×
login
ഡിജിറ്റല്‍ സാങ്കേതികവിദ്യയിലും മാനേജ്‌മെന്റിലും ആഗോള മാനദണ്ഡം; രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ‍ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു

ഡിജിറ്റല്‍ സാങ്കേതികവിദ്യയിലും മാനേജ്‌മെന്റിലും ആഗോള മാനദണ്ഡം സ്ഥാപിക്കുകയും ഉന്നത പഠനത്തിന്റെ ഒരു ഭാവി സ്ഥാപനം സൃഷ്ടിക്കുകയുമെന്ന കാഴ്ചപ്പാടോടെയാണ് ഡിജിറ്റല്‍ സര്‍വകലാശാല രൂപീകരിക്കുന്നത്

തിരുവനന്തപുരം: വിജ്ഞാനാധിഷ്ഠിത സമൂഹമാകാനുള്ള കേരളത്തിന്റെ ചുവടുവയ്പിന് ഊര്‍ജ്ജമേകി കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നൊവേഷന്‍ ആന്‍ഡ് ടെക്‌നോളജി (ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി)  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിച്ചു.

ഉന്നത പഠനത്തിന്റെയും ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെയും ആഗോള കേന്ദ്രമാക്കി കേരളത്തെ മാറ്റുകയും വിജ്ഞാന സമ്പദ്വ്യവസ്ഥയിലൂടെ പുരോഗതി ആര്‍ജ്ജിക്കുന്നതിനും ലക്ഷ്യമിട്ടാണ് മംഗലപുരം ടെക്‌നോസിറ്റി ആസ്ഥാനമാക്കി രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി സ്ഥാപിച്ചിട്ടുള്ളത്.

പുതിയ സാങ്കേതിക വിദ്യകളെയും മാറ്റങ്ങളെയും ഉള്‍ക്കൊള്ളാനുള്ള സംസ്ഥാനത്തിന്റെ ദൃഢനിശ്ചയമാണ് ഡിജിറ്റല്‍ സര്‍വകലാശാലയുടെ രൂപീകരണത്തിലൂടെ വെളിവാകുന്നതെന്നും ഇത് ജനങ്ങളുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ വരുത്താന്‍ ഉപകരിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

രാജ്യത്ത് ആദ്യത്തെ ഡിജിറ്റല്‍ സര്‍വകലാശാല ആരംഭിക്കുന്നത് ചെറുപ്പക്കാരുടെ ഭാവി ഉദ്ദേശിച്ചുള്ള പ്രധാന ചുവടുവയ്പാണെന്ന്   പിണറായി വിജയന്‍ പറഞ്ഞു.ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ യൂണിവേഴ്‌സിറ്റിയുടെ ഫലകം അനാച്ഛാദനം ചെയ്തു.  

ഡിജിറ്റല്‍ സാങ്കേതികവിദ്യയിലും മാനേജ്‌മെന്റിലും ആഗോള മാനദണ്ഡം സ്ഥാപിക്കുകയും ഉന്നത പഠനത്തിന്റെ ഒരു ഭാവി സ്ഥാപനം സൃഷ്ടിക്കുകയുമെന്ന കാഴ്ചപ്പാടോടെയാണ് ഡിജിറ്റല്‍ സര്‍വകലാശാല രൂപീകരിക്കുന്നത്. ഡിജിറ്റല്‍ മേഖലയുടെ വിവിധ വശങ്ങളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലും ഗവേഷണങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന സര്‍വകലാശാലയെന്ന നിലയില്‍ കോഴ്‌സുകളും പ്രവര്‍ത്തനങ്ങളും വിജ്ഞാന സമ്പദ്വ്യവസ്ഥയെ രൂപപ്പെടുത്തുന്നതിനുള്ള സിദ്ധാന്തത്തെയും പ്രയോഗത്തെയും മുന്നോട്ടു കൊണ്ടുപോകും. പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനായി ഊര്‍ജ്ജസ്വലമായ അക്കാദമിക്, ഗവേഷണ ഇക്കോസിസ്റ്റം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെയും വിദേശത്തെയും മറ്റ് പ്രമുഖ സ്ഥാപനങ്ങളുമായും ഏജന്‍സികളുമായും ശക്തമായ വ്യവസായ-അക്കാദമിക് ബന്ധങ്ങള്‍ സൃഷ്ടിക്കാനാണ് പദ്ധതിയിടുന്നത്.

സര്‍ക്കാര്‍ സ്ഥാപിച്ച വിവരസാങ്കേതിക വിദ്യയിലെ മികവിന്റെ കേന്ദ്രമായ രണ്ട് പതിറ്റാണ്ട് പഴക്കമുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്റ് മാനേജ്‌മെന്റ് കേരളം (ഐ.ഐ.ഐ.ടി.എം.കെ) നവീകരിച്ചാണ് ഡിജിറ്റല്‍ സര്‍വകലാശാല ആരംഭിച്ചിട്ടുള്ളത്.


സ്‌കൂള്‍ ഓഫ് കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ്, സ്‌കൂള്‍ ഓഫ് ഡിജിറ്റല്‍ സയന്‍സസ്, സ്‌കൂള്‍ ഓഫ് ഇലക്ട്രോണിക് സിസ്റ്റംസ് ആന്റ് ഓട്ടോമേഷന്‍, സ്‌കൂള്‍ ഓഫ് ഇന്‍ഫോര്‍മാറ്റിക്‌സ്, സ്‌കൂള്‍ ഓഫ് ഡിജിറ്റല്‍ ഹ്യൂമാനിറ്റീസ് ആന്റ് ലിബറല്‍ ആര്‍ട്‌സ് എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളില്‍ വിജ്ഞാന സ്‌കൂളുകള്‍ ആരംഭിക്കും. ഓരോ സ്‌കൂളും കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫോര്‍മാറ്റിക്‌സ്, അപ്ലൈഡ് ഇലക്ട്രോണിക്‌സ്, ഹ്യൂമാനിറ്റീസ് എന്നിവയില്‍ മാസ്റ്റര്‍ ലെവല്‍ പ്രോഗ്രാമുകള്‍ വാഗ്ദാനം ചെയ്യുന്നു. രചന, പാഠ്യപദ്ധതി, മൂല്യനിര്‍ണയം എന്നിവയില്‍ സാങ്കേതികവിദ്യയുടെ സഹായം സ്വീകരിക്കും. പ്രമുഖ അന്താരാഷ്ട്ര അക്കാദമിക്, ഗവേഷണ, വ്യവസായ സ്ഥാപനങ്ങളുമായി സഹകരിച്ച് ബ്ലോക്ക്‌ചെയിന്‍, എഐ ആന്‍ഡ് എംഎല്‍, സൈബര്‍ സെക്യൂരിറ്റി, ബിഗ്ഡാറ്റ അനലിറ്റിക്‌സ്, ബയോകമ്പ്യൂട്ടിംഗ്, ജിയോസ്‌പേഷ്യല്‍ അനലിറ്റിക്‌സ് തുടങ്ങിയ മേഖലകളിലെ പ്രത്യേക കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും പദ്ധതിയിടുന്നുണ്ട്. പതിവ് മാസ്റ്റര്‍, ഡോക്ടറല്‍ തലത്തിലുള്ള വിദ്യാഭ്യാസ പരിപാടികള്‍ക്ക് പുറമേ, നിരവധി ഹ്രസ്വകാല നൈപുണ്യ പരിപാടികളിലൂടെയും ദീര്‍ഘകാല ഡിപ്ലോമ പ്രോഗ്രാമുകളിലൂടെയും സംസ്ഥാനത്ത് നിലവിലുള്ള മാനവ വിഭവശേഷി പുനര്‍നിര്‍മ്മിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും.

ടെക്‌നോസിറ്റിയിലെ 10 ഏക്കര്‍ കാമ്പസില്‍ വ്യാപിച്ചുകിടക്കുന്ന സര്‍വകലാശാലയുടെ ആദ്യ ഘട്ടത്തില്‍ അക്കാദമിക്, ഹോസ്റ്റല്‍ ബ്ലോക്ക് എന്നിവ പൂര്‍ത്തിയാക്കി. സര്‍വകലാശാല പൂര്‍ണതോതില്‍ വികസിപ്പിച്ചുകഴിഞ്ഞാല്‍ 1,200 റെസിഡന്‍ഷ്യല്‍ സ്‌കോളേഴ്‌സിനുള്‍പ്പെടെ നിരവധി പഠിതാക്കള്‍ക്കും വിദ്യാഭ്യാസം നല്‍കും.

 

 

 

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.