ന്യൂദല്‍ഹി: വാരണാസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ ശിവലിംഗം കണ്ടെത്തിയ സ്ഥലം അടുത്ത ഉത്തരവ് വരുന്നതുവരെ സംരക്ഷിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഈ ഉത്തരവ്.
അതേ സമയം അടുത്ത ഉത്തരവ് എന്നുണ്ടാകുമെന്ന കാര്യം കോടതി വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യം അനിശ്ചിതകാലത്തേക്ക് കോടതി നീട്ടിയിരിക്കുകയാണ്.
ഇതോടെ ശിവലിംഗം കണ്ടെത്തിയ പ്രദേശം സംരക്ഷിക്കേണ്ടതായി വരും. ശിവലിംഗത്തിന്റെ സംരക്ഷണം നീട്ടണമെന്ന ഹിന്ദു സംഘടനകളുടെ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഈ ഉത്തരവ്.
കേസിന്റെ ചരിത്രം
2022 ഏപ്രിലിലാണ് യുപിയിലെ ഗ്യാന്‍വാപി-ശൃംഗാര്‍ ഗൗരി തര്‍ക്കം വാര്‍ത്തകളില്‍ നിറഞ്ഞത്. ഗ്യാന്‍വാപി പള്ളിയിലെ പുറംചുമരിനോട് ചേര്‍ന്നുള്ള ഹിന്ദുവിഗ്രഹങ്ങള്‍ ആരാധിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആറ് സ്ത്രീകള്‍ കോടതിയെ സമീപിച്ചു. ഇതോടെ ഗ്യാന്‍വാപി പള്ളിസമുച്ചയത്തിന്റെ വീഡിയോ സര്‍വ്വേ നടത്താന്‍ കോടതി ഉത്തരവിട്ടു. ഈ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ അവിടെ ശിവലിംഗത്തിനോട് സാമ്യമുള്ള ഒരു വിഗ്രഹം വിശ്വാസികള്‍ ശരീരശുദ്ധിവരുത്തുന്ന കുളത്തില്‍ കണ്ടെത്തിയതായി ഹിന്ദു സംഘടനകള്‍ വീണ്ടും വാദിച്ചു. എന്നാല്‍ ഇത് ശിവലിംഗമല്ല, വിശ്വാസികള്‍ നമാസിന് ഉപയോഗിക്കുന്ന കുളത്തിലെ ജലധാരയുടെ ഭാഗമാണെന്നായിരുന്നു മറുപക്ഷത്തിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: