ടി. പ്രവീൺ
മഞ്ചേരി: പയ്യനാട് ഫുട്ബോൾ സ്റ്റേഡിയത്തിൽ നടക്കുന്ന ഹീറോ സൂപ്പർ കപ്പ് യോഗ്യതക്കുള്ള ആദ്യ ക്വാളിഫെയർ മത്സരത്തിൽ രാജസ്ഥാൻ എഫ് സിക്കെതിരെ നെരോക്ക എഫ് സിക്ക് പെനാൽറ്റി ഷൂട്ടൗട്ടിൽ ഒന്നിനെതിരെ മൂന്നു ഗോളൂകൾക്ക് ജയം. രണ്ടാം പകുതി അവസാനിക്കുമ്പോൾ 1-1 എന്ന നിലയിലായിരുന്നു ഇരു ടീമുകളും.
ഐ ലീഗ് പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്തുള്ള നെരോക്ക എഫ്സിയും പത്താം സ്ഥാനത്തുള്ള രാജസ്ഥാൻ യുണൈറ്റഡ് എഫ് സിയും വലിയ മുന്നേറ്റങ്ങളില്ലാതേയാണ് തുടങ്ങിയത്. ഇരുപത്തിയേഴാം മിനുട്ടിൽ രാജസ്ഥാന് കിട്ടിയ ഫ്രീക്കിക്ക് പത്താം നമ്പർ താരം രാജവ് ഗുപ്ത വലത് വിങ്ങിൽ നിന്ന് പതിനാറാം നമ്പർ താരം സൗവികിന് മറിച്ച് നൽകിയെങ്കിലും സൗവിക്കിന് അവസരം ഉപയോഗപ്പെടുത്താനായില്ല.
മുപ്പത്തിമൂന്നാം മിനുട്ടിൽ നെറോക്കക്ക് രാജസ്ഥാൻ പോസ്റ്റിൽ കിട്ടിയ കൂട്ട പൊരിച്ചിലിൽ ഇരുപത്തിരണ്ടാം നമ്പർ താരം ലുംമിലെൻ പോസ്റ്റിലേക്ക് വലിച്ചടിച്ചെങ്കിലും ഗോളായില്ല. മുപ്പത്തിനാലാം മിനുട്ടിൽ രാജസ്ഥാന് കിട്ടിയ കൗണ്ടർ അറ്റാക്ക് ഇരുപത്തിയൊന്നാം നമ്പർ താരം നെറോക്കൻ ഗോൾ പോസ്റ്റിന് പുറത്തേക്കടിച്ചു. ആദ്യ പകുതി അവസാനിച്ചുള്ള അധിക മിനുട്ടിൽ നെരോക്കയുടെ പതിനാറാം നമ്പർ താരം ബെഞ്ചമിൻ പോസ്റ്റിലേക്ക് തൊടുത്തു. പോസ്റ്റിൽ തട്ടി തെറിച്ച പന്ത് ലുംമിലെൻ അനായാസം വലയിലാക്കി നെറോക്കയെ മുന്നിലെത്തിച്ചു.
രണ്ടാം പകുതിയിൽ ഗോൾ തിരിച്ചടിച്ച് രാജസ്ഥാൻ
രണ്ടാം പകുതിയിൽ ആദ്യ പകുതിയിൽ നിന്നും രണ്ട് മാറ്റവുമായാണ് രാജസ്ഥാനിറങ്ങിയത്. ആറാം നമ്പർ താരം ലല്ലിയാൻസങ്കെയെ പിൻവലിച്ച് പതിനേഴാം നമ്പർ പ്രതിരോധ താരം ജഗ്ദീപ് സിംഗിനെയും പതിനാറാം നമ്പർ താരം സൗവിക്കിനെ പിൻവലിച്ച് മുപ്പതാം നമ്പർ താരം മിഡ്ഫീൽഡർ ചാൻസോയെയും കളത്തിലിറക്കി. പത്ത് മിനിറ്റുകൾക്ക് ശേഷം വീണ്ടും രാജസ്ഥാൻ മുന്നേറ്റ താരം അലിസ്റ്റർ ആന്റണിയെ പിൻവലിച്ച് ശൈബോറലിനെ ഇറക്കി. ഗ്രൗണ്ടിലിറങ്ങി മിനിറ്റുകൾക്കകം ഇരുപതാം നമ്പർ താരം യാഷ് ട്രിപാഠിയുടെ ക്രോസ്സിൽ ശൈബോറൽ ഗോൾ നേടി രാജസ്ഥാനെ ഒപ്പമെത്തിച്ചു. അറുപത്തി അഞ്ചാം മിനുട്ടിലായിരുന്നു രാജസ്ഥാന്റെ സമനില ഗോൾ.
എൺപതാം മിനുട്ടിലാണ് നെരോക്കയുടെ ആദ്യ സബ്സിറ്റുഷൻ വരുന്നത്. പതിനാറാം നമ്പർ താരം ബെഞ്ചമിനെ പിൻവലിച്ച് പതിനേഴാം നമ്പർ താരം ഡേവിഡ് സിംഗ് കളത്തിലിറങ്ങി. എൺപത്തി നാലാം മിനുട്ടിൽ ബോൾ കൈവശം വെക്കുന്നിടയിൽ രാജസ്ഥാൻ ഗോൾ കീപ്പർ വിശാൽ ജൂൺ വരുത്തിയ പിഴവിൽ നിന്ന് കിട്ടിയ പന്ത് നെരോക്കയുടെ തൊണ്ണൂറ്റി ഒമ്പതാം നമ്പർ മുന്നേറ്റ താരം തൊമിയോൽ ഷിംറേ പുറത്തേക്കടിച്ചു. സമനില ഗോൾ വഴങ്ങിയ ശേഷം ലീഡ് തിരിച്ച് പിടിക്കാൻ നെരോക്കൻ താരങ്ങൾ പരമാവധി ശ്രമിച്ചെങ്കിലും ഗോൾ മാത്രം ഒഴിഞ്ഞു നിന്നു. തൊണ്ണൂറ് മിനുട്ടിന് ശേഷമുള്ള അഞ്ചു മിനുട്ട് അധിക സമയത്തും സമനില തുടരുന്നതിനാൽ കളി എക്സ്ട്രാ ടൈമിലേക്ക് കടന്നു.
എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ രാജസ്ഥാൻ തൊണ്ണൂറ്റി എട്ടാം മിനുട്ടിൽ (എക്സ്ട്രാ ടൈമിന്റെ എട്ടാം മിനുട്ടിൽ) യാഷ് ട്രിപ്പാഠി ഗ്രൗണ്ടിന്റെ വലത് വിങ്ങിൽ നിന്നും ഉയർത്തി നൽകിയ പന്ത് ഏഴാം നമ്പർ താരം റെംസങ്കേ തല കൊണ്ട് വലയിലാക്കി. രണ്ടാം പകുതിയിൽ ലീഡ് തിരിച്ച് പിടിക്കാൻ പരമാവധി ശ്രമിച്ചിരുന്ന നെരോക്കക്ക് എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ കാര്യമായ മുന്നേട്ടങ്ങൾ ഉണ്ടാക്കാനായില്ല. എക്സ്ട്രാ ടൈമിൻറെ പതിനഞ്ചാം മിനുട്ടിൽ നെറോക്കക്ക് വേണ്ടി ആദ്യ ഗോൾ നേടിയ ലുൻമിൻലനെ പിൻവലിച്ച് നെരോക്ക ഇരുപത്തി മൂന്നാം നമ്പർ താരം അഭിഷേകിനെ കളത്തിലിറക്കി.
വീണ്ടും സമനില
എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ അഞ്ചാം നമ്പർ താരം വൈക്കോം രോഹിത്തിനെ മാറ്റി ഇരുപത്തി ഒമ്പതാം നമ്പർ താരം യുനോ റീചാർഡിനെ കളത്തിലിറക്കിയാണ് നേരോക്ക കളി തുടങ്ങിയത്. എക്സ്ട്രാ ടൈമിന്റെ പതിനെട്ടാം മിനുട്ടിൽ യാഷ് ട്രിപാടിയെയെ മാറ്റി രാജസ്ഥാൻ കോജം ബെയോങ്ങ് നെ ഇറക്കി പ്രതിരോധം ശക്തിപ്പെടുത്തി. എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ നേടിയ ഗോളിൽ വിജയം ഉറപ്പിച്ചു നിൽക്കെ എക്സ്ട്രാ ടൈമിനും ശേഷമുള്ള അധിക സമയത്ത് സ്വീഡൻ ഫെർനാണ്ടസിന്റെ ഗോളിലൂടെ നെരോക്ക സമനില വീണ്ടും പിടിച്ചു.
ഷൂട്ട് ഔട്ടിൽ നെരോക്ക
പെനാൽറ്റി ഷൂട്ട്ഔട്ടിൽ പകരക്കാരനായിറങ്ങിയ നെരോക്കയുടെ ഗോൾ കീപ്പർ പൊയ് രെയി അൻഗാന്ബെയുടെ മൂന്ന് സേവുകളിൽ രാജസ്ഥാനെ മറി കടന്ന് നെരോക്ക വിജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: