×
login
ആര്യന്‍ഖാന്‍ കേസില്‍ ട്വിസ്റ്റ്; സമീര്‍ വാങ്ക‍ഡെ ആര്യനെ വിട്ടുകൊടുക്കാന്‍ ഷാരൂഖിന്‍റെ മാനേജരില്‍ നിന്നും പണം വാങ്ങിയില്ലെന്ന് വെളിപ്പെടുത്തല്‍

ആര്യന്‍ഖാനുമായി ബന്ധപ്പെട്ട മയക്കമരുന്ന് കേസില്‍ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥനാ സമീര്‍ വാങ്കഡെ ഷാരൂഖിന്‍റെ മാനേജരില്‍ നിന്നും കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് വെളിപ്പെടുത്തല്‍.

സമീര്‍ വാങ്കഡെ, സാം ഡിസൂസ, ആര്യന്‍ ഖാന്‍

മുംബൈ: ആര്യന്‍ഖാനുമായി ബന്ധപ്പെട്ട മയക്കമരുന്ന് കേസില്‍ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥനാ സമീര്‍ വാങ്കഡെ ഷാരൂഖിന്‍റെ മാനേജരില്‍ നിന്നും കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് വെളിപ്പെടുത്തല്‍. ഷാരൂഖ് ഖാന്‍റെ മാനേജര്‍ പൂജ ദഡ്‌ലാനിയും കേസിലെ മറ്റൊരു സാക്ഷിയായ കെ.പി. ഗോസാവിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ഇടനിലക്കാരനായി നിന്ന സാം ഡിസൂസയാണ് ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബുധനാഴ്ച ഇക്കാര്യം വെളിപ്പെടുത്തിയത്.

അതേ സമയം ആര്യന്‍ ഖാനെ കേസില്‍ നിന്നും ഒഴിവാക്കാന്‍ പൂജ കേസിലെ മറ്റൊരു സാക്ഷിയായ കെ.പി. ഗോസാവിയ്ക്ക് 50 ലക്ഷം രൂപ നല്‍കിയതായി സാം ഡിസൂസ പറഞ്ഞു. എന്നാല്‍ ഗോസാവി തന്നെ വഞ്ചിക്കുകയാണെന്ന് തിരിച്ചറിഞ്ഞതോടെ താന്‍ മുന്‍കയ്യെടുത്ത് ഈ 50 ലക്ഷം പൂജയ്ക്ക് തന്നെ മടക്കിക്കൊടുത്തതായും സാം ഡിസൂസ പറഞ്ഞു. എന്നാല്‍ ഈ ഇടപാടില്‍ സമീര്‍ വാങ്കഡെയ്ക്ക് യാതൊരു പങ്കുമില്ലെന്നും സാം ഡിസൂസ വ്യക്തമാക്കി.

നേരത്തെ ഗോസാവിയുടെ ബോഡി ഗാര്‍ഡും കേസിലെ സാക്ഷിയുമായ  പ്രഭാകര്‍ സെയില്‍ കേസില്‍ ആര്യന്‍ ഖാന്‍റെ പക്ഷത്തേക്ക് കൂറുമാറിയിരുന്നു. ആര്യനെ കേസില്‍ നിന്നൊഴിവാക്കാന്‍ സാം ഡിസൂസയും കെ.പി. ഗോസാവിയും തമ്മില്‍ 25 കോടിയുടെ ഡീല്‍ നടന്നതായും ഇതില്‍ എട്ട് കോടി സമീര്‍ വാങ്കഡെയ്ക്ക് കൈക്കൂലിയായി നല്‍കുമെന്ന് താന്‍ കേട്ടെന്നും പ്രഭാകര്‍ സെയില്‍ മൊഴി നല്‍കിയിരുന്നു. ഇതോടെ സമീര്‍ വാങ്കഡെയെ ആക്രമിച്ച് എന്‍സിപി നേതാവും മന്ത്രിയുമായ നവാബ് മാലിക്കും രംഗത്തെത്തി.  ഈ കൈക്കൂലി ആരോപണത്തിന്‍റെ പേരില്‍ സമീര്‍ വാങ്കഡെയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം നടന്നിരുന്നു.

പിന്നീടങ്ങോട്ട് നവാബ് മാലിക്ക് വാര്‍ത്താസമ്മേളനങ്ങളില്‍ കൂടുതലായി സമീര്‍ വാങ്കഡെയുടെ സത്യസന്ധതയെ ചോദ്യം ചെയ്ത് കൂടുതല്‍ ആരോപണങ്ങള്‍ ചൊരിഞ്ഞു. സത്യസന്ധന്‍ എന്ന് പേര് കേട്ട വാങ്കഡെ കൈക്കൂലിക്കാരനും അഴിമതിക്കാരനും ബോളിവുഡ് താരങ്ങളില്‍ നിന്നും പണം പിടിച്ചുപറിക്കുന്നവനുമായി ചിത്രീകരിക്കപ്പെട്ടു.  


കേസില്‍ പ്രധാന സാക്ഷിയും സ്വകാര്യ ഡിറ്റക്ടീവുമായ കെ.പി. ഗോസാവിയെ ഇതിനിടയില്‍ കഴിഞ്ഞ ദിവസം മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വേറെ തട്ടിപ്പുകേസുകളുമായി ബന്ധപ്പെട്ടായിരുന്നു ഈ അറസ്റ്റ്. ഇതോടെയാണ് ഗോസാവിയുമായി പണമിടപാട് നടത്തിയതായി പറയപ്പെടുന്ന സാം ഡിസൂസ ഒരു ടിവി അഭിമുഖത്തില്‍ പണമിടപാട് സംബന്ധിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

'ആര്യന്‍ കസ്റ്റഡിയിലായതിന് പിന്നാലെ ഷാരൂഖിന്‍റെ മാനേജര്‍ പൂജ ദഡ്‌ലാനിയും ഗോസാവിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ഇടനിലക്കാരനായത് താനാണ്. ഒക്ടോബര്‍ മൂന്നാം തീയതി പൂലര്‍ച്ചെ നടന്ന ഈ കൂടിക്കാഴ്ചയില്‍ പൂജയും ഭര്‍ത്താവും ഗോസാവിയും താനും ലോവര്‍ പരേലില്‍വെച്ച് പൂലര്‍ച്ചെ നാല് മണിയോടെ പരസ്പരം കാര്യങ്ങള്‍ സംസാരിച്ചു. പിന്നീട് ഞാന്‍ സ്ഥലം വിട്ടു. എന്നാല്‍ ഗോസാവി പൂജയില്‍ നിന്നും 50 ലക്ഷം വാങ്ങിയതായി പിന്നീട് ഞാന്‍ അറിഞ്ഞു. ഗോസാവി തട്ടിപ്പുകാരനാണെന്ന് തോന്നിയ ഞാന്‍ ഈ പണം മുന്‍കയ്യെടുത്ത്, ഗോസാവിയുടെ മേല്‍ ഏരെ സമ്മര്‍ദ്ദം ചെലുത്തി തിരികെ പൂജയ്ക്ക് തന്നെ വാങ്ങി  നല്‍കുകയായിരുന്നു'- സാം ഡിസൂസ പറഞ്ഞു.

സമീര്‍ സര്‍ എന്ന പേരില്‍ ഗോസാവിയുടെ മൊബൈലില്‍ ഉള്ള നമ്പര്‍ സമീര്‍ വാങ്കഡെയുടെ നമ്പറാണെന്ന് ഗോസാവി തന്നെ പറഞ്ഞിരുന്നു. ഈ നമ്പറില്‍ നിന്നും ഗോസാവിക്ക് ഫോണ്‍ വരികയും ചെയ്തു. എന്നാല്‍ ഞാന്‍ ട്രൂകോളറില്‍ ഈ നമ്പര്‍ പരിശോധിച്ചപ്പോള്‍ അത് ഗോസാവിയുടെ ബോഡിഗാര്‍ഡായ പ്രഭാകര്‍ സെയിലിന്‍റെ നമ്പറാണെന്ന് മനസ്സിലായി. ഗോസാവി പറ്റിക്കുകയാണെന്ന് മനസ്ലിലായതോടെയാണ് പൂജയില്‍ നിന്നും ഗോസാവി വാങ്ങിയ 50 ലക്ഷം ഞാന്‍  സമ്മര്‍ദ്ദം ചെലുത്തി  തിരിച്ച് കൊടുപ്പിച്ചത്. സമീര്‍ വാങ്കഡേയുമായി ബന്ധമുണ്ടെന്ന വ്യാജേന ഗോസാവി പണം തട്ടിയെടുക്കുകയായിരുന്നു.- സാം ഡിസൂസ പറഞ്ഞു.

കപ്പലിലെ പാര്‍ട്ടിയെപ്പറ്റി ഞാന്‍ ഒക്ടോബര്‍ ഒന്നിന് അറിഞ്ഞെന്നും ഈ ലഹരിപ്പാര്‍ട്ടിയെക്കുറിച്ച് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥരെ വിവരം അറിയിക്കണമെന്നും പറഞ്ഞത് ഒരു സുനില്‍ പാട്ടീലാണ്. തുടര്‍ന്ന് താന്‍ ഗോസാവിയെ വിവരം അറിയിച്ചു. കപ്പലില്‍ നിന്നും ആര്യനെ കസ്റ്റഡിയിലെടുത്ത വാര്‍ത്ത കേട്ടയുടന്‍ ഗോസാവി എന്നെ വിളിച്ചു. ആര്യന് മാനേജര്‍ പൂജയുമായി സംസാരിക്കണമെന്നാണ് ഗോസാവി പറഞ്ഞത്. ആര്യനില്‍ നിന്നും ലഹരി മരുന്ന് കണ്ടെടുത്തിട്ടില്ലെന്നും അതിനാല്‍ സഹായിക്കാനാകുമെന്നും പറഞ്ഞാണ് ഗോസാവി വിളിച്ചത്. അങ്ങിനെ പൂജയെ വിളിച്ച് ഫോണില്‍ നല്‍കി. - ഡിസൂസ പറയുന്നു.

ഈ അഭിമുഖത്തിന് ശേഷം മാധ്യമങ്ങള്‍ പൂജ ദഡ്‌ലാനിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഈ വിവാദ അഭിമുഖത്തിന് സേഷം സാം ഡിസൂസയെയും ഫോണില്‍ ലഭ്യമല്ല.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.