ന്യൂദല്‍ഹി: ബംഗാളിലെ പഗ് ല നദിയിലൂടെ വാഴത്തണ്ടില്‍ കെട്ടി 300ല്‍ പരം മൊബൈല്‍ ഫോണുകള്‍ ഒഴുക്കിവിട്ട് ബംഗ്ലാദേശിലേക്ക് കടത്താന്‍ ശ്രമം. ഏകദേശം 39 ലക്ഷം വിലവരുന്ന ഈ ഫോണുകള്‍ അതിര്‍ത്തി രക്ഷാസേന (ബിഎസ് എഫ്) പിടിച്ചെടുത്തു. ബംഗ്ലാദേശിലേക്കുള്ള കള്ളക്കടത്ത് തടയാന്‍ ബിഎസ് എഫ് പരിശോധന കര്‍ശനമാക്കിയതോടെയാണ് നദി വഴിയുള്ള ഈ മൊബൈല്‍ ഫോണ്‍ കള്ളക്കടത്ത് കണ്ടെത്തിയത്.
മൊബൈല്‍ ഫോണുകള്‍ പ്ലാസ്റ്റിക് കണ്ടെയ്നറുകളിലാക്കി അടച്ച ശേഷം വാഴത്തണ്ടില്‍ കെട്ടിയാണ് പഗ് ല നദിയിലേക്ക് ഒഴുക്കിവിടുന്നത്. ഒഴുക്കില്‍ നേരെ ഫോണുകള്‍ ബംഗ്ലാദേശില്‍ എത്തിച്ചേരും. പുതിയൊരു രീതിയിലുള്ള കള്ളക്കടത്താണിതെന്ന് കരുതുന്നു. കള്ളക്കടത്തിനപ്പുറം എന്താണെന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്.
നദിയിലൂടെ കുറെ പ്ലാസ്റ്റിക് കണ്ടെയ്നറുകള്‍ ഒഴുകിപ്പോകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ബിഎസ്എഫിന്റെ ഭാഗമായ സൗത്ത് ബംഗാള്‍ ഫ്രോണ്ടിയറില്‍ ഉള്‍പ്പെട്ട 70-ാം ബറ്റാലിയനിലെ അംഗങ്ങള്‍ ഇറങ്ങിപ്പരിശോധിച്ചപ്പോഴാണ് കണ്ടെയ്നറുകള്‍ക്കുള്ളില്‍ മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയത്. ഒട്ടാകെ 317 ഫോണുകള്‍ ഉണ്ടായിരുന്നു.
ഇന്തോ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കള്ളക്കടത്ത് തടയാന്‍ ബിഎസ് എഫ് ശക്തമാ നടപടികള്‍ എടുത്തുവരികയാണ്. അതിന്റെ ഭാഗമായാണ് ഇത് കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: