ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് അപ്രതീക്ഷിത തോല്‍വി. എതിരില്ലാത്ത ഒരുഗോളിന് ബ്രൈറ്റനാണ് യുണൈറ്റഡിനെ കീഴടക്കിയത്. പരിക്ക് സമയത്തിന്റെ ഒന്‍പതാം മിനിറ്റില്‍ മക് അലിസ്റ്റര്‍ പെനാല്‍റ്റിയിലൂടെ നേടിയ ഗോളിനാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തോല്‍വി ഏറ്റുവാങ്ങിയത്. ഈ കളിയില്‍ ജയിച്ചിരുന്നെങ്കില്‍ യുണൈറ്റഡിന് മൂന്നാം സ്ഥാനത്തേക്ക് ഉയരാമായിരുന്നു. എന്നാല്‍ തോല്‍വിയോടെ അവര്‍ നാലാം സ്ഥാനത്തു തന്നെ തുടരുകയാണ്. 33 കളികളില്‍ നിന്ന് 63 പോയിന്റാണ് അവര്‍ക്കുള്ളത്. 32 കളികളില്‍ നിന്ന് 55 പോയിന്റുമായി ബ്രൈറ്റണ് ആറാമതാണ്.
കളിയില്‍ പന്തടക്കത്തിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും മുന്നിട്ടുനിന്നത് ബ്രൈറ്റണായിരുന്നു. അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഒട്ടും പിന്നിലായിരുന്നില്ല. എന്നാല്‍ ഗോള്‍ വീഴാന്‍ പരിക്ക് സമയത്തിന്റെ ഒന്‍പതാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു.
ഇന്‍ജുറി ടൈമില്‍ ബോക്സിനുള്ളിലുണ്ടായ കൂട്ടപ്പൊരിച്ചിലിനിടെ യുണൈറ്റഡ് പ്രതിരോധതാരം ലൂക്ക് ഷോയുടെ കൈയ്യില്‍ പന്തുതട്ടിയതോടെ റഫറി വാറിന്റെ സഹായത്തോടെ പെനാല്‍റ്റി വിധിക്കുകയായിരുന്നു. ഗോള്‍കീപ്പര്‍ ഡേവിഡ് ഡി ഹിയയെ നിസ്സഹായനാക്കി മാക് അലിസ്റ്റര്‍ വലകുലുക്കി.
33 മത്സരങ്ങളില്‍ നിന്ന് 79 പോയന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയാണ് കിരീടപ്പോരാട്ടത്തില്‍ മുന്നില്‍. 34 മത്സരങ്ങളില്‍ നിന്ന് 78 പോയന്റുള്ള ആഴ്സണലാണ് രണ്ടാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: