ചോദ്യങ്ങളുണ്ടാവും. പരമാവധി 300 മാര്‍ക്കിനാണിത്.
ബി ആര്‍ക് പ്രവേശനത്തിനായുള്ള പേപ്പര്‍ രണ്ടില്‍ മൂന്ന് പാര്‍ട്ടുകളുണ്ട്. പാര്‍ട്ട് ഒന്ന്- മാത്തമാറ്റിക്സ്-300 ചോദ്യങ്ങള്‍, 100 മാര്‍ക്കിന്. പാര്‍ട്ട് രണ്ട് ആപ്ടിട്യൂഡ് ടെസ്റ്റ്-50 ചോദ്യങ്ങള്‍, 200 മാര്‍ക്കിന്. പാര്‍ട്ട് മൂന്ന്: ഡ്രോയിങ് ടെസ്റ്റ്-100 മാര്‍ക്കിന്.
ബി പ്ലാനിങ് പ്രവേശനത്തിനായുള്ള പേപ്പര്‍ രണ്ടില്‍ പാര്‍ട്ട്-1 മാത്തമാറ്റിക്സില്‍ 30 ചോദ്യങ്ങളുണ്ടാവും. 100 മാര്‍ക്കിന്, പാര്‍ട്ട്-2 ആപ്ടിട്യൂഡ് ടെസ്റ്റ്. 50 ചോദ്യങ്ങള്‍, 200 മാര്‍ക്കിന്. പാര്‍ട്ട്-3 പ്ലാനിങ്. 25 ചോദ്യങ്ങള്‍. 100 മാര്‍ക്കിന്.
ഡ്രായിങ് ടെസ്റ്റ് ഒഴികെ എല്ലാ പേപ്പറുകളിലും കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണ്. പേനയും പേപ്പറും ഉപയോഗിച്ചാണ് ഡ്രോയിങ് ടെസ്റ്റ്. പരീക്ഷാഘടനയും സിലബസും റാങ്കിങ് മാനദണ്ഡങ്ങളുമെല്ലാം ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട അടക്കം 13 ഭാഷകൡ ചോദ്യപേപ്പറുകള്‍ ലഭ്യമാകും. കേരളത്തിലും ലക്ഷദ്വീപിലും ഇംഗ്ലീഷ്, മലയാളം ഭാഷകളിലാണ് ചോദ്യപേപ്പറുകള്‍ ഉണ്ടാവുക.
കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ/ചെങ്ങന്നൂര്‍, എറണാകുളം/മൂവാറ്റുപുഴ, തൃശൂര്‍, അങ്കമാലി, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍/പയ്യന്നൂര്‍, വയനാട്, കാസര്‍ഗോഡ് പരീക്ഷാകേന്ദ്രങ്ങളാണ്. ലക്ഷദ്വീപില്‍ കവരത്തിയാണ് കേന്ദ്രം. കൂടുതല്‍ വിവരങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: