ലക്നൗ: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ(പിഎഫ്ഐ)യുടെ എട്ട് പ്രവര്‍ത്തകര്‍ക്കെതിരെ ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ്(യുപിഎസ്ടിഎഫ്) ശനിയാഴ്ച മഥുര കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 2020 സെപ്റ്റംബറില്‍ ദളിത് പെണ്‍കുട്ടി കൂട്ടമാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഹത്രാസില്‍ കലാപമുണ്ടാക്കാന്‍ വിദേശത്തുനിന്ന് പ്രതികള്‍ പണം സ്വീകരിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു. കുറ്റപത്രം സ്വീകരിച്ച കോടതി മെയ് ഒന്നിന് വീണ്ടും പരിഗണിക്കും.
പിഎഫ്ഐ അംഗങ്ങളായ അതിഖ് ഉര് റഹ്മാന്, കേരളത്തില്‍നിന്നുള്ള പത്രപ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന്, മസൂദ് അഹമ്മദ്, അലം, റൗഫ് ഷെരീഫ്, അന്‍ഷാദ് ബദറുദ്ദിന്‍, ഫിറോസ്, ഡാനിഷ് എന്നിവരുടെ പേരുകളാണ് അയ്യായിരം പേജുള്ള കുറ്റപത്രത്തിലുള്ളത്. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം(യുഎപിഎ), 2,000-ലെ ഐടി ആക്ട് എന്നിവ പ്രതികള്‍ക്കെതിരെ ചുമത്തി.
സംഘര്‍ഷം സൃഷ്ടിക്കാന്‍ മസ്ക്കറ്റിലെയും ദോഹയിലെയും ധനകാര്യസ്ഥാപനങ്ങളില്‍നിന്ന് പ്രതികള്‍ 80 ലക്ഷം രൂപ കൈപ്പറ്റിയെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നു. ഇതിനാവശ്യമായ തെളിവുകള്‍ പ്രതികളുടെ ലാപ്ടോപ്പുകളില്‍നിന്നും മൊബൈല്‍ ഫോണുകളില്‍നിന്നും ലഭിച്ചുവെന്നും എസ്ടിഎഫ് പറയുന്നു. അതേസമയം, പ്രതികള്‍ ആരോപണം നിഷേധിച്ചുവെന്ന് പ്രതിഭാഗം അഭിഭാഷകന് മധുവന്‍ ദത്ത് ചതുര്‍വേദി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: