ടോക്കിയോ: നാല്‍പ്പത്തിയൊന്ന് വര്‍ഷത്തിനുശേഷം ഒളിമ്പിക്സ് പുരുഷ ഹോക്കിയില്‍ സെമിഫൈനല്‍ ബര്‍ത്ത് തേടി ഇന്ത്യ ഇറങ്ങുന്നു. പഴയകാല പടക്കുതിരകളായ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ന്് ബ്രിട്ടനെ നേരിടും. വൈകിട്ട് 5.30 ന് കളി തുടങ്ങും.
ഒളിമ്പിക്സ് പുരുഷ ഹോക്കിയില്‍ എട്ട് സ്വര്‍ണ്ണമെഡലുകള്‍ സ്വന്തമാക്കിയ ടീമാണ് ഇന്ത്യ. 1980 മോസ്കോ ഒളിമ്പിക്സിലാണ് ഇന്ത്യ അവസാനമായി ഹോക്കിയില്‍ സ്വര്‍ണമെഡല്‍ നേടിയത്. അതിനുശേഷം ഇന്ത്യ തകര്‍ച്ചയിലേക്ക് നീങ്ങി. 1984 ലെ ലോസ്ഏഞ്ചല്‍സ് ഒളിമ്പിക്സില്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2008 ലെ ബീജിങ് ഒളിമ്പിക്സില്‍ ഇന്ത്യക്ക് യോഗ്യത നേടാനായില്ല. 2016 ലെ റിയോ ഗെയിംസില്‍ ഏറ്റവും പിന്നിലായി.
എന്നാല്‍ അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. യോഗ്യതാ റൗണ്ടിലെ പൂള് എ യില്‍ നാലു വിജയവും ഒരു തോല്‍വിയും നേടിയ ഇന്ത്യ പന്ത്രണ്ട് പോയിന്റുമായി രണ്ടാം സ്ഥാനക്കാരായാണ് ക്വാര്‍ട്ടറില്‍ കടന്നത്. ഗ്രൂപ്പ് മത്സരങ്ങളില്‍ ലോക ഒന്നാം നമ്പറായ ഓസ്ട്രേലിയയോട് മാത്രമാണ് ഇന്ത്യ തോറ്റത്.
പൂള് ബിയില്‍ മൂന്നാം സ്ഥാനക്കാരായാണ് ബ്രിട്ടന് ക്വാര്‍ട്ടറിലെത്തിയത്. രണ്ട് വിജയവും രണ്ട് തോല്‍വിയും ഒരു സമനിലയും നേടിയ അവര്‍ക്ക് ഏഴു പോയിന്റ് ലഭിച്ചു.
ഓസ്ട്രേലിയയോട് 1-7 ന് നാണംകെട്ട ശേഷം ശക്തമായ പോരാട്ടത്തിലൂടെ കുതിക്കുന്ന ഇന്ത്യക്കാണ് ക്വാര്‍ട്ടറില്‍ മേല്‍ക്കൈ. അവസരങ്ങള്‍ സൃഷ്്ടിക്കുന്നതിലും ഗോള്‍ അടിക്കുന്നതിലും ഇന്ത്യന്‍ താരങ്ങള്‍ മിടുക്കരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: