ന്യൂദൽഹി : ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര് കൊല്ലപ്പെട്ട കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച ലഫ്. കേണൽ ഹർജീന്ദർ സിംഗിന്റെ സംസ്കാരചടങ്ങില്‍ അന്ത്യകര്‍മ്മങ്ങള്‍ ചെയ്തത് ഏക മകള്‍ പ്രീത്. മകള്‍ക്ക് സാന്ത്വനമേകാന്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും മൂന്ന് സേനകളുടെ മേധാവികളും ഞായറാഴ്ച എത്തി.
ഹെലികോപ്റ്റർ അപകടത്തിൽ ശരീരം പൂർണ്ണമായും കത്തിയതിനാൽ ഹർജീന്ദർ സിംഗിന്റെ ഭൗതിക ശരീരം തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. ഡിഎൻഎ പരിശോധനയിലൂടെ ഞായറാഴ്ചയാണ് ഹര്‍ജീന്ദര്‍ സിംഗിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്.
ലഫ്. കേണൽ ഹർജീന്ദർ സിംഗിന്റെ ഭാര്യ ഭാര്യ ആഗ്നല്‍ പി മെനെസെസിനെ ആശ്വസിപ്പിക്കാന്‍ ജനറൽ ബിപിൻ റാവത്തിന്റെ കുടുംബം തന്നെ സ്വന്തം ദുഖം മാറ്റിവെച്ച് ശവസംസ്കാരച്ചടങ്ങ് നടന്ന ബ്രാർ സ്ക്വയർ ക്രിമറ്റോറിയത്തിൽ എത്തിയിരുന്നു. ബിപിന്‍ റാവത്തിന്റെ മക്കളായ ക്രിതിക, തരിണി എന്നിവരും, ക്രിതികയുടെ ഭർത്താവ് അങ്കിതുമാണ് സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തത്. ഹർജീന്ദർ സിംഗിന്റെ ഭൗതിക ദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.
വെള്ളിയാഴ്ച നടന്ന ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും സംസ്കാര ചടങ്ങുകളിൽ ഹർജീന്ദർ സിംഗിന്റെ ഭാര്യ ആഗ്നല്‍ പി മെനെസെസും പങ്കെടുത്തിരുന്നു. ബിപിൻ റാവത്തിന്റെ സ്റ്റാഫ് ഓഫീസർ ആയിരുന്നു ഹര്‍ജീന്ദർ സിംഗ്.
സൈനിക പരിശീലനം പൂർത്തിയാക്കിയ ശേഷം 11 ഗോർഖ റൈഫിൾസിൽ ബിപിൻ റാവത്തിനൊപ്പമായിരുന്നു ഹർജീന്ദർ സിംഗ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. അന്ന് മുതൽ ബിപിൻ റാവത്തുമായും കുടുംബവുമായും അടുത്ത ബന്ധമാണ് ഹർജീന്ദർ സിംഗിനും കുടുംബവും പുലര്ത്തിരുന്നത്. മരണത്തിലും ഇവര്‍ ഒന്നിച്ചതും ദൈവവിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: