മുട്ടം: മലങ്കര ജലസേചന പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം 10ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ഔദ്യോഗിക ഉദ്ഘാടനം നടക്കുന്നത് പ്രവര്‍ത്തനം തുടങ്ങി 26 വര്‍ഷത്തിന് ശേഷം.
കൊറോണ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിലൂടെ ഉദ്ഘാടനം ചെയ്യാനാണ് ഔദ്യോഗിക തലത്തിലുള്ള തീരുമാനം. മന്ത്രിമാരായ കെ. കൃഷ്ണന് കുട്ടി, എം.എം. മണി, ഡീന്‍ കുര്യാക്കോസ് എംപി, പി.ജെ. ജോസഫ് എംഎല്‍എ, മറ്റ് ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉദ്ഘാടനത്തില്‍ പങ്കെടുക്കും. കൃഷിയും വൈദ്യതി ഉത്പാദനവും ലക്ഷ്യമിട്ടാണ് പദ്ധതി തുടങ്ങിയത്. തൊടുപുഴയാറിന്റെ ഭാഗമായി മലങ്കരയില്‍ അണക്കെട്ട് നിര്‍മ്മിച്ച് കനാല്‍ മാര്‍ഗം കരിങ്കുന്നം, മണക്കാട്, ഇടവെട്ടി, കുമാരമംഗലം, പിറവം, രാമമംഗലം, പോത്താനിക്കാട്, ഏറ്റുമാനൂര്‍ തുടങ്ങിയ ഭാഗങ്ങളിലേക്ക് കൃഷി ആവശ്യത്തിന് വെള്ളം എത്തിക്കുക ആയിരുന്നു ലക്ഷ്യം. ആദ്യമുണ്ടായിരുന്ന സ്ഥലങ്ങള്‍ കൂടാതെ നിരവധിയിടത്തേക്ക് പിന്നീട് പദ്ധതി നീട്ടി. അണക്കെട്ടിനോട് അനുബന്ധിച്ച് മിനി ജല വൈദ്യുതി നിലയവും സ്ഥാപിച്ചു. 1974 കാലഘട്ടത്തില്‍ ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. എന്നാല്‍ 46 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകാറായിട്ടും മാറിമാറി വന്ന സര്‍ക്കാരുകളുടെ താല്പ്പര്യക്കുറവിനാല് നിര്‍മ്മാണം എങ്ങും എത്തിയിരുന്നുമില്ല.
ഇതിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തുടക്കം മുതല്‍ വ്യാപകമായ അഴിമതി ആരോപണങ്ങളും ഉയര്‍ന്നിരുന്നു. മലങ്കര പദ്ധതി ആരംഭിച്ചതിന് ശേഷം മറ്റ് സ്ഥലങ്ങളില്‍ ആരംഭിച്ച സമാന പ്രവര്‍ത്തികള്‍ മിക്കതും പൂര്‍ത്തിയാവുകയും ചെയ്തിരുന്നു. പദ്ധതിയുടെ പൂര്‍ത്തീകരണം നീണ്ട് പോയെങ്കിലും 1994 നവംബര്‍ 1ന് ഭാഗികമായി കമ്മീഷന് ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: