ടൂറിന്: ഇറ്റാലിയന്‍ സീരി എ കിരീടത്തില്‍ മുത്തമിട്ട് നാപ്പോളി. ലീഗിലെ 33-ാം മത്സരത്തില്‍ ഉദിനെസെയെ 1-1ന് സമനിലയില്‍ പിടിച്ചതോടെയാണ് നാപ്പോളിയുടെ കിരീട ധാരണം. അഞ്ച് കളികള്‍ ബാക്കി നില്‍ക്കേയാണ് നാപ്പോളി ചാമ്പ്യന്മാരായത്. 33 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് നാപ്പോളി കിരീടം സ്വന്തമാക്കിയത്.
സമനില നേടിയാല്‍പ്പോലും കിരീടം ഉറപ്പിച്ച് കളിക്കാനിറങ്ങിയ നാപ്പോളിയെ ഞെട്ടിച്ച് 13-ാം മിനിറ്റില്‍ സാന്‍ഡി ലോവ്റിച്ചിലൂടെ ഉദിനെസെ ആദ്യം മുന്നിലെത്തിയെങ്കിലും 52-ാം മിനിറ്റില്‍ സൂപ്പര്‍ താരം വിക്ടര്‍ ഒസിംഹെനിലൂടെ നാപ്പോളി ഒരു ഗോള്‍ മടക്കി സമനില നേടി.
33 മത്സരങ്ങളില്‍ നിന്ന് 25 വിജയവും അഞ്ച് സമനിലയും മൂന്ന് തോല്‍വിയുമടക്കം 80 പോയന്റാണ് നാപ്പോളിക്കുള്ളത്. രണ്ടാമതുള്ള ലാസിയോയ്ക്ക് ഇത്രയും മത്സരങ്ങളില്‍ നിന്ന് വെറും 64 പോയന്റ് മാത്രമാണുള്ളത്. 16 പോയന്റ് വ്യത്യാസത്തില്‍ നാപ്പോളി കിരീടമുറപ്പിച്ചു. ശേഷിക്കുന്ന എല്ലാ മത്സരങ്ങളില്‍ വിജയിച്ചാല്‍പ്പോലും ലാസിയോയ്ക്ക് നാപ്പോളിക്കൊപ്പം എത്താനാവില്ല.
മാറഡോണ യുഗത്തിനുശേഷം ഇതാദ്യമായാണ് നാപ്പോളി കിരീടം നേടുന്നത്. നാപ്പോളി അവസാനമായി കിരീടത്തില്‍ മുത്തമിട്ടത് മാറഡോണയ്ക്കൊപ്പം 1990ലാണ്. 1987ലും മാറഡോണയുടെ നേതൃത്വത്തില്‍ നാപ്പോളി കിരീടം നേടി.
അന്ന് മാറഡോണയാണെങ്കില്‍ ഇന്ന് വിക്ടര്‍ ഒസിംഹെനാണ് നാപ്പോളിക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത്. നൈജീരിയന്‍ മുന്നേറ്റനിരതാരമായ ഒസിംഹെന് ടീമിനുവേണ്ടി 26 മത്സരങ്ങളില്‍ നിന്ന് 21 ഗോളുകളാണ് നേടിയത്. 12 ഗോളുകളും 10 അസിസ്റ്റുകളും നേടിയ ജോര്‍ജിയയുടെ വിങ്ങര്‍ ക്വിച്ച ക്വാററ്റ്സ്ഖെലിയയും നാപ്പോളിയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.
നാപ്പോളിക്ക് കിരീടം നേടിക്കൊടുത്തത് പരിശീലകന് ലൂസിയാനോ സ്പല്ലെറ്റിയുടെ തന്ത്രങ്ങളാണ്. 64 കാരനായ സ്പല്ലെറ്റി സീരി എ കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ പരിശീലകന് കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: