അടിമാലി: കാലവര്‍ഷം കനക്കും മുമ്പ് തന്നെ അഞ്ചാംമൈല്‍ -ചതുരക്കള്ളിപ്പാറ റോഡ് തകര്‍ന്നു. പ്രളയത്തില്‍ തകര്‍ന്ന റോഡില്‍ താല്കാലികമായി നിര്‍മ്മിച്ച സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞുവീണത്.
മഹാപ്രളയത്തോടനുബന്ധിച്ച് വന്മലയിടിച്ചിലുണ്ടായ ഇവിടെ അന്ന് മൂന്ന് വീടുകള്‍ മണ്ണിനടിയിലാവുകയും, നിരവധി വീടുകള്‍ ഭാഗികമായും തകരുകയും ചെയ്തിരുന്നു. ഏക റോഡും മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയിരുന്നു.
50 വര്‍ഷത്തോളം പഴക്കമുള്ള റോഡിന്റെ ആകെ ദൈര്‍ഘ്യം 2.5 കി.മീറ്ററാണ്. കൊന്നത്തടി പഞ്ചായത്തിന്റെ കീഴില്‍ പൂര്‍ണമായും ജനവാസ മേഖലയിലൂടെ കടന്ന് പോകുന്ന വഴി. പ്രളയം കഴിഞ്ഞ് വര്‍ഷങ്ങള്‍ കടന്ന് പോയിട്ടും അധികൃതരുടെ ഇങ്ങോട്ട് തിരിഞ്ഞ് നോക്കിയില്ല. ഇടക്കാലത്ത് എംഎല്‍എ ഫണ്ടായ 2 ലക്ഷം ലഭിച്ചതൊഴിച്ചാല്‍ പഞ്ചായത്ത് ഇതുവരെയും തുകയൊന്നും അനുവദിച്ചു നല്‍കിയിരുന്നില്ല. നാട്ടുകാര്‍ ഉപയോഗിച്ചു കൊണ്ടിരുന്ന മണ്ണുറോഡ് മലയിടിച്ചിലില്‍ ഒലിച്ചുപോയതോടെ ഈ മേഖലയിലെ ജനങ്ങള്‍ ഒറ്റപ്പെട്ടിരുന്നു.
എന്നിട്ടും കൊന്നത്തടി പഞ്ചായത്ത് വകയായ ഈ റോഡ് പുനര്‍നിര്‍മാണത്തിന് തുകയനുവദിച്ചില്ല. നിവൃത്തിയില്ലാതെ വന്നതോടെ ചില സന്നദ്ധ സംഘടനകളും, നാട്ടുകാരും ചേര്‍ന്ന് ചാക്കില്‍ മണ്ണ് നിറച്ച് അടുക്കി റോഡ് താത്കാലികമായി പുനര്‍നിര്‍മിച്ചു. ഇതുവഴിയുണ്ടായിരുന്ന തോട്ടിലെ വെള്ളം ഒഴുകുന്നതിനായി വലിയ കോണ്‍ക്രീറ്റ് പൈപ്പുകള്‍ നിരത്തിയിരുന്നു.
വെള്ളം കൂടുതലായി ഒഴുകിയെത്തിയതോടെ ചാക്കില്‍ ഉണ്ടാക്കിയ സംരക്ഷണ ഭിത്തിയടക്കം റോഡ് തകരുകയായിരുന്നു. തോടിന് സമാന്തരമായി കലുങ്ക് നിര്‍മ്മിച്ച് ഒഴുക്ക് വെള്ളം സുഗമമായി കടത്തിവിട്ടാല്‍ മാത്രമാണ് റോഡ് സുരക്ഷിതമാകുകയുള്ളുവെന്നതാണ് സ്ഥിതി.
ജനപ്രതിനിധികളടക്കം മേഖലയിലെ ജനങ്ങളെ അവഗണിക്കുകയാണ്. എത്രയും വേഗം റോഡ് പുനര്‍നിര്‍മ്മാണത്തിനുള്ള ഫണ്ട് അനുവദിയ്ക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: