മൂന്നാര്‍: വരയാടുകളുടെ ആവാസ കേന്ദ്രമായ ഇരവികുളം ദേശീയോദ്ധ്യാനത്തില്‍ നടത്തിയ സര്‍വേയില്‍ പുതുതായി 145 വരയാടിന് കുഞ്ഞുങ്ങളെ കണ്ടെത്തി. ഏപ്രില്‍ 20 മുതല്‍ 23 വരെ നാല് ദിവസങ്ങളിലായി നടന്ന സര്‍വേയില്‍ ഇരവികുളം ദേശീയോദ്ധ്യാനം, ചിന്നാര്‍ വന്യ ജീവി സങ്കേതം, ഷോല നാഷണല്‍ പാര്‍ക്ക് എന്നിവിങ്ങളില്‍ നിന്നാണ് ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിച്ചത്.
കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് നമ്പരയായ 155 എണ്ണത്തെ കണ്ടെത്തിയിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മാത്രമാണ് സര്‍വേയില്‍ പങ്കാളികളായത്. വന്യജീവി സങ്കേതത്തിന്റെ പരിധിയില്‍ മാത്രമാണ് ഇത്തവണ പരിശോധന നടത്തിയത്.
സര്‍വേയില്‍ ഇരവികുളം ദേശീയോദ്ധ്യാനത്തില്‍ മാത്രം ആകെ 782 വരയാടുകളെ കണ്ടെത്താനായതായി അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്ഡന് ജോബ് ജെ. നേര്യംപറമ്പില്‍ പറഞ്ഞു. ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ നിന്ന് 93 വരയാടുകളെയും ഷോല നാഷണല്‍ പാര്‍ക്കില്‍ നിന്ന് 19 വരയാടുകളെയും കണ്ടെത്തി. കഴിഞ്ഞ വര്‍ഷത്തെ സര്‍വേയില്‍ ഇത് 723 ആയിരുന്നു. സര്‍വൈവല്‍ നിരക്ക് കൂടിയതും സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വിജയം കണ്ടതുമാണ് പാര്‍ക്കില്‍ വരയാടുകളുടെ എണ്ണം കൂടാന്‍ കാരണമായതെന്നും അദ്ദേഹം.
അതേസമയം വരയാടുകളുടെ കണക്കെടുപ്പ് ഏപ്രില്‍ ആദ്യവാരത്തില്‍ തന്നെ നടത്തുന്നത് മികച്ച രീതിയിലുള്ള ഫലം ലഭിക്കാന്‍ സഹായകമാകുമെന്നും അധികൃതര്‍. നിലവില്‍ ഏപ്രില്‍ അവസാനമാണ് സര്‍വേ. ഈ സമയങ്ങളിലെ കനത്ത മഴയും മൂടല്‍ മഞ്ഞും കാഴ്ചയെ മറയ്ക്കുന്നുണ്ടെന്നും ഏപ്രില്‍ ആദ്യവാരം കണക്കെടുപ്പ് നടത്തിയാല്‍ തെളിഞ്ഞ ആകാശമായതിനാല്‍ കൃത്യമായ വിവരം ലഭിക്കുമെന്നും സെന്‍സസ് റിപ്പോര്‍ട്ടില്‍ പറയുന്നു. വരയാടുകളില്‍ 60% കാണുന്നത് നിയന്ത്രിതമായി പുല്ല് കത്തിക്കുന്ന സ്ഥലങ്ങളിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: