ചെന്നൈ: ഇന്ത്യ പോലുള്ള മതേതര രാജ്യത്ത് ഒരു പ്രദേശത്ത് ഒരു മതത്തിന് ഭൂരിപക്ഷമുണ്ടെന്നു കരുതി മറ്റൊരു മതത്തിന്റെ ആഘോഷം തടയാനാവില്ലെന്നു പറഞ്ഞ മദ്രാസ് ഹൈക്കോടതി, ഒരുതരത്തിലും മത അസഹിഷ്ണുത അനുവദിക്കാനാവില്ലെന്നും വ്യക്തമാക്കി. പെരുമ്പാലൂര്‍ ജില്ലയിലെ വേപ്പന്‍തട്ടെ താലൂക്കിലെ കളത്തൂര്‍ ഗ്രാമത്തിലെ ക്ഷേത്രോത്സവത്തിനെതിരായ നീക്കമാണ് മദ്രാസ് ഹൈക്കോടതി തടഞ്ഞത്. ഉത്സവവും ഘോഷയാത്രയും അനുവദിച്ച ഹൈക്കോടതി സുപ്രധാനമായ ഉത്തരവുകളാണ് പുറപ്പെടുവിച്ചത്. നിര്‍ണായകമായ നിരീക്ഷണമാണ് നടത്തിയത്. ജസ്റ്റിസ് എന്‍. കൃപാകരന്‍, ജസ്റ്റിസ് പി. വേല്മുരുകന് എന്നിവരുടേതാണ് വിധി.
ഒരു സ്ഥലത്ത് ഭൂരിപക്ഷമുള്ളതിന്റെ പേരില്‍ ആ മതക്കാര്‍ക്ക് മറ്റൊരു മതക്കാരുടെ ഘോഷയാത്ര തടയാന്‍ സാധിക്കില്ല.
ഉത്സവവും ഘോഷയാത്രകളും നടത്താന്‍ മൗലികാവകാശമുണ്ട്.
ഏതൊരു തരത്തിലുള്ള അസഹിഷ്ണുതയും തടയണം, വിലക്കണം.
സ്ഥലത്തെ പുറമ്പോക്കിനെച്ചൊല്ലി രണ്ടു സമുദായങ്ങള്‍ തമ്മില്‍ 1951 മുതല്‍ തര്‍ക്കമുണ്ട്. എങ്കിലും 2011 വരെ ഉത്സവാഘോഷങ്ങളെച്ചൊല്ലി തര്‍ക്കമുണ്ടായിട്ടില്ല. അന്നുവരെ ഇവിടത്തെ മൂന്നു ക്ഷേത്രങ്ങളിലെ മൂന്നു ദിവസത്തെ ഉത്സവങ്ങളും ഘോഷയാത്രകളും സുഗമമായി നടന്നിരുന്നു.
ഉത്സവങ്ങള്‍ പാപങ്ങള്‍
2012 മുതലാണ് ഉത്സവങ്ങളോട് എതിര്‍പ്പ് തുടങ്ങിയത്. ഹിന്ദു ഉത്സവങ്ങള്‍ പാപങ്ങളാണെന്നും മുസ്ലിം ഭൂരിപക്ഷമുള്ള മേഖലയില്‍ ഇത് അനുവദിക്കാനാവില്ലെന്നുമായി. എങ്കിലും കോടതി ഉത്തരവുകളുടെ ബലത്തില്‍ 2012 മുതല്‍ 2015 വരെ ഉത്സവങ്ങള്‍ നടന്നു. 2018ല്‍ ആര്‍ഡിഒ ഉത്സവങ്ങള്‍ നടത്താന്‍ അനുമതി നല്കി ഉത്തരവിട്ടു. പക്ഷെ കഠിനമായ നിയന്ത്രണങ്ങളാണ് ആര്‍ഡിഒ ഏര്‍പ്പെടുത്തിയത്. ക്ഷേത്രാധികാരികള്‍ ഇത് ഹൈക്കോടതിയില്‍ ആദ്യം സിംഗിള്‍ ബെഞ്ചിലും പിന്നെ ഡിവിഷന് ബെഞ്ചിലും ചോദ്യം ചെയ്തു.
കോടതിയുടെ നിരീക്ഷണങ്ങള്‍
1920ലെ ജില്ലാ മുനിസിപ്പാലിറ്റി നിയമത്തിലെ 180 എ പ്രകാരം വഴികള്‍, മതജാതി വ്യത്യാസമില്ലതെ എല്ലാവര്ക്കും ഉപയോഗിക്കാനുള്ളതാണ്.
കാലങ്ങളായി മതസഹിഷ്ണുത ഉണ്ടായിരുന്നു, ഉത്സവങ്ങള്‍ നടന്നിരുന്നു, ഒരു തടസവുമില്ലാതെ തെരുവുകളിലൂടെയും വഴികളിലൂടെയും ഘോഷയാത്രകളും നടന്നിരുന്നു.
മൂന്നു ദിവസത്തെ മൂന്നു ക്ഷേത്രങ്ങളിലെയും ഉത്സവം അനുവദിച്ച് ഡിവിഷന് ബെഞ്ച് ഇങ്ങനെ പറഞ്ഞു. ഉത്സവങ്ങളിലെ ആദ്യ രണ്ടു ദിവസത്തെ ഘോഷയാത്രകളും മുഴുവന്‍ തെരുവുകളിലൂടെയും റോഡുകളിലൂടെയും 2015ല്‍ നടന്നതു പോലെ തന്നെ നടത്താം. ഇതിന് അധികൃതര്‍ അനുമതി നല്‍കണം. മഞ്ഞള്‍ വെള്ളം തളിക്കുന്ന മൂന്നാമത്തെ ഘോഷയാത്ര നടത്തുകയില്ലെന്ന് പരാതിക്കാര്‍ (ക്ഷേത്രാധികൃതര്‍) തന്നെ പറഞ്ഞിട്ടുമുണ്ട്.
ഒരു പ്രദേശത്ത് ഒരു മതക്കാര്‍ക്കാണ് ഭൂരിപക്ഷം എന്നതിനാല്‍ അവിടെ ഇതരമതസ്ഥരുടെ ഉത്സവങ്ങളും റോഡുകളിലൂടെയുള്ള ഘോഷയാത്രകളും തടയണമെന്ന വാദം അംഗീകരിക്കാനാവില്ല.
ഈ ആവശ്യം അംഗീകരിച്ചാല്‍, ഒരു മേഖലയില്‍ ഭൂരിപക്ഷമുള്ള മതക്കാര്‍ അവിടെ ഇതരമതസ്ഥര്‍ വഴിനടക്കുന്നതും വാഹനമോടിക്കുന്നതു പോലും തടയുന്ന അവസ്ഥ ഒരിക്കലുണ്ടാകും.
വിവാഹ ഘോഷയാത്രകളോ വിലാപയാത്രകളോ പോലും തടയാം. ഇത് സമൂഹത്തിന് നല്ലതല്ല.
പതിറ്റാണ്ടുകളായി ക്ഷേത്രങ്ങള്‍ അവിടെയുണ്ട്. ഒരു മതക്കാര്‍ അവിടെ വന്ന് താമസം തുടങ്ങുകയും അവര്‍ക്ക് ശബ്ദമുയര്‍ത്താന്‍ ആവുകയും ചെയ്തതിന്റെ പേരില്‍, അവര്‍ക്ക് തെരുവുകളിലൂടെയുള്ള ആചാരപരമായ ഘോഷയാത്രകളെ എതിര്‍ക്കാനാവില്ല. പരമ്പരാഗതവും ആചാരപരവുമായ നടപടികളെ വിലക്കാനോ തടയാനോ സാധ്യമല്ല.
മുസ്ലിം ഭൂരിപക്ഷ മേഖലയാണെന്നും അവിടെ ഉത്സവങ്ങളും ഘോഷയാത്രകളും അനുവദിക്കാനാവില്ലെന്നും പറഞ്ഞ്, പതിറ്റാണ്ടുകളായി മുടക്കമില്ലാതെ നടക്കുന്ന ഉത്സവങ്ങളെയും ഘോഷയാത്രകളെയും എതിര്‍ക്കുകയും അവ വിലക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നതു വഴി ഒരു പ്രത്യേക മതക്കാര്‍ അസഹിഷ്ണുതയാണ് കാണിക്കുന്നത്.
ഒരു വിഭാഗം എതിര്‍ക്കുകയും മറു വിഭാഗം അതേ രീതിയില്‍ പ്രതികരിക്കുകയും ചെയ്താല്‍ കലാപങ്ങളും മതസംഘര്‍ഷങ്ങളും കുഴപ്പങ്ങളുമുണ്ടാകും. ജീവനുകള്‍ നഷ്ടപ്പെടാനും വസ്തുവകകള്‍ നശിക്കാനും ഇത് ഇടയാക്കും. നമ്മുടെ രാജ്യത്തിന്റെ മതേതര സ്വഭാവം തന്നെ നശിക്കും. വഴികളും റോഡുകളും മതേതരമാണ്. അവ ആര്‍ക്കും ഉപയോഗിക്കാം.
മതഘോഷയാത്രകള്‍ അടക്കം ഏതു ഘോഷയാത്രയും ഒരു തടസവുമില്ലാതെ വഴികളിലൂടെയും റോഡുകളിലൂടെയും അനുവദിക്കണം.
ഒരു മതത്തിന് ഒരു മേഖലയില്‍ ആധിപത്യമുണ്ടെന്നു കരുതി ഇതര മതക്കാരുടെ മതഘോഷയാത്രകള്‍ അടക്കം വിലക്കുകയോ തടയുകയോ ചെയ്യരുത്.
മറ്റുള്ളവരുടെ മതവികാരത്തെ വൃണപ്പെടുത്താതെ മറ്റു മതക്കാര്‍ക്ക് എതിരെ മുദ്രാവാക്യങ്ങള്‍ വിളിക്കാതെ ഓരോ മതക്കാര്‍ക്കും ഘോഷയാത്രകള്‍ നടത്താന്‍ മൗലികാവകാശമുണ്ട്.
ഒരു സ്ഥലത്ത് ഒരു മതക്കാരുടെ മതസ്ഥാപനങ്ങളും ആരാധനായലങ്ങളുമുണ്ടെന്നത് ഇതര മതക്കാരുടെ മൗലികാവകാശം ഇല്ലാതാക്കുന്നില്ല.
(അവലംബം ‘ലൈവ് ലോ’യും
കോടതി വിധിയുടെ പകര്‍പ്പും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: