ബെംഗളൂരു: കേന്ദ്രനിര്‍ദേശം ലഭിച്ചാല്‍ ഉടന്‍ കുട്ടികള്‍ക്കുള്ള വാക്സിന് വിതരണം സംസ്ഥാനത്ത് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. നിലവില്‍ രണ്ടിനും 18നു ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് കൊവിഡ് പ്രതിരോധ വാക്സിന് നല്‍കുന്നതിന് ഡിസിജിഐ അനുമതി നല്‍കിയിട്ടുണ്ട്.
എന്നാല്‍ വിതരണം സംബന്ധിച്ച് കേന്ദ്രത്തില്‍ നിന്നും വിശദമായി നിര്‍ദേശങ്ങള്‍ ലഭിച്ചാല്‍ മാത്രമേ ഇത് സംബന്ധിച്ചുള്ള തീരുമാനം സര്‍ക്കാരിന് എടുക്കാന്‍ സാധിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാക്സിനുകളുടെ വാണിജ്യവല്‍ക്കരണത്തിനായി കേന്ദ്ര സര്‍ക്കാരിന്റെ യോഗ്യതയുള്ള അതോറിറ്റിയുടെ സര്‍ട്ടിഫിക്കറ്റിനായി കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് വാക്സിന് കുത്തിവെപ്പിന് അര്‍ഹരായ ഏകദേശം ഒന്നരക്കോടി കുട്ടികളാണ് സംസ്ഥാനത്തുള്ളത്. സര്‍ക്കാര്‍ ഇതിനകം തന്നെ മുതിര്‍ന്ന പൗരന്മാരുടെ ജനസംഖ്യയില്‍ വാക്സിനേഷന്റെ ആദ്യ ഡോസ് കുത്തിവെപ്പ് 82 ശതമാനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 37 ശതമാനം പേരില്‍ വാക്സിന്റെ രണ്ടു ഡോസുകളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഡിസംബറോടെ ആദ്യ ഡോസുകളുടെ 90 ശതമാനവും രണ്ടാം ഡോസിന്റെ 70 ശതമാനവും പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കുട്ടികളെ കൊവിഡില്‍ നിന്നും സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. അതിനാല്‍, ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും.
അന്തിമ തീരുമാനത്തിന് ശേഷം ഉചിതമായി നടപടികള്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനിടെ കര്‍ണാടകം കന്നുകാലി സംരക്ഷണ നിയമവും സര്‍ക്കാര്‍ ഇതിനകം പാസാക്കിയിട്ടുണ്ട്. ഇതോടൊപ്പം മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങള്‍ നടപ്പിലാക്കിയ നല്ല പ്രവൃത്തികള്‍ സര്‍ക്കാര്‍ മാതൃകയാക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.
അതേസമയം സംസ്ഥാനത്തിന്റെ അതിര്‍ത്തി ജില്ലകളില്‍ ഏര്‍പ്പെടുത്തിയ കൊവിഡ് നിയന്ത്രണങ്ങള്‍ക്കുള്ള മാനദണ്ഡങ്ങളില്‍ ഇളവ് ദസറ ആഘോഷങ്ങള്‍ക്ക് ശേഷം വരുത്തുമെന്ന് അദ്ദേഹം അറിയിച്ചു. ദസറ കഴിഞ്ഞയുടനെ സര്‍ക്കാര്‍ ഒരു വിലയിരുത്തല്‍ യോഗം നടത്തുകയും തുടര്‍ന്ന് അന്തിമ തീരുമാനം എടുക്കുകയും ചെയ്യും. കൂടാതെ പ്രൈമറി സ്കൂളുകള്‍ വീണ്ടു തുറക്കുന്നതിന് മുന്നോടിയായുള്ള മാര്‍ഗനിര്‍ദേശങ്ങളും യോഗത്തില്‍ അന്തിമമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ബന്തക്കല്ല് റോഡ് വികസന പദ്ധതിക്ക് തുടക്കം കുറിക്കുന്ന മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ
പ്രതികരിക്കാൻ ഇവിടെ എഴുതുക: