ബെംഗളൂരു: ബെംഗളൂരുവില്‍ കൈക്കൂലി വാങ്ങി കോവിഡ് ബെഡുകള്‍ വില്‍ക്കുന്ന റാക്കറ്റുകളെ കയ്യോടെ പിടികൂടി തേജസ്വിസൂര്യ എംപി. ബാംഗ്ലൂര്‍ നഗരസഭാ ഉദ്യോഗസ്ഥരും കോവിഡ് വാര്‍റൂം ഉദ്യോഗസ്ഥരും സ്വകാര്യ ആശുപത്രിക്കാരും ചേര്‍ന്നാണ് സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെ കോവിഡ് ബെഡുകള്‍ കൈക്കൂലി നല്‍കുന്നവര്‍ക്ക് മാത്രം നല്‍കിയിരുന്നത്. ഇത് വഴി നിരവധി സാധാരണ രോഗികള്‍ക്ക് ജീവന് നഷ്ടപ്പെട്ടിട്ടുണ്ടെന്നും തേജസ്വി സൂര്യ എംപി പറഞ്ഞു.
പുറത്ത് നിന്ന് സാധാരണക്കാരായ കോവിഡ് രോഗികള്‍ കോവിഡ് കിടക്ക അന്വേഷിച്ച് ഓണ്‍ലൈന്‍ സൈറ്റുകളില്‍ നോക്കിയാല്‍ ഒരിക്കലും ബെഡുകള്‍ ഒഴിവുള്ളതായി കാണിക്കില്ല. ഇത് ഈ കൈക്കൂലി തട്ടിപ്പ് സംഘം കൃത്രിമമായി ബ്ലോക്ക് ചെയ്ത് വെയ്ക്കുന്നതാണ്. പിന്നീട് ഉയര്‍ന്ന കൈക്കൂലി നല്‍കുന്നവര്‍ക്ക് മാത്രം ഈ ബെഡ് കൈമാറും. ഈ തട്ടിപ്പ് സംഘത്തെ കയ്യോടെ പിടികൂടുകയായിരുന്ന തേജസ്വി സൂര്യയും സംഘവും. ഐസിയുവും വെന്റിലേറ്ററുകളും വരെ ഉയര്‍ന്ന കൈക്കൂലി നല്‍കുന്നവര്‍ക്ക് ഈ റാക്കറ്റ് മാറ്റിവെച്ചതായും കണ്ടെത്തിയതായി യുവമോര്‍ച്ച ദേശീയ പ്രസിഡന്റുകൂടിയായ തേജസ്വി സൂര്യ പറഞ്ഞു.
നഗരത്തില്‍ കോവിഡ് രോഗികള്‍ക്ക് ബെഡ് കിട്ടുന്നില്ലെന്നും ഇതിന് പിന്നില്‍ ബെംഗളൂരു മഹാനഗര പാലികെ (ബിബി എംപി) വാര്‍റൂം ഉദ്യോഗസ്ഥരുടെ റാക്കറ്റാണെന്നും തേജസ്വി സൂര്യഎംപി നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. പണം വാങ്ങി ഈ കോവിഡ് ബെഡുകള്‍ വാര്‍റൂം ഉദ്യോഗസ്ഥര്‍ ബ്ലോക്ക് ചെയ്യുകയാണ് ചെയ്യുന്നത്. ബെംഗളൂരു നഗരത്തില്‍ ഇങ്ങിനെ വാജ്യബുക്കിംഗ് കാണിച്ച് ഏകദേശം 4,065 കോവിഡ് ബെഡുകള്‍ ബ്ലോക്ക് ചെയ്തുവെച്ചിരിക്കുന്നതായി തേജസ്വി സൂര്യ എംപി കണ്ടെത്തി. ഒരു കോവിഡ് രോഗി ബെഡൊഴിഞ്ഞാല് ആ ബെഡ് 12 മണിക്കൂര്‍ നേരം മറ്റൊരാള്‍ ബുക്ക് ചെയ്തിരിക്കുന്നതായി കാണിക്കും. അതിന് ശേഷം ബിബിഎംപി വാര്‍റൂം ഉദ്യോഗസ്ഥര്‍ ഇത് ഉയര്‍ന്ന കൈക്കൂലി വാങ്ങി മറിച്ചുവില്‍ക്കും. ഒരു ബെഡിന് 40,000 രൂപ വരെ കൈക്കൂലി വാങ്ങുന്നതായി പറയുന്നു.
തേജസ്വിസൂര്യയും ബിജെപി എംഎല്‍എമാരായ സതീഷ് റെഡ്ഡിയും ഉദയ് ഗരുഡാചര് എന്നിവരാണ് ബിബിഎംപി വാര് റൂം ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടുള്ള റാക്കറ്റിനെ വെളിച്ചത്ത് കൊണ്ടുവന്നത്. റെഹാന് ഷഹീദ് എന്ന ഉദ്യോഗസ്ഥനാണ് ബിബിഎംപി വാര് റൂമിന്റെ ചുമതല. ഈയിടെ 17 പുതിയ ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്ത് റെഹാന് ഷഹീദ് ഈ വാര് റൂം വിപുലപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഈ 17 ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും തേജസ്വി സൂര്യ എംപി പറഞ്ഞു. ബിബിഎംപി വാര്‍റൂം ഉദ്യോഗസ്ഥരും ആരോഗ്യ മിത്ര ആശുപത്രികളും സ്വകാര്യ ഏജന്റുകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടായിരുന്നു ബെഡിന് കൈക്കൂലി എന്ന അഴിമതിക്ക് പിന്നില്‍.
ഈ കേസ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷിച്ച് വരികയാണ്. ജയനഗര്‍ പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തുകഴിഞ്ഞു. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി യെദ്യുരപ്പ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: