അതുല്‍ കുമാര്‍ തിവാരി,
നൈപുണ്യവികസന-സംരംഭകത്വ മന്ത്രാലയ സെക്രട്ടറി
രാജ്യത്തെ തൊഴില്പരിശീലനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളെയെല്ലാം താരതമ്യപ്പെടുത്തുന്നതു ജര്‍മനിയുമായും മറ്റു വികസിത സമ്പദ്വ്യവസ്ഥകളുമായാണ്. വികസിത രാജ്യങ്ങളിലെ കുറഞ്ഞ തൊഴിലില്ലായ്മനിരക്കും വ്യാവസായികമേഖല-തൊഴിലാളികള്‍ എന്നിവയുടെ ഉയര്‍ന്ന ഉല്‍പ്പാദനക്ഷമതയും തൊഴില്‍പരിശീലനം നല്കുന്നതിനു സഹായകരമായ അന്തരീക്ഷമാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇന്ത്യപോലുള്ള വികസ്വരരാജ്യങ്ങളില്‍ പോലും, 2020 മാര്‍ച്ചില്‍ ഡിഎഫ്ഐഡി(ഇപ്പോള്‍ എഫ്സിഡിഒ)യ്ക്കായി ഡാല്‍ബര്‍ഗ് നടത്തിയ പഠനം വിവിധ മേഖലകളിലെ തൊഴിലുടമകള്‍ക്ക് ആനുകൂല്യ-ചെലവ് അനുപാതം 1.3 മുതല്‍ 1.9 മടങ്ങുവരെയാണെന്ന് കണ്ടെത്തി. അതുകൊണ്ടുതന്നെ, ജോലിക്കിടെ പഠനം എന്ന അപ്രന്റിസ്ഷിപ്പ്, ജോലി പരിവര്‍ത്തനത്തിലേക്കുള്ള വിദ്യാഭ്യാസത്തിനുള്ള ഏറ്റവും മികച്ച പാതയാണെന്നാണു വിദഗ്ധാഭിപ്രായം.
ജര്‍മനിയിലെ 4 ശതമാനവും യുകെയിലെ 1.7 ശതമാനവും തൊഴില്ശക്തിയുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഇന്ത്യയില്‍ 0.1% മാത്രമാണ് അപ്രന്റീസായി ജോലി ചെയ്യുന്നത്. കുറഞ്ഞ നിരക്കുകളില്‍ ഭൂരിഭാഗവും ഇന്ത്യയിലെ അസംഘടിത മേഖലയിലാണ്. 466 ദശലക്ഷം തൊഴിലാളികളില്‍ (പിഎല്‍എഫ്എസ് 2017-18), ഏകദേശം 375 ദശലക്ഷം അല്ലെങ്കില്‍ 80.47% പേര് അസംഘടിതമേഖലയില്‍ ജോലിചെയ്യുന്നവരാണെന്ന് കണക്കാക്കപ്പെടുന്നു. കൂടാതെ, കരകൗശല-നൈപുണ്യ വ്യാപാരങ്ങളുമായി ബന്ധപ്പെട്ട സമ്പദ്വ്യവസ്ഥ മിക്കവാറും അസംഘടിത മേഖലയിലാണ്.
രാജ്യത്തെ ഏകദേശം 90 ദശലക്ഷം കരാര്‍ മേഖലയിലെ തൊഴിലാളികളില്‍ പോലും, 20 ദശലക്ഷത്തില്‍ താഴെപേര് 30 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ തൊഴിലുടമകളുള്ള സംരംഭങ്ങളുടെ ഭാഗമാണ്. ഇവിടെ സംരംഭങ്ങളുടെ വലിപ്പം വര്‍ധിക്കുന്നതിനും ട്രെയിനികള്‍ക്കും അപ്രന്റീസുകള്‍ക്കും ജോലിയിലെ സ്ഥാനക്കയറ്റം വാഗ്ദാനം ചെയ്യുന്നതിനുമുള്ള സാധ്യത കൂടുതലായിരിക്കും. ഉദാഹരണത്തിന്, ജര്‍മനിയില്‍, 2.1 ദശലക്ഷം കമ്പനികളില്‍ 21.7 ശതമാനത്തില്‍, കുറഞ്ഞത് 10 ജീവനക്കാര്‍ ഉണ്ടായിരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ജര്‍മനിയില്‍ ഏകദേശം എല്ലാ കമ്പനികളുടെയും 20.3% ട്രെയിനിതസ്തികകള് വാഗ്ദാനം ചെയ്യുന്നു. ഈ വിഹിതം 1 മുതല്‍ 9 വരെ ജീവനക്കാരുള്ള സംരംഭങ്ങളിലെ 12 ശതമാനത്തില്‍നിന്ന്, 500ല്‍ കൂടുതല്‍ ജീവനക്കാരുള്ള സംരംഭങ്ങളില്‍ 81.3% ആയി വര്‍ധിക്കുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, 9ല്‍ കൂടുതല്‍ ജീവനക്കാരുള്ള സംരംഭങ്ങളുടെ (അല്ലെങ്കില്‍ 1961ലെ അപ്രന്റീസ് നിയമത്തിന്റെ പരിധിയിലുള്ള സ്ഥാപനങ്ങളുടെ) അനുപാതം 5.85 കോടി സ്ഥാപനങ്ങളുടെ 1.4% എന്ന നിലയില്‍ മാത്രമാണ്. ചെറുകിടസംരംഭങ്ങള്‍ തൊഴില്‍പരിശീലനം ഉള്‍പ്പെടെ മനുഷ്യമൂലധനനിക്ഷേപം നടത്തുന്നതില്‍ ഗണ്യമായ പ്രതിസന്ധിയാണ് നേരിടുന്നത്.
സമ്പദ്വ്യവസ്ഥയുടെ ഘടനയ്ക്കുപുറമെ, അപ്രന്റിസ്ഷിപ്പിനെക്കുറിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാടുകളും പ്രാധാന്യമര്‍ഹിക്കുന്നു. ജര്‍മനിയിലെ യുവാക്കളുടെ വിദ്യാഭ്യാസത്തിന്റെ അവിഭാജ്യഘടകമായി കാണുന്ന അപ്രന്റിസ്ഷിപ്പ് മുതല്‍ യുകെയില്‍ പരിശീലനത്തോടുകൂടിയ ശമ്പളമുള്ള ജോലിവരെയും, പല വികസ്വര സമ്പദ്വ്യവസ്ഥകളിലും കുറഞ്ഞ വരുമാനമുള്ള തൊഴില്‍ എന്ന നിലയിലുള്ള അപ്രന്റീസ് വരെയും ഇതില്‍ ഉള്‍പ്പെടുന്നു. കൗതുകകരമെന്നു പറയട്ടെ, അപ്രന്റീസിന് നല്കുന്ന സ്റ്റൈപ്പന്‍ഡ് ഓസ്ട്രിയ, ഡെന്മാര്ക്ക്, ജര്‍മനി, സ്വിറ്റ്സര്‍ലന്‍ഡ് മുതലായവയിലെ വിദഗ്ധ തൊഴിലാളികളുടെ വേതനത്തിന്റെ 20 മുതല്‍ 50% വരെയാണ്. ഇത് തൊഴില്‍ വിപണിയിലെ അപ്രന്റീസുകള്‍ക്ക് അനുകൂലമായി ഗണ്യമായ സാമ്പത്തിക സാധ്യതയായി മാറുന്നു. ഇന്ത്യയില്‍, അപ്രന്റീസുകള്‍ക്കുള്ള സ്റ്റൈപ്പന്‍ഡുകള്‍ അര്ധനൈപുണ്യമുള്ള തൊഴിലാളികളുടെ വേതനത്തിന്റെ ശരാശരി 80% ആണ് (ഐഎല്‍ഒ കണക്കുകള്‍ പ്രകാരം). അതായത്, പ്രത്യേകിച്ചും സമ്പദ്വ്യവസ്ഥയുടെ ഭൂരിഭാഗവും ഉള്‍ക്കൊള്ളുന്ന എംഎസ്എംഇകളില്‍ പ്രവര്‍ത്തിക്കുന്ന അപ്രന്റീസുകളില്‍ നിന്നുള്ള സാമ്പത്തിക വരുമാനം അത്ര ആകര്‍ഷകമല്ല. അവസാനമായി, ‘ഓപ്ഷണല്‍’-‘നിയുക്ത’ ട്രേഡുകള്‍, കരാറുകളുടെയും സ്റ്റൈപ്പന്ഡുകളുടെയും നടപടിക്രമം, അംഗീകാരവും നിരീക്ഷണ പ്രക്രിയകളും മുതലായവ ഉപയോഗിച്ച് ഇന്ത്യയിലെ അപ്രന്റീസുകളെ കൈകാര്യം ചെയ്യുന്നതിനുള്ള കൂടിയ നടത്തിപ്പുചെലവും ഒരു ഘടകമാണ്.
ഈ വെല്ലുവിളികള്‍ക്കിടയിലും, ഇന്ത്യയിലെ അപ്രന്റീസുകളുടെ എണ്ണം 2014-15ലെ 0.9 ലക്ഷത്തില്‍നിന്ന് 2021-22ല്‍ 5 ലക്ഷത്തിലധികം ആയി ഉയര്‍ന്നു. മുകളില്‍ ചര്‍ച്ച ചെയ്തതുപോലെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ പ്രത്യേകതകള്‍ പരിഗണിച്ച ശേഷമാണ് 2022 അവസാനത്തോടെ ഇന്ത്യയിലെ തൊഴില്‍പരിശീലനത്തിനുള്ള അവസരങ്ങള്‍ 10 ലക്ഷമായും 2026ഓടെ 60 ലക്ഷമായും ഉയര്‍ത്തുകയെന്ന ലക്ഷ്യത്തെ നാം സമീപിക്കേണ്ടത്.
അപ്രന്റിസ്ഷിപ്പ് മാനേജ്മെന്റില്‍ സ്ഥാപനങ്ങളുടെ കാര്യക്ഷമതാനേട്ടങ്ങള് എങ്ങനെ വര്‍ധിപ്പിക്കാം എന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാകേണ്ടതുണ്ട്. ദേശീയ അപ്രന്റിസ്ഷിപ്പ് പ്രോത്സാഹന പദ്ധതിക്കു (എന്‍എപിഎസ്) കീഴില്‍ ഒരു അപ്രന്റീസിന് 25% അല്ലെങ്കില്‍ 1,500 രൂപ വരെയുള്ള സ്റ്റൈപ്പന്‍ഡ് ചെലവ്, സ്ഥാപനങ്ങളുമായി ഗവണ്മെന്റ് പങ്കിടുന്നു. നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം (എംഎസ്ഡിഇ) നേരിട്ടുള്ള ക്ലെയിം സമര്‍പ്പണം നീക്കം ചെയ്യുകയും സ്ഥാപനങ്ങള്‍ക്കുള്ള സ്റ്റൈപ്പന്‍ഡ് റീഇംബേഴ്സ്മെന്റിലെ നടപടിക്രമ കാലതാമസം കുറയ്ക്കുന്നതിന് അപ്രന്റിസ്ഷിപ്പ് പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ പ്രക്രിയ അനുവദിക്കുകയും ചെയ്തു. ഇവയുമായി ബന്ധപ്പെട്ട പോരായ്മകള്‍ പരിഹരിക്കുന്നതിന് ഡിബിടി മോഡ് വഴി അപ്രന്റീസുകള്‍ക്ക് നേരിട്ട് സ്റ്റൈപ്പന്‍ഡ് പിന്തുണ നല്‍കാനും നിര്‍ദേശിച്ചു. സ്ഥാപനങ്ങള്‍ക്കുള്ള നടത്തിപ്പുചെലവുകള്‍ കുറയ്ക്കുന്നതിന്, ഇന്ത്യമുഴുവനും പ്രവര്‍ത്തനങ്ങളുള്ള സംരംഭങ്ങള്‍ക്ക് ഒന്നിലധികം സംസ്ഥാനങ്ങള്‍ക്ക് പകരം, ഒരൊറ്റ സംസ്ഥാനതല അപ്രന്റിസ്ഷിപ്പ്/നൈപുണ്യസ്ഥാപനവുമായി ഇടപഴകാന്‍ കഴിയും. അപ്രന്റിസ്ഷിപ്പ് സ്കീമുകള്‍ തമ്മിലുള്ള ഡാറ്റ പങ്കിടല്‍ സംരംഭങ്ങളുടെ രജിസ്ട്രേഷന് പ്രക്രിയയും കൂടുതല്‍ കാര്യക്ഷമമാക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. പാഠ്യപദ്ധതി യുക്തിസഹമാക്കുന്നതിന്റെ കാര്യത്തില്‍, അനാവശ്യ കോഴ്സുകള്‍ നീക്കം ചെയ്യുകയും അപ്രന്റിസ്ഷിപ്പ് പരിശീലനത്തിന്റെ ദൈര്‍ഘ്യം കൂടുതല്‍ ഏകീകൃതമാക്കുകയും ചെയ്തു (സ്ഥാപനങ്ങളുടെയും മേഖലകളുടെയും വ്യത്യസ്ത ആവശ്യകതകള്‍ നിറവേറ്റുന്നതിനുള്ള സാധ്യതകള്‍ ഉപയോഗിച്ച്). പാഠ്യപദ്ധതിയുടെ ക്രമീകരണം, ട്രേഡുകളുടെ തരങ്ങള്‍ (നിയുക്തവും ഐച്ഛികവുമെന്ന നിലയില്‍) തമ്മിലുള്ള പ്രക്രിയ കാര്യക്ഷമമാക്കല്‍, സ്ഥാപനങ്ങളെ അവയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് കോഴ്സുകള്‍ ഇഷ്ടാനുസൃതമാക്കാന്‍ അനുവദിക്കല്‍ മുതലായവ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അപ്രന്റീസുകളെ നിയമിക്കുന്ന പ്രക്രിയ സുഗമമാക്കുന്ന മറ്റ് നടപടികളാണ്.
വ്യവസായനടത്തിപ്പിനു കൂടുതല്‍ സഹായം ലഭിക്കുമെങ്കിലും അപ്രന്റിസ്ഷിപ്പിന്റെ വര്‍ധിച്ചുവരുന്ന മൂല്യം രാജ്യത്ത് എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്നതാണ് പ്രശ്നമായി അവശേഷിക്കുന്നത്. ഇതിനായി, അപ്രന്റിസ്ഷിപ്പ് മുതല്‍ ഉന്നതവിദ്യാഭ്യാസംവരെ വിശ്വസനീയമായ പാതകള്‍ കെട്ടിപ്പടുക്കുന്നതിനൊപ്പം വിദ്യാഭ്യാസ സമ്പ്രദായത്തില്‍ അപ്രന്റിസ്ഷിപ്പ് ഉള്‍പ്പെടുത്തേണ്ടതും ആവശ്യമാണ്. അങ്ങനെ അപ്രന്റിസ്ഷിപ്പ് നമ്മുടെ യുവാക്കളുടെ പഠനത്തിനും തൊഴില്‍ക്ഷമത മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന നിലയിലേക്ക് മാറും. ഈ ലക്ഷ്യം നേടുന്നതിന്, പുതിയ ദേശീയ അംഗീകാര ചട്ടക്കൂടനുസരിച്ച് അപ്രന്റിസ്ഷിപ്പും വിലയിരുത്തലും പൂര്‍ത്തിയാകുമ്പോള്‍ നിര്‍വചിക്കപ്പെട്ട അംഗീകാരങ്ങള്‍ക്കായി നിയോഗിക്കപ്പെടും. അതുവഴി തുടര്‍വിദ്യാഭ്യാസം പിന്തുടരുന്നതിന് ഇത് ഉപയോഗപ്രദമാകും. കൂടാതെ, അപ്രന്റിസ്ഷിപ്പുകളും ഇന്റേണ്‍ഷിപ്പുകളും സെക്കന്‍ഡറി തലത്തിനുശേഷം സ്കൂള്‍ പാഠ്യപദ്ധതികളില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. യുജിസിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി മുഖ്യധാരാ അപ്രന്റിസ്ഷിപ്പ് എംബഡഡ് ഡിഗ്രി പ്രോഗ്രാമുകള്‍ക്കും ഉന്നത വിദ്യാഭ്യാസ സമ്പ്രദായം തയ്യാറെടുക്കുകയാണ്.
അവസാനമായി, ഏതെങ്കിലും പൊതുനയത്തില്‍ പുരോഗതി കൈവരിക്കുന്നതിന്, പങ്കാളികളെ ഊര്ജസ്വലരാക്കേണ്ടതുണ്ട്. വര്‍ഷം മുഴുവന്‍ കലണ്ടര്‍ ഇവന്റുകളായി 250ലധികം ജില്ലകളില്‍ അപ്രന്റീസ്ഷിപ്പ് പ്രോത്സാഹനപരിപാടികളുടെ രൂപത്തില്‍ രാജ്യത്തുടനീളം ബൃഹത്തായ ബോധവല്‍ക്കരണ പരിപാടികള്‍ക്കു തുടക്കംകുറിച്ചിട്ടുണ്ട്. സ്ഥാപനങ്ങളില്‍ നിന്നോ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നോ എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍, അതു പരിഹരിക്കാനുള്ള കേന്ദ്രീകൃത ഹെല്‍പ്പ് ലൈനും പ്രതീക്ഷിക്കുന്നു.
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില് കൂടുതല്‍ ആഴത്തിലുള്ള വേരുകള്‍ വളരുന്നതിന് ട്രെയിനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിജയകരമായ സാഹചര്യമായി അപ്രന്റിസ്ഷിപ്പ് മാറ്റുന്നതിന് മേല്‍പ്പറഞ്ഞ എല്ലാ പ്രവര്‍ത്തന മേഖലകളിലും നാം പ്രവര്‍ത്തിക്കുമ്പോള്‍, അപ്രന്റിസ്ഷിപ്പ് കുറഞ്ഞ വേതനത്തില്‍ തൊഴില്‍ നേടുന്നതിനുള്ള മാര്‍ഗമായി മാറാതിരിക്കേണ്ടത് അത്യാവശ്യമാണ്. എല്ലാത്തരം തൊഴില്‍ മേഖലകളും അപ്രന്റിസ്ഷിപ്പിന് കീഴില്‍ കൂട്ടിച്ചേര്‍ക്കാന്‍ കഴിയില്ല. തൊഴിലുടമയും പരിശീലനം നേടുന്നയാളും തമ്മിലുള്ള രേഖാമൂലമുള്ള കരാര്‍, മാനദണ്ഡങ്ങള്‍ അനുസരിച്ച് സ്റ്റൈപ്പന്‍ഡ് നല്കല്, ഉല്‍പ്പാദനം നടത്താത്ത സമയത്തെ പരിശീലനമുള്‍പ്പെടെ അപ്രന്റീസിനു ഘടനാപരമായ പരിശീലനം, അതിന്റെ വിലയിരുത്തല്‍ എന്നിവയാണ് അപ്രന്റിസ്ഷിപ്പ് നിര്‍വചിക്കുന്നത്. ഉയര്‍ന്ന ഉല്‍പ്പാദനക്ഷമത, കുറഞ്ഞ പിരിച്ചുവിടല്‍, കുറഞ്ഞ നിയമനച്ചെലവ് എന്നിവയുടെ ഗുണപരമായ വശങ്ങളില് നിന്നാകണം തൊഴിലുടമകള്‍ക്കായുള്ള അപ്രന്റിസ്ഷിപ്പിന്റെ മൂല്യനിര്‍ണയം ഉയര്‍ന്നുവരേണ്ടത്. ട്രെയിനികളെ സംബന്ധിച്ചിടത്തോളം, ന്യായമായ സ്റ്റൈപ്പന്‍ഡുകളും തൊഴില്‍ ലഭിക്കാനുള്ള സാധ്യതയും ഉള്ള തൊഴിലധിഷ്ഠിത പഠനമാണിത്. അതിനാല്‍ അപ്രന്റിസ്ഷിപ്പ് വളര്‍ച്ചയുടെ ഫലങ്ങള്‍ ബന്ധപ്പെട്ട എല്ലാവര്ക്കും ലഭിക്കേണ്ടതുണ്ട്. അതായത്, അപ്രന്റീസിനും സ്ഥാപനത്തിനും ദീര്‍ഘകാല സുസ്ഥിരവളര്‍ച്ചയ്ക്കായി സമ്പദ്വ്യവസ്ഥയ്ക്കാകെയും ഇതില്‍ നിന്നു പ്രയോജനം ലഭ്യമാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: