ചണ്ഡീഗഡ്: ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് ഗ്രനേഡ് ആക്രമണം നടത്താന്‍ ശ്രമിച്ച മൂന്ന് ഭീകരര്‍ പോലീസ് പിടിയില്‍. കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിലെ പ്രവര്‍ത്തകരാണ് പിടിയിലായത്.
ആരാധനാലയങ്ങളില്‍ ആക്രമണം അഴിച്ചുവിട്ട് പഞ്ചാബിലെ മോഗ ജില്ലയുടെ ക്രമസമാധാനം തകര്‍ക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. ജില്ലയിലെ ചില ക്ഷേത്രങ്ങള്‍ ഇവര്‍ സന്ദര്‍ശിച്ചിരുന്നതായും അവിടെ ഗ്രനേഡ് ആക്രമണം നടത്തന് പ്രതികള്‍ പദ്ധതിയിട്ടതായും മോഗ പോലീസ് പറഞ്ഞു.
മോഗ പോലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് പ്രതികള്‍ പിടിയിലായത്. പരിശോധനക്കിടെ കറുത്ത നിറത്തിലുള്ള പിക്ക്അപ്പ് വാന്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ വാന്‍ നിര്‍ത്താതെ പോയി. പിന്നീട് പോലീസിന് നേര്‍ക്ക് ഗ്രനേഡ് എറിയാനും ഇവര്‍ ശ്രമിച്ചു. എന്നാല്‍ ഇവരെ നിര്‍ത്താതെ പിന്തുടര്‍ന്ന പോലീസ്, പ്രതികള്‍ സഞ്ചരിച്ച വാഹനം കൈയ്യോടെ പിടികൂടുകയായിരുന്നു എന്ന് മോഗ പോലീസ് എസ്എസ്പി ചരണ്‍ജീത് സിംഗ് പറഞ്ഞു. ഗോപി എന്ന ഗുര്‍പ്രീത് സിംഗ്, വിന്ദ എന്ന വരീന്ദര്‍ സിംഗ്, ബല്‍ജീത് സിംഗ് എന്നിവരാണ് പിടിയിലായത്.
പ്രതികളില്‍ നിന്നും രണ്ട് ഗ്രനേഡുകളും, രണ്ട് പിസ്റ്റളുകളും, മൂന്ന് വെടിമരുന്നറകളും, 18 ലൈവ് കാട്രിഡ്ജുകളും പോലീസ് പിടികൂടി. പ്രതികളിലൊരാളായ ഗുര്‍പ്രീത് അമൃത്സര്‍ ടിഫിന്‍ ബോംബ് കേസിലെ പ്രതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: