ന്യൂദല്‍ഹി: പുതിയ വോട്ടര്‍മാരുടെ രജിസ്ട്രേഷന് ആധാര്‍ ഉപയോഗിക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാറിന്റെ സജീവപരിഗണനയില്‍ . ഈയൊരാവശ്യത്തിന് ആധാര്‍ ഉപയോഗിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അനുവദിക്കണമെന്ന് ആധാര്‍ തയ്യാറാക്കിയ യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയോട് (യു ഐഡിഎ ഐ) കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
നേരത്തെ ഇത് സംബന്ധിച്ച് കേന്ദ്രനിയമമന്ത്രാലയം കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആധാര്‍ ഉപയോഗിക്കുന്നത് വോട്ടര്‍മാരുടെ മേല്‍വിലാസമാറ്റം സുഗമമാക്കാന്‍ സഹായിക്കുമെന്ന് നിര്‍ദേശിച്ചിരുന്നു. വോട്ടര്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നത് വോട്ടര്‍പ്പട്ടികയിലെ ഇരട്ടിപ്പും കള്ളവോട്ടും തടയാന്‍ സഹായിക്കും. ഇത് രാജ്യതാല്പര്യം സംരക്ഷിക്കാന്‍ സഹായകരമാകും.
യു ഐഡിഎ ഐയും കേന്ദ്രസര്‍ക്കാരും സമ്മതിച്ചാല്‍ ആധാറും വോട്ടര്‍കാര്‍ഡും യോജിപ്പിക്കാന്‍ ഇപ്പോഴത്തെ ജനപ്രാതിനിധ്യനിയമം (1950), ആധാര്‍ നിയമം (2016) എന്നിവയില്‍ ഭേദഗതി വരുത്തേണ്ട ആവശ്യമില്ല. 2015ല്‍ ആധാറുമായി വോട്ടര്‍കാര്‍ഡ് ബന്ധിപ്പിക്കുന്നതിനുള്ള നടപടി തൂടങ്ങിയെങ്കിലും അന്ന് സുപ്രീംകോടതി അതിന് അനുവാദം നല്‍കിയില്ല. പകരം എല്‍പിജി, മണ്ണെണ്ണ വിതരണം എന്നിവയ്ക്ക് മാത്രമായി ആധാര്‍ ഉപയോഗിച്ചാല്‍ മതിയെന്ന് സുപ്രീംകോടതി നിര്‍ദേശിക്കുകയായിരുന്നു. എന്തായാലും യു ഐഎ ഡി ഐ അനുവാദം നല്കിയാല് കള്ളവോട്ടും ഇരട്ടവോട്ടും തടയുന്നതിന് അത് ഫലപ്രദമായ മാര്‍ഗ്ഗമായി മാറും. ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് സംവിധാനമാണ് ആധാര്‍.
വോട്ടര്‍പട്ടിക തയ്യാറാക്കാന്‍ ആധാര്‍ ഉപയോഗിക്കാമെന്ന് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഇക്കാര്യം സജീവ പരിഗണനയിലാണെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു കഴിഞ്ഞ ദിവസം എഴുതി നല്കിയ ചോദ്യത്തിന് ഉത്തരമായി ലോക്സഭയില്‍ പ്രസ്താവിച്ചിരുന്നു. ആധാര്‍ ഉപയോഗിക്കുന്നത് വോട്ടറുടെ ഐഡിയുടെ ആധികാരികത കൃത്യമായി വിലയിരുത്താന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഇത് കള്ളവോട്ടിലൂടെയും ഇരട്ടവോട്ടിലൂടെയും തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്ക് ഫലപ്രദമായി തടയിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: