ന്യൂദല്‍ഹി: ജമ്മുകശ്മീരിലെ അമിതാധികാരം റദ്ദാക്കിയതിന് ശേഷം 439 ഭീകരരെ സൈന്യം ഇതു വരെ വകവരുത്തിയതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് അറിയിച്ചു. കൂടാതെ, ജമ്മുകശ്മീരില്‍ ഭീകരവാദവുമായി ബന്ധപ്പെട്ട 541 കേസുകള്‍ മാത്രമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി. രാജ്യസഭയില്‍ നീരജ് ഡാങ്കി എംപി ഉന്നയിച്ച ചോദ്യത്തിന് ഉത്തരമായാണ് ആഭ്യന്തര സഹമന്ത്രി രേഖാമൂലം മറുപടി നല്‍കിയത്.
‘ആര്‍ട്ടിക്കിള്‍ 370 പിന്നവലിച്ചതിന് ശേഷം 2019 ഓഗസ്റ്റ് മുതല്‍ 2022 ജനുവരി വരെയുള്ള കാലയളവില്‍ ജമ്മുകശ്മീരില്‍ 541 ഭീകരാക്രമണങ്ങളാണ് ഉണ്ടായത്. കൂടാതെ, 439 ഭീകരരെ വധിക്കുകയും ചെയ്തു. പല ഏറ്റുമുട്ടലുകളിലായി 98 സാധാരണ പൗരന്മാര്ക്കും, 109 സുരക്ഷ സേന അംഗങ്ങള്‍ക്കും ജീവന് നഷ്ടപ്പെട്ടുവെന്ന് നിത്യാനന്ദ റായ് പറഞ്ഞു.
ഈ ഭീകരരാക്രമണങ്ങളില്‍ പൊതുമുതലുകള്‍ കാര്യമായി നശിച്ചിട്ടില്ലെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. എന്നിരുന്നാലും 5.3 കോടിയുടെ സ്വകാര്യ സ്വത്തുക്കള്‍ നശിച്ചിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ബജറ്റ് സമ്മേളനത്തിന്റെ ആദ്യഭാഗത്തില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരമായാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: