ന്യൂദല്‍ഹി: പശ്ചിമബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ഫെബ്രുവരി 28ന് കൊല്‍ക്കത്ത ബ്രിഗേഡ് പരേഡ് മൈതാനത്ത് ഇടതുമുന്നണി റാലി സംഘടിപ്പിച്ചു. സഖ്യകക്ഷികളായ കോണ്‍ഗ്രസും പുതിയതായി രൂപീകരിച്ച ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടും റാലിയില്‍ പങ്കാളികളായി. ബിബിസിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ സമാധാനപരമായ രാഷ്ട്രീയ സമ്മേളനം ഇതായിരുന്നുവെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്.
എന്നാല്‍ ബിബിസി ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഇന്ത്യ ടുഡേ പറയുന്നു. ഞായറാഴ്ച നടന്ന പരിപാടി ബിബിസി റിപ്പോര്‍ട്ട് പോലും ചെയ്തിട്ടില്ല. ഈ അവകാശവാദവുമായി ബന്ധപ്പെട്ട് പ്രചരിച്ച ഗ്രാഫിക്സ് കാര്‍ഡിലുണ്ടായ അക്ഷരത്തെറ്റാണ് ഇത് ബിസിസിയുടെത് അല്ലെന്ന് തെളിയിക്കുന്നത്. ‘gathering’ എന്നതിന് പകരം ‘geathering’ എന്നാണ് കാര്‍ഡിലുള്ളത്.
ബിബിസിയെ പോലുള്ള ലോകത്തെ തന്നെ വലിയ മാധ്യമസ്ഥാപനത്തിന് ഇത്തരം അക്ഷരത്തെറ്റ് സംഭവിക്കില്ല. ബിബിസിയുടെ വൈബ്സൈറ്റിലെത്തി തിരഞ്ഞാല്‍ ബ്രിഗേഡ് പരേഡ് മൈതാനത്തിലെ റാലിയുമായി ബന്ധപ്പെട്ട വാര്‍ത്ത കണ്ടെത്താനാകില്ല. കൊല്‍ക്കത്തയ്ക്കുവേണ്ടി പ്രത്യേക പേജുണ്ടെങ്കിലും ഇതിലും റാലിയെക്കുറിച്ച് ഒന്നുമില്ല.
ബിബിസി വേള്‍ഡിന്റെ ഫെയ്സ്ബുക്ക് പേജിലും കൊല്‍ക്കത്ത എന്ന വാക്കുപയോഗിച്ച് തിരഞ്ഞാല്‍ നിരാശപ്പെടേണ്ടിവരും. 2020 മെയ് 21ന് അംഫന്‍ ചുഴലിക്കാറ്റ് സംബന്ധിച്ചാണ് കൊല്‍ക്കത്തയുമായി ബന്ധപ്പെട്ട അവസാന വാര്‍ത്ത. ബിബിസിയുടെ ഓഫിസുമായി ബന്ധപ്പെട്ടപ്പോഴും അത്തരം വാര്‍ത്ത നല്‍കിയിട്ടില്ലെന്നാണ് ലഭിച്ച മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: