ന്യൂദല്‍ഹി: ഗുസ്തി ഫെഡറേഷന് മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ് ശരണ്‍ സിങ്ങിനെതിരേയുള്ള ആദ്യ മൊഴി പിന്‍വലിച്ച് പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരം. സമരം ചെയ്തിരുന്ന താരങ്ങളുമായി ആഭ്യന്തര മന്ത്രി അമിത് ഷാ ചര്‍ച്ച നടത്തിയതിനു ശേഷമാണ് താരം ആദ്യമൊഴി പിന്‍വലിച്ചിരിക്കുന്നത്.
പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരം ബ്രിജ് ഭൂഷണെതിരേ പൊലീസിലും മജിസ്ട്രേറ്റിനു മുന്നിലുമായി ലൈംഗിക പീഡനം അടക്കം രണ്ടു മൊഴികളാണ് നല്‍കിയിരുന്നത്. ഈ മൊഴികള്‍ പിന്‍വലിച്ച് ഐപിസി 164 പ്രകാരം പെണ്‍കുട്ടി മജിസ്ട്രേറ്റിന് മുന്പില് പുതിയ രഹസ്യമൊഴി നല്കി. പുതിയ മൊഴി പ്രകാരം കേസ് മുന്നോട്ടു പോകണോ എന്നതു കോടതി തീരുമാനിക്കും.
ശനിയാഴ്ചയാണ് അമിത് ഷാ സമരം ചെയ്തിരുന്ന സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്രംഗ് പൂനിയ എന്നിവരുമായി ചര്‍ച്ച നടത്തിയത്. ഇതിനു പിന്നാലെ മൂന്നു പേരും ജോലിയില്‍ തിരികെ പ്രവേശിച്ചു. താരങ്ങള്‍ സമരത്തില്‍ നിന്നു പിന്മാറിയെന്ന മട്ടിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചുവെങ്കിലും സമരത്തില്‍ തന്നെ തുടരുമെന്ന് താരങ്ങള്‍ വ്യക്തത വരുത്തിയിരുന്നു.
അതിനു പുറകേയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും മൊഴി പിന്‍വലിച്ചിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ പെണ്‍കുട്ടി തയാറായിട്ടില്ല. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി അടക്കം 7 ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷണെതിരേ ലൈംഗികാതിക്രമം ആരോപിച്ച് പരാതി നല്‍കിയിരുന്നത്. ഇന്നലെ മുതല്‍ പെണ്‍കുട്ടി മൊഴിമാറ്റിയെന്നതിനെ സംബന്ധിച്ച് ചില അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം ഗുസ്തി താരങ്ങളായ സാക്ഷി മാലിക്, പുനിയ തുടങ്ങിയവര്‍ നിഷേധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: