നെടുങ്കണ്ടം: സോപ്പുപൊടി നിര്‍മ്മാണശാലയുടെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന ഏലക്കായ്ക്ക് നിറം ചേര്‍ക്കുന്ന കളര്‍പൊടി നിര്‍മ്മാണം പിടികൂടി. മുണ്ടിയെരുമ ദേവഗിരി ആനടിയില്‍ ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തില്‍ ഇന്നലെ വൈകിട്ട് നടത്തിയ റെയ്ഡിലാണ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന രാസപദാര്‍ത്ഥങ്ങള്‍ പിടികൂടിയത്.
സ്പൈസസ് ബോര്‍ഡിന്റെ സ്പെഷ്യല്‍ സ്ക്വാഡും ഭക്ഷ്യസുരക്ഷാ വകുപ്പും നടത്തിയ പരിശോധനയില്‍ 2475 കിലോ സോഡിയം കാര്‍ബണേറ്റ് കണ്ടെത്തിയത്. 50 ചാക്കുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഉടമ അനുമോദിന് നോട്ടീസ് നല്കി.
ഇവിടെ സോപ്പുപൊടി നിര്‍മ്മിക്കുന്നതിന് ആവശ്യമായ യന്ത്രങ്ങളോ കവറുകളോ മറ്റ് അസംസ്കൃത വസ്തുക്കളോ ഉണ്ടായിരുന്നില്ല. ഏലക്കായ്ക്ക് പച്ചനിറം കൂടുതലായി ലഭിക്കുന്നതിന് ചേര്‍ക്കുന്ന കളര്‍പ്പൊടി നിര്‍മ്മാണമാണ് നടന്നിരുന്നത്.
ഇങ്ങനെ നിര്‍മ്മിക്കുന്ന കളര്‍പ്പൊടി ഏലക്കാ സ്റ്റോറുകളില്‍ എത്തിച്ചുനല്‍കുകയായിരുന്നു പതിവ്. ഹൈറേഞ്ച് മേഖലയിലെ മിക്ക ഏലക്കാ സ്റ്റോറുകളിലും അനുമോദ് കളര്‍പ്പൊടി എത്തിച്ചുനല്‍കിയിരുന്നു എന്നാണ് ലഭ്യമായ വിവരം.
ഇന്നലെ രാവിലെ കുത്തുങ്കലിലെ ഒരു ഏലക്കാ സ്റ്റോറില്‍ നിന്നും ദേവഗിരി ആനടി ഇന്ഡസ്ട്രീസില് തയാറാക്കിയ കളര്‍പ്പൊടി കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് സംഭവം പിടികൂടിയത്. സ്ഥലത്ത് നിന്ന് മിശ്രിതം തയാറാക്കുന്ന അസംസ്കൃത വസ്തുക്കളും ഒഴിഞ്ഞ കുപ്പികളുമാണ് ലഭിച്ചത്. ഇവിടെ നിന്നും ലഭിച്ച അസംസ്കൃതവസ്തുക്കളുടെ സാമ്പിളുകള്‍ ശേഖരിച്ച് കാക്കനാടുള്ള ലാബിലേക്ക് ശാസ്ത്രീയ പരിശോധനകള്‍ക്കായി അയച്ചു. മുമ്പും സമാനായി ഏലയ്ക്കായ് നിറം ചേര്‍ക്കുന്നത് പിടികൂടിയിട്ടുണ്ടെങ്കിലും വ്യാപകമായ തോതില്‍ പൊടി നിര്‍മ്മിക്കുന്ന സംഭവം ആദ്യമായാണ് കണ്ടെത്തുന്നത.
ഒരുകിലോ പൊടി നിര്‍മ്മിക്കുന്നതിന് 70 രൂപയാണ് ചിലവുവരുന്നത്. എന്നാല്‍ ഇത് സ്റ്റോറുകളില്‍ കിലോയ്ക്ക് 200 രൂപ നിരക്കിലാണ് വില്‍പ്പന നടത്തിവന്നിരുന്നത്. 10, 25 കിലോ ചാക്കുകളിലാണ് അനുമോദ് ഇവ എത്തിച്ചുനല്‍കിയിരുന്നത്. സ്പൈസസ് ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ ജഗന്നാഥന്, അസി. ഡയറക്ടര്‍ വിജിഷ്ണാ വി, ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ആന്മേരി ജോണ്സന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: