ന്യൂദല്‍ഹി: എയര്‍ ഇന്ത്യ വന്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്താനും ഒടുവില്‍ 60,000 കോടി രൂപയുടെ നഷ്ടം വരുത്തിയ എയര്‍ലൈന്‍ വില്ക്കാനുംഇടയാക്കിയത് യുപിഎ സര്‍ക്കാരിന്റെ കാലത്തെ വമ്പന്‍ ക്രമക്കേടുകള്‍.
എയര്‍ ഇന്ത്യയ്ക്കും ഇന്ത്യന്‍ എയര്‍ലൈന്‍സിനും വേണ്ടി 70,000 കോടി മുടക്കി 111 വിമാനങ്ങള്‍ വാങ്ങിയതാണ് ഇതിലെ പ്രധാന അഴിമതി. കൂടുതല്‍ വിമാനങ്ങള്‍ വാങ്ങേണ്ടതില്ലെന്ന വിദഗ്ധ റിപ്പോര്‍ട്ട് തള്ളി എന്‍സിപി നേതാവു കൂടിയായ പ്രഫുല്‍ പട്ടേല്‍ വ്യോമയാന മന്ത്രിയായിരിക്കെയാണ് എയര്‍ ഇന്ത്യയ്ക്കും ഇന്ത്യന്‍ എയര്ലൈന്സിനുമായി ഇത്രയേറെ വിമാനങ്ങള്‍ വാങ്ങിയത്. അന്ന് പി. ചിദംബരമാണ് ധനമന്ത്രി.
നരേന്ദ്ര മോദി സര്‍ക്കാര്‍ വന്നശേഷം 2017ല്‍ ഇതില്‍ സിബിഐ, പട്ടേലിനും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസെടുത്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. കോടതി നടപടികള്‍ ഇഴയുകയാണ്. വലിഞ്ഞു വലിഞ്ഞെങ്കിലും വലിയ പരിക്കില്ലാതെ ഓടിക്കൊണ്ടിരുന്ന എയര്‍ ഇന്ത്യയെ വന്‍കടക്കെണിയിലേക്ക് തള്ളിയിട്ടത് ഈ നടപടിയാണ്. ഇതിനു പുറമേ വലിയതോതില്‍ വിമാനങ്ങള്‍ പാട്ടത്തിനെടുക്കുകയും ചെയ്തു.
എയര്‍ ഇന്ത്യയ്ക്കും ഇന്ത്യന്‍ എയര്ലൈന്സിനുമായി 28 വിമാനങ്ങള്‍ വാങ്ങാനായിരുന്നു ആദ്യ നിര്‍ദേശം. യുപിഎ സര്‍ക്കാര്‍ ഇത് മാറ്റി, 68 ബോയിങ് വിമാനങ്ങള്‍ എയര്‍ ഇന്ത്യയ്ക്കും 48 എയര്‍ബസ്സുകള്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിനും വാങ്ങാനാണ് തീരുമാനിച്ചത്. ഇതുവഴിയും വിമാനങ്ങള്‍ പാട്ടത്തിന് എടുത്തതു വഴിയും എയര്‍ ഇന്ത്യയ്ക്കുണ്ടായത് കോടാനുകോടികളുടെ നഷ്ടമാണ്. കടമെടുത്ത് വിമാനം വാങ്ങിയത് വലിയ ദുരന്തമായെന്നാണ് സിഎജി ഈ ഇടപാടിനെക്കുറിച്ച് വ്യക്തമാക്കിയത്. പുതിയ വിമാനങ്ങള്‍ വാങ്ങാനുള്ള നടപടികള്‍ പുരോഗമിക്കുമ്പോഴാണ് സ്വകാര്യ കമ്പനികളില്‍ നിന്ന് വിമാനം വാടകയ്ക്ക് എടുക്കാന്‍ തീരുമാനിച്ചത്. ഇതുവഴിയും മന്ത്രി അടക്കമുള്ളവരുടെ പോക്കറ്റിലേക്ക് കോടികള്‍ ഒഴുകിയെത്തിയെന്നാണ് സിബിഐയുടെയും കണ്ടെത്തല്‍.
ഇന്ത്യന്‍ എയര്‍ലൈന്‍സും എയര്‍ ഇന്ത്യയും തമ്മില്‍ ലയിപ്പിച്ചതും ക്രമക്കേടിന് വഴിയൊരുക്കി. ഈ നടപടിയും പൊതുഖജനാവിന് കോടികളുടെ നഷ്മുണ്ടാക്കിയെന്നാണ് സിബിഐ കണ്ടെത്തിയത്. ലയനം അനവസരത്തിലാണെന്നും ലയനം മൂലമുണ്ടാകുന്ന സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടത്ര വിലയിരുത്തലുകള്‍ ഉണ്ടായില്ലെന്നും സിഎജി റിപ്പോര്‍ട്ടിലും പറയുന്നുണ്ട്. രണ്ടു തീരുമാനങ്ങളെയും പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയും രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. ഇടപാടുകള്‍ സ്വകാര്യ കമ്പനികള്‍ക്ക് വന്‍തോതില്‍ ഗുണകരമായിയെന്നാണ് സിബിഐ അന്വേഷണ റിപ്പോര്‍ട്ടില്‍.
ലാഭകരമായ റൂട്ടുകള്‍ എയര്‍ ഇന്ത്യ ഉപേക്ഷിച്ചുവെന്നും അവ തന്ത്രത്തില്‍ സ്വകാര്യ കമ്പനികള്‍ക്ക് കൈമാറിയെന്നും സിബിഐ സമര്‍പ്പിച്ച മൂന്നാം കുറ്റപത്രത്തില്‍ പറയുന്നു. മൂന്നു കുറ്റപത്രങ്ങളാണ് സിബിഐ നല്‍കിയത്. ഒന്ന് പുതിയ വിമാനങ്ങള്‍ വാങ്ങിയതിലെ ക്രമക്കേട്. രണ്ട് വിമാനങ്ങള്‍ പാട്ടത്തില്‍ എടുത്തതിലെ അഴിമതി. മൂന്ന്,ഇന്ത്യയിലെ എയര്‍ ഇന്ത്യ ലാഭകരമായ റൂട്ടുകള്‍ സ്വകാര്യ വിമാനക്കമ്പനികള്‍ക്ക് നല്‍കിയതിലെ അഴിമതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: