ഷാർജ: മറ്റ് രാജ്യങ്ങളിൽ പോയി മയക്കുമരുന്ന് ലഹരി വസ്തുക്കൾ യഥേഷ്ടം ഉപയോഗിക്കാമെന്ന ധാരണ യുഎഇയിലെ യുവാക്കൾ ഒഴിവാക്കണമെന്ന് ദുബായിലെ പോലീസ് ആൻഡ് പബ്ലിക് സെക്യൂരിറ്റി ഡെപ്യൂട്ടി ചീഫും യുഎഇ ഡ്രഗ് കൺട്രോൾ കൗൺസിൽ ചെയർമാനുമായ ലെഫ്റ്റനന്റ് ജനറൽ ധാഹി ഖൽഫാൻ തമീം മുന്നറിയിപ്പ് നൽകി. ചില രാജ്യങ്ങളിൽ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന വേദികളും കഫേകളും നിയമവിധേയമാണെങ്കിൽപ്പോലും അവിടെ പതിവായി പോകുന്നവർ തങ്ങളുടെ നിരീക്ഷണവലയങ്ങൾക്കുള്ളിലാണെന്നും അദ്ദേഹം പറഞ്ഞു. ഷാർജയിലെ സിറ്റി സെന്റർ അൽ സഹിയ മാളിൽ മയക്കുമരുന്ന് ലഹരിക്കെതിരെയുള്ള ‘ഇത് തടയാൻ ഞങ്ങളോടൊപ്പം ചേരൂ’ എന്ന അവബോധ സെമിനാറിൽ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘മയക്കു ലഹരികൾ ഒഴുകുന്ന സ്ഥലങ്ങളും അവ സന്ദർശിക്കുന്ന യുഎഇ യുവാക്കളെ നിരീക്ഷിച്ചു കൊണ്ടാണിരിക്കുന്നത്. ഇത്തരക്കാർ യുഎഇയിൽ മടങ്ങിയെത്തിയാൽ അവരെ അറസ്റ്റ് ചെയ്യാനും തങ്ങൾ മടിക്കില്ല , -ജനറൽ ധാഹി ഖൽഫാൻ തമീം പറഞ്ഞു.
രാജ്യത്തിന്റെ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. ഷാർജ പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സാരി അൽ ഷംസി മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ സെമിനാറിൽ പങ്കെടുത്തു. ഷാർജ പോലീസുമായി സഹകരിച്ചാണ് സെമിനാർ നടന്നത്.
മയക്കുമരുന്ന് മാഫിയകൾക്കെതിരെ ശക്തമായ പോരാട്ടം തുടരും
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും ലഹരിക്കെതിരെയുള്ള ബോധവൽക്കരണ സന്ദേശം എത്തിക്കുന്നതിന് രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ഇത്തരം അവബോധ പരിപാടികൾ നടത്തുന്നത് ഏറെ ഫലപ്രദമാണെന്ന് ലെഫ്റ്റനന്റ് ജനറൽ തമീം പറഞ്ഞു. മാതാപിതാക്കളോടും യുവാക്കളോടും മുഴുവൻ സമൂഹത്തോടും മയക്കുമരുന്ന് മാഫിയയെ ചെറുക്കാനുള്ള ശ്രമങ്ങൾ ഏകീകരിക്കാനുള്ള സുപ്രധാന ആഹ്വാനമാണ് ഈ സെമിനാറുകളിലൂടെ മുന്നോട്ട് വയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സമൂഹത്തിലേക്ക് മയക്കുമരുന്ന് ലഹരി വസ്തുക്കൾ എത്തിക്കാൻ കുറ്റവാളികൾ എല്ലാ മാർഗങ്ങളും തേടുന്നുണ്ട്. അതേസമയം പോലീസ് ശക്തമായ രീതിയിൽ ഇതിനെതിരെ പ്രതിരോധ നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്. അടുത്തിടെ പോലീസ് വൻതോതിൽ മയക്കുമരുന്ന് പിടികൂടിയത് ഇതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. സെമിനാറിനുശേഷം ലഫ്റ്റനന്റ് ജനറൽ തമീം, മേജർ ജനറൽ അൽ ഷംസിക്കൊപ്പം ബോധവൽക്കരണ ശിൽപശാലകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബുകളും സന്ദർശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: