വിജയ് സി.എച്ച്
എഴുപത്തിനാലാം വയസ്സില്‍ എസ്.പി. ബാലസുബ്രഹ്മണ്യം കൊവിഡ് ബാധിതനായി അന്ത്യശ്വാസം വലിച്ചപ്പോള്‍, നിസ്സംഗതയോടെ നോക്കിനില്ക്കാനെ നമുക്കു കഴിഞ്ഞുള്ളൂ. പ്രിയഗായകന്റെ വേര്‍പാട് ഒരു യാഥാര്‍ത്ഥ്യമായി സ്വീകരിക്കാന്‍ നമുക്കിതുവരെയും കഴിഞ്ഞിട്ടില്ല. ഒരു കൊല്ലം കൊണ്ട് മറക്കാവുന്നതല്ലല്ലൊ പതിനൊന്നു ഭാഷകളിലെ നാല്പതിനായിരം ഗാനങ്ങള്‍!
നാളെ എഴുപത്തിയൊമ്പത് തികയുന്ന അമിതാഭ് ബച്ചന്, കൊവിഡിനെ അതിജീവിച്ച് ആശുപത്രിവിട്ടപ്പോള്‍, വെള്ളിത്തിരയില്‍ അദ്ദേഹം അഭിനയച്ചു കാണിക്കാറുള്ള അമാനുഷികമായ കരുത്ത് യഥാര്‍ത്ഥ ജീവിതത്തിലുമുണ്ടെന്ന് കുറെപേരെങ്കിലും കരുതി!
മുംബൈയിലെ നാനാവതി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ അമിതാഭിനെ പ്രവേശിപ്പിച്ച് അധികം നാള് കഴിയുംമുന്നെ, പുത്രന് അഭിഷേക് ബച്ചനും പുത്രഭാര്യയും മുന്‍ ലോകസുന്ദരിയുമായ ഐശ്വര്യ റായ് ബച്ചനും അവരുടെ പുത്രി ആരാധ്യയും ഓരോരുത്തരായി കൊവിഡ് പരിശോധനയില്‍ പോസിറ്റീവ് ഫലം കാണിച്ചപ്പോള്‍, രാജ്യം മുഴുവന്‍ അവരുടെ രോഗമുക്തിക്കുവേണ്ടി പ്രാര്‍ത്ഥിച്ചു.
ഇരുപത്തിയെട്ടു ദിവസത്തെ ചികിത്സക്കൊടുവില്‍, അസുഖം ഭേദപ്പെട്ട് താന്‍ വീട്ടിലേക്കു മടങ്ങുന്നുവെന്ന വിവരം അമിതാഭ് തന്റെ ട്വിറ്ററില്‍ പങ്കുവെച്ചപ്പോള്‍, ആ സന്ദേശത്തിന് ഹൃദയ അടയാളമിട്ട് പ്രതികരിച്ചത് രണ്ടു മിനിറ്റില്‍മാത്രം രണ്ടുലക്ഷത്തില്‍പ്പരം ആരാധകര്‍!
ഇതുപോലെയൊരു വികാര പ്രകടനം, ഇതിമുന്നെ രാജ്യം കണ്ടത്, 1982-ല്‍ ‘കൂലി’ എന്ന പടത്തിന്റെ ചിത്രീകരണ സമയത്ത് സംഭവിച്ച മാരകമായ അപകടത്തില്‍, “clinically dead’ എന്ന് വിധിയെഴുതപ്പെട്ടതിയതിനു ശേഷം മെഗാസ്റ്റാര്‍ ജീവനോടെ തിരിച്ചെത്തിയപ്പോഴാണ്!
ഇക്കാണുന്നത് കേവലം താരാരാധന അല്ലെങ്കില്‍ സെലിബ്രിറ്റി വര്‍ഷിപ്പ് മാത്രമാണോ?
എഴുപതുകളും എണ്‍പതുകളും തൊണ്ണൂറുകളുടെ ആദ്യപകുതിയും ചേര്‍ന്ന കാല്‍നൂറ്റാണ്ടുകാലം അമിതാഭ് ഇന്ത്യന്‍ ജനതയുടെ ഹൃദയസ്പന്ദനമായിരുന്നു! ക്ഷോഭിക്കുന്ന യുവാക്കളും കഠിനാദ്ധ്വാനം ചെയ്യുന്ന കൂലിവേലക്കാരും നീതി നിഷേധിക്കപ്പെട്ട സാധാരണക്കാരും പ്രണയംകൊണ്ടു ഉള്ളുനിറഞ്ഞ കാമുകന്മാരും തങ്ങള്‍ തന്നെയാണ് വെള്ളിത്തിരയിലെ ആ ആറടി രണ്ടിഞ്ചുകാരനെന്നു കരുതി! തുടര്‍ന്നുവന്ന മറ്റൊരു കാല്‍നൂറ്റാണ്ടുകാലം അദ്ദേഹം സിനിമയിലെ അതികായന് മാത്രമല്ല, രാജ്യത്തിന്റെ സംസ്കൃതിയുടെതന്നെ ഭാഗമായിത്തീര്‍ന്നു.
വര്‍ഷന്തോറും ഏറ്റവും കൂടുതല്‍ ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നൊരു രാജ്യത്തെ, മികച്ച അഭിനേതാവിനുള്ള ദേശീയ പുരസ്കാരം ഏറ്റവും കൂടുതല്‍ തവണ നേടിയൊരു കലാകാരന്, ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹബ് ഫാല്‍ക്കെ പുരസ്കാരം നേടിയൊരു താരം, സാധാരണക്കാര്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്തത്ര ഔന്നിത്യത്തിലാണെന്നുള്ളതാണു പൊതുധാരണ.
എന്നാല്‍ ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ടൊരു മലയാള ചലച്ചിത്രതാരംപോലും അമിതാഭിനെ ആദരിച്ചു ഇരുത്തിയിരിക്കുന്നത് യഥാര്‍ത്ഥത്തില്‍ ഉള്ളതിനേക്കാള്‍ ഉയരത്തിലാണെന്നതിനാല്‍ അപമാനിതനാകേണ്ടിവന്ന ഒരാളാണ് ഈ ലേഖകന്‍!
”അമിതാഭ് ബച്ചനെയൊന്നും അങ്ങനെ താങ്കള്‍ക്ക് കാണാനൊക്കത്തില്ല, ചുമ്മാ കള്ളം പറയാതെ.” ഇങ്ങനെയായിരുന്നു ആ കൊള്ളിവാക്ക്.
1999-ല്‍, ബിബിസിയുടെ ഓണ്‍ലൈന്‍ തിരഞ്ഞെടുപ്പിലൂടെ, ഇംഗ്ലീഷ് നടന് സര് ലോറന്‍സ് ഒലിവിയറിനെ പിന്തള്ളി, അമിതാഭിനെ Superstar of the Millennium എന്ന അദ്വിതീയമായ അന്തര്‍ദേശീയ പദവിയില്‍ അവരോധിച്ചയുടനെയാണ്, മുംബൈയില്‍വച്ച് അദ്ദേഹത്തെ ഇന്റ്റര്‍വ്യൂ ചെയ്യാനുള്ള അപോയന്റ്റ്മന്റ്റ് എനിക്കു ലഭിച്ചത്.
അന്നേ ദിവസം കാലത്ത് തിരുവനന്തപുരത്ത് തീരുമാനിച്ചിരുന്ന മറ്റൊരഭിമുഖം അതിനാല്‍ മാറ്റിവയ്ക്കേണ്ടി വന്നു. ഈ വിവരം അറിയിച്ചപ്പോള്‍, നാട്ടിലെ താരം എന്നോട് പ്രതികരിച്ചതാണ് മേലെയുള്ള ഉദ്ധരണി.
ഒരുപക്ഷേ, ഞാന്‍ തീരെ ചെറുതായതുകൊണ്ടോ അല്ലെങ്കില്‍ അമിതാഭ് വളരെ വലുതായതുകൊണ്ടോ, ആയിരിക്കാം നമ്മുടെ താരം ഇങ്ങനെ ചിന്തിച്ചത്. രണ്ടും ശരിയാണെങ്കിലും, മൂന്നാമതായി അതിലും വലിയൊരു ശരിയുണ്ട്- പ്രാദേശിക താരങ്ങള്‍ക്കുപോലും അപ്രാപ്യത തോന്നുന്നത്ര ഉയരത്തിലാണ് ഈ ബിഗ്-ബി എന്ന്!
പ്രശസ്ത കവി ഡോ. ഹരിവംശ് റായുടേയും സിഖു വംശജയായ തേജിയുടേയും മകനായി 1942 ഒക്ടോബര്‍ 11-നു അലഹബാദില്‍ ജനിച്ച അമിതാഭിന്റെ വിദ്യാഭ്യാസം നൈനിത്താളിലെ ഷെയര്‍വുഡ് കോളജിലും ദല്‍ഹിയിലെ കൈറോറിമാല്‍ കോളജിലുമായിരുന്നു. തുടര്‍ന്നു ഷാ വാലാസിലും കൊല്‍ക്കത്തയിലെ ഷിപ്പിങ് കമ്പനിയിലും അദ്ദേഹം ജോലി ചെയ്തു.
എന്നാല്‍, തന്റെ ഗാംഭീര്യമുള്ള ശബ്ദവും ശ്രദ്ധാര്‍ഹമായ പൊക്കവും സിനിമ തന്നെയാണ് താന്‍ ചെന്നുചേരേണ്ട ഇടമെന്ന് അമിതാഭിനെ എന്നും ഓര്‍മ്മിപ്പിച്ചിരുന്നു. തുടര്‍ന്ന് 1968-ല്‍ മുംബൈയിലെത്തിയ അമിതാഭ്, പ്രഥമ പടമായ ‘സാത്ത് ഹിന്ദുസ്ഥാനി’ മുതല്‍ പത്തുപതിനഞ്ചു സിനിമകളില്‍ അഭിനയിച്ചുവെങ്കിലും അവയൊന്നുംതന്നെ അദ്ദേഹത്തെ ബോളിവുഡിലെ താരമൂല്യമുള്ളൊരു അഭിനേതാവാക്കിയില്ല.
തന്റെ മകന് രാജീവ് ഗാന്ധിയുടെ അടുത്ത കൂട്ടുകാരനായ അമിതാഭിന് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി എഴുതിക്കൊടുത്തൊരു ശുപാര്‍ശക്കത്ത് സംഗതികളുടെ ഗതി മാറ്റി. അങ്ങനെ 1973-ല്‍ പ്രകാശ് മെഹ്റ നിര്‍മ്മിച്ചു സംവിധാനം ചെയ്ത ‘സഞ്ചീര്‍’ എന്ന പടത്തില്‍ ഒരു അതികായന് ജനിച്ചു- The Angry Young Man!
കുറ്റകൃത്യങ്ങളും അഴിമതിയും ദാരിദ്യ്രവും പൊതുജന ജീവിതം രാജ്യത്ത് ഏറ്റവും ദുസ്സഹമാക്കിയ എഴുപതുകളുടെ ആദ്യപകുതിയില്‍ ഏതു പ്രമേയം ജനപ്രിയമാകുമെന്ന് തിരക്കഥ എഴുതിയ സലീം-ജാവിദ് കൂട്ടുകെട്ടിനു ശരിക്കും അറിയാമായിരുന്നു. യൂനിഫോം ധരിച്ചും അല്ലാതെയും ‘പോലീസ് ഇന്‍സ്പെക്ടര്‍ വിജയ് ഖന്ന’ അനീതിക്കെതിരെ ഒരു കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കുകയായിരുന്നില്ലേ!
ഇന്ത്യയിലും സോവിയറ്റ് യൂണിയന് ഉള്‍പ്പെടെയുള്ള വിദേശ നാടുകളിലും ‘സഞ്ചീര്‍’ കോടികള്‍ വാരിയപ്പോള്‍, ഒരു ചലചിത്രത്തിന്റെ സാമ്പത്തിക വിജയം സൂചിപ്പിക്കുന്ന ‘Blockbuster’ എന്ന പദം നമ്മുടെ സിനിമയില്‍ ആദ്യമായി ഉപയോഗിക്കപ്പെട്ടു. അതിനൊപ്പം സാധാരണക്കാരുടെ കോപവും അമര്‍ഷാവേശവും പ്രതിഫലിച്ചയാള്‍ അവരുടെ പ്രിയങ്കരനായ നായകനായത് കണ്ണടച്ചു തുറക്കുന്ന വേഗതയിലും!
‘സഞ്ചീറി’ല്‍ നായികയായി വേഷമിട്ട ജയ ഭാദുരി (മാല) അമിതാഭിന്റെ ജീവിതത്തിലെതന്നെ നായികയായി മാറിയത് ചരിത്രത്തിന്റെ ഭാഗം.
‘സഞ്ചീറി’ന്റെ റെക്കോര്‍ഡു വിജയത്തെ തുടര്‍ന്നു സലീം-ജാവിദ് കൂട്ടുകെട്ട് എഴുതിയ ജനപ്രിയ കഥയാണ് ‘ഷോലെ’. നൂറുകണക്കിനു തിയേറ്ററുകളില്‍ അറുപതു ഗോള്‍ഡന്‍ ജൂബിലികള്‍ ഓടിയ ഇന്ത്യയിലെ ഏക പടം! പ്രതികാരാഗ്നിയില്‍ കത്തിജ്വലിക്കുന്ന രണ്ടു യുവാക്കളുള്ള ഈ കഥയില്‍, പ്രേക്ഷകര്‍ നെഞ്ചോടു ചേര്‍ത്തുപിടിച്ചത് അമിതാഭിനെയായിരുന്നു.
ഇന്ത്യന്‍ സിനിമയില്‍ നിര്‍മിക്കപ്പെട്ടൊരു ‘ക്ലാസിക്’ എന്നു പൊതുവെ അറിയപ്പെടുന്ന ‘ഷോലെ’, നമ്മുടെ സിനിമാ ചരിത്രത്തിലെതന്നെ ഏറ്റവും മികച്ച പത്തു പടങ്ങളില്‍ ഒന്നായി ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് തിരഞ്ഞെടുത്തു.
പിന്നീടിറങ്ങിയ പല പടങ്ങളും അമിതാഭ് എന്ന നടന്റെ അഭിനയ പാടവവും വ്യാപ്തിയും വൈവിധ്യവും തെളിയിക്കുന്നതായിരുന്നു. കബീ കബീയിലെ കവിയും, കസ്മെ വാദെയിലെ പ്രൊഫസ്സറും, ചുപ്കെ ചുപ്കെ, അമര്‍ അക്ബര്‍ ആന്റണി, ഡോണ്‍ മുതലായ സിനിമകളിലെ നര്‍മ്മബോധമുള്ള കഥാപാത്രങ്ങളും മുഖദ്ദര്‍ കാ സികന്ദറിലെ നിരാശാ കാമുകനും, ശരാബിയിലെ മദ്യപാനിയും അമിതാഭിനെ അഭിനയ കലയുടെ ‘ഷെഹന്‍ഷാ’യാക്കി!
1982 ജൂലൈ 26-നു ബെംഗളൂരു യൂണിവേഴ്സിറ്റി കാമ്പസില്‍ വെച്ചുനടന്ന ‘കൂലി’യുടെ ഷൂട്ടിങ്ങിനിടയില്‍ അമിതാഭിനു മാരകമായി പരുക്കേറ്റു. വില്ലന്‍ കഥാപാത്രം പുനീത് ഇസ്സാറുമായി നടന്ന ഒരു ഘോര സംഘട്ടനത്തിനിടയിലാണ് അപകടം സംഭവിച്ചത്. ശ്വാസം നിലച്ചു അബോധാവസ്ഥയില്‍ കിടന്ന സൂപ്പര്‍ സ്റ്റാര്‍ മരിച്ചെന്നായിരുന്നു പ്രഥമ നിഗമനം. രാജ്യം മുഴുവന്‍ വിളക്കു കൊളുത്തിയും മെഴുകുതിരി കത്തിച്ചും ആരാധനാലയങ്ങളില്‍ സമൂഹമായും അദ്ദേഹത്തിന്റെ ജീവനുവേണ്ടി പ്രാര്‍ത്ഥിച്ചു.
പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി വിദേശത്ത് അടിയന്തരമായി പങ്കെടുക്കേണ്ടിയിരുന്ന ഒരു സമ്മേളനം ഉപേക്ഷിച്ചു മുംബൈയിലെ ബ്രീച്ച് കാന്റി ആശുപത്രിയില്‍ അമിതാഭിനെ സന്ദര്‍ശിച്ചു. ആന്തരിക അവയവങ്ങളില്‍ നടത്തിയ നിരവധി സര്‍ജറികള്‍ക്കു ശേഷം ആഗസ്റ്റ് രണ്ടിനാണ് അമിതാഭിന് ബോധം തിരിച്ചു കിട്ടിയത്.
ഔഷധങ്ങളോടൊന്നും പ്രതികരിക്കാതെ, അതീവ ഗുരുതരാവസ്ഥയില്‍ ഏഴു ദിവസം ചലനമറ്റു കിടന്നതിനുശേഷം അദ്ദേഹം കാല്‍വിരല്‍ അനക്കിയ വിവരമറിഞ്ഞപ്പോള്‍ ഉത്തരേന്ത്യന്‍ നഗരങ്ങള്‍ നിറങ്ങളില്‍ കുളിച്ചുനിന്നു. ആ വര്‍ഷം രണ്ടാമതൊരു ഹോളി വസന്തോത്സവം കൂടി ആഘോഷിക്കപ്പെട്ടു!
ആഗസ്റ്റ് രണ്ടിനെ പുനര്‍ജനിച്ച ദിനമെന്നാണ് അമിതാഭു തന്നെ വിശേഷിപ്പിക്കുന്നത്! വര്‍ഷംതോറും തനിക്കു ജീവന് തിരിച്ചു കിട്ടിയ ദിവസം അനുമോദനങ്ങള്‍ അയയ്ക്കുന്ന ആരാധകര്‍ക്ക് അമിതാഭ് പതിവായി എഴുതാറുള്ള മറുപടി: “Many remember this day with love and respect, and with prayers. It is this love that carries me on each day. I do know that it was your prayers that saved my life. It is a debt that I shall never be able to repay!’
സിനിമാ നിര്‍മ്മാണവും കലാപ്രവര്‍ത്തനങ്ങളും ഉദ്ദേശിച്ചുകൊണ്ടു അമിതാഭ് തുടങ്ങിയ എബിസിഎല്‍ എന്ന കമ്പനി വിജയിച്ചില്ലെന്നു മാത്രമല്ല, അദ്ദേഹത്തിനു വന്‍ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കി. പക്ഷേ, അമിതാഭ് യുഗം അവസാനിച്ചെന്നു കരുതിയവര്‍ക്കു തെറ്റുപറ്റി. ടെലിവിഷന്‍ ചാനലായ സ്റ്റാര്‍ പ്ലസ് അവതരിപ്പിച്ച ‘കോന്‍ ബനേഗ ക്രോര്‍പതി’ എന്ന വിജ്ഞാന വിസ്മയം രാജ്യാന്തര വേദികളില്‍തന്നെ ആഘോഷിക്കപ്പെട്ടു. സ്വന്തം പ്രതിച്ഛായ മാത്രം മൂലധനമാക്കിയ ഇതിഹാസ താരം പൂര്‍വ്വാധികം ‘പണക്കാരനും’ പ്രസിദ്ധനുമായി തിരിച്ചുവന്നു!
രാജ്യത്തെ ഉന്നത സിവിലിയന്‍ ബഹുമതികളായ ‘പത്മ’ പുരസ്കാരങ്ങള്‍ മൂന്നും നേടിയ അപൂര്‍വ്വ വ്യക്തികളില്‍ ഒരാളാണ് അമിതാഭ്! അഗ്നീപഥ് (1990), ബ്ലാക്ക് (2005), പാ, (2009) പികു (2015) എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് അദ്ദേഹത്തിന് ഭരത് പുരസ്കാരങ്ങള്‍ ലഭിച്ചത്. മെഗാസ്റ്റാറിന് വിദേശങ്ങളില്‍ നിന്നെത്തിയ അംഗീകാരങ്ങളുടെ പട്ടിക ഏറെ നീണ്ടതാണ്. രാജ്യത്തെ അഞ്ചു ലക്ഷത്തോളം മനുഷ്യരുടെ ജീവനു വിലയിട്ട കാലന് കൊറോണയെ അതിജീവിച്ചെത്തുന്ന ജന്മദിനം ഹോളി പോലെ വര്‍ണ്ണശബളം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: