മാഡ്രിഡ്: ബെര്‍ണാബ്യൂവിലെ ആ മാന്ത്രിക രാവിന് പകരംവയ്ക്കാന്‍ മറ്റൊന്നുമില്ല… തിരിച്ചടിക്കാനുള്ള ആവേശത്തില്‍ സ്പെയ്നിലെ മാഡ്രിഡ് നഗരവും പ്രതീക്ഷയുടെ സ്വപ്നങ്ങളില്‍ മാഞ്ചസ്റ്ററും ഒരു രാത്രിയെ ആവേശകൊടുമുടിയിലെത്തിച്ചു. ഒടുവില്‍ സ്വന്തം മൈതാനത്ത് മാഡ്രിഡിന്റെ പുഞ്ചിരി. യൂറോപ്പിന്റെ രാജാക്കന്മാരാകാനുള്ള റയല്‍ മാഡ്രിഡിന്റെ ആവേശത്തിന് മുന്നില്‍ പെപ് ഗ്വാര്‍ഡിയോളക്കും തലകുനിക്കേണ്ടിവന്നു. ആവേശം നിറഞ്ഞ രണ്ടാംപാദ സെമിയില്‍ റയലിന്റെ ജയം 3-1ന്. ആദ്യ പാദത്തില്‍ ഒരു ഗോളിന് പിന്നില്‍പോയ റയലിന്റെ വമ്പന്‍ തിരിച്ചുവരവായി ജയം. ഇരുപാദങ്ങളിലുമായി റയല്‍ 6-5ന് കളി ജയിച്ചു.
അവിശ്വസനീയ തിരിച്ചുവരവാണ് റയല്‍ നടത്തിയത്. ആദ്യപാദ സെമിയിലെ 4-3ന്റെ മുന്‍തൂക്കവുമായിറങ്ങിയ സിറ്റിയെ പിടിച്ചുകെട്ടുകയായിരുന്നു റയല്‍. ബെര്‍ണാബ്യൂവിലാണ് രണ്ടാം പാദമെന്നത് റയലിന് സാധ്യത നല്കി. അവസാന മിനിറ്റ് വരെ ആവേശത്തിന്റെ കൊടുമുടിയില്‍ നിര്‍ത്തിയാണ് റയല്‍ വിജയിച്ചത്. ആദ്യ പകുതിയില്‍ തകര്‍ത്തു കളിച്ചെങ്കിലും റയലിനും സിറ്റിക്കും ഗോള്‍ നേടാനായില്ല. ഒടുവില്‍ 73-ാം മിനിറ്റില്‍ മഹ്റസിലൂടെ സിറ്റി മുന്നിലെത്തി. ഇതോടെ സിറ്റിക്ക് ലീഡ് രണ്ട് ഗോളായി. തിരിച്ചുവരവിന് റയല്‍ ആഞ്ഞടിച്ചെങ്കിലും ഗോള്‍ നേടാനായില്ല. 90 മിനിറ്റ് വരെ കളി സിറ്റിയുടെ കയ്യില്‍ നിന്നു. എന്നാല്‍ അധിക സമയത്തേക്ക് നീങ്ങിയതോടെ റയല്‍ മാന്ത്രികത പുറത്തെടുത്തു. 90-ാം മിനിറ്റില്‍ ആദ്യ ഗോള്‍. ഡിഗോസ് റോഡ്രിഗോ ഗോള്‍ നേടി. ഒരു മിനിറ്റിനിപ്പുറം സ്റ്റേഡിയത്തെ അമ്പരപ്പിച്ച് വീണ്ടും ഗോള്‍. റോഡ്രിഗോയുടെ രണ്ടാം ഗോളില്‍ റയല്‍ ഒപ്പം പിടിച്ചു.
ഇതോടെ കളി വീണ്ടും അധിക സമയത്തേക്ക് നീണ്ടു. ഇതിനിടെ ലഭിച്ച പെനാല്‍റ്റി ഗോളാക്കി കരിം ബെന്‍സേമ റയലിന് വിജയം സമ്മാനിച്ചു. ഗോള്‍ പിറന്നത് 95-ാം മിനിറ്റില്‍. തോല്‍വിയുടെ അരികില്‍ നിന്നും പിടിച്ചുകയറിയ റയലിന് അവിശ്വസനീയ ജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: