ന്യൂദല്‍ഹി: സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം വീണ്ടും ഉയരാന്‍ തുടങ്ങിയതോടെ കേരളത്തില്‍ കേന്ദ്രസംഘം വീണ്ടുമെത്തുന്നു. രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ 70 ശതമാനം കേരളത്തിലും മഹരാഷ്ട്രയിലുമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അടുത്തിടെ അറിയിച്ചിരുന്നതാണ്.
കോവിഡിനെ പ്രതിരോധിക്കുന്നതില്‍ സംസ്ഥാനം വീഴ്ച വരുത്തിയതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന് അധികം കോവിഡ് വാക്സിന് അനുവദിക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി വിദഗ്ധ സംഘത്തെ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തേയ്ക്ക് അയയ്ക്കുന്നത്.
ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് കേരളത്തിലേക്കുള്ള സംഘത്തിന് നേതൃത്വം നല്‍കുന്നത്. കേരളത്തിലെ ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനാണ് സംഘത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ദല്‍ഹി ലേഡി ഹാര്‍ഡിങ് മെഡിക്കല്‍ കോളേജിലേയും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ തിരുവനന്തപുരത്തെ റീജിയണല്‍ ഓഫീസിലെ വിദഗ്ധരും അടങ്ങുന്നതാണ് സംഘം. കേരളത്തിന് പുറമെ മഹാരാഷ്ട്രയിലേക്കും ഈ സംഘം പോകുന്നുണ്ട്.
അതേസമയം സംസ്ഥാനത്തെ കോവിഡ് പ്രതിദിന പരിശോധന ഒരുലക്ഷം ആക്കി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. സംസ്ഥാനത്ത് രോഗികളുടെ എണ്ണം ഉയര്‍ന്നിട്ടും രോഗ പരിശോധനയുടെ എണ്ണം വര്‍ധിപ്പിച്ചില്ലെന്ന രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. എന്നാല്‍ പരിശോധനയുടെ 70 ശതമാനവും ആര്‍ടിപിസിആര്‍ നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചെങ്കിലും ഇതിനെ തള്ളി ആരോഗ്യ വകുപ്പ് രംഗത്തെത്തി. ആന്റിജന്‍ പരിശോധന തന്നെയാണ് ഫലപ്രദമെന്നാണ് ആരോഗ്യ വകുപ്പിന്റെ വാദം.
ആര്‍ടിപിസിആര്‍ പരിശോധന അധികചെലവാണെന്നാണ് ഇതില്‍ പറയുന്നത്. കൊറോണ വൈറസില്‍ നിന്ന് രോഗമുക്തി നേടിയാലും 42 ദിവസം വരെ ഫലം പോസിറ്റീവായി തന്നെ കാണിക്കും. ആന്റിജന്‍ പരിശോധന നടത്തുന്നത് ശാസ്ത്രീയമാണ്. അതിനാല്‍ ആന്റിജന്‍ പരിശോധനയുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനമെന്നാണ് അവലോകന യോഗത്തില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: