ന്യൂദല്‍ഹി: ജിഎസ്ടി നികുതിവെട്ടിപ്പ് നടത്തുന്നതായുള്ള രഹസ്യവിവരത്തെതുടര്‍ന്ന് രാജ്യത്തെ ഒരു ഡസനോളം ക്രിപ്റ്റോ കറന്‍സി സ്ഥാപനങ്ങളില്‍ ജിഎസ്ടി രഹസ്യസുരക്ഷാഏജന്സി റെയ്ഡ് നടത്തി. ഏകദേശം 70 കോടി രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്. മുംബൈ സിജിഎസ്ടിയും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്റലിജന്‍സും സംയുക്തമായാണ് റെയ്ഡ് നടത്തിയത്.
ക്രിപ്റ്റോ കറന്‍സി സേവനം നല്കുന്ന സ്ഥാപനങ്ങളില്‍ പലതിലും വന്‍തോതില്‍ ജിഎസ്ടി വെട്ടിപ്പ് നടന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. കോയിന് സ്വിച്ച് കുബേര്‍ നടത്തുന്ന ബിറ്റ്സൈഫര് ലാബ്സ് എല്‍എല്‍പി, കോയിന് ഡിസിഎക്സ് നടത്തുന്ന നെബ്ലിയോ ടെക്നോളജീസ്, ബൈയുകോയിന് നടത്തുന്ന ഐ ബ്ലോക്ക് ടെക്നോളജീസ്, യൂനോകോയിന്‍ നടത്തുന്ന യുനോകോയിന് ടെക്നോളജീസ് എന്നീ സ്ഥാപനങ്ങളിലാണ് പ്രധാനമായും റെയ്ഡ് നടന്നത്. ബിറ്റ് കോയിന്, ഇതെറിയം, റിപ്പിള് തുടങ്ങിയ ക്രിപ്റ്റോ കറന്‍സികളുടെ ഇടപാടുകള്‍ നടത്താവുന്ന ക്രിപ്റ്റോ വാലറ്റുകളിലും ക്രിപ്റ്റോ പ്ലാറ്റ്ഫോമുകളിലുമാണ് റെയ്ഡ്.
വസീര്‍എക്സ് എന്ന ക്രിപ്റ്റോ കറന്‍സി എക്സ്ചേഞ്ചില്‍ 40.5 കോടിയുടെ ജിഎസ്ടി വെട്ടിപ്പാണ് മുംബൈ സോണിലെ ജിഎസ്ടി മുംബൈ ഈസ്റ്റ് കമ്മീഷണറേറ്റ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത്. ഇവിടെ നിന്നും 49.20 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത നോട്ടുകളും കണ്ടെത്തി. കോയിന് ഡിസിഎക്സിന്റെ ക്രിപ്റ്റോ ആപ് ബിറ്റ്കോയിനുള്പ്പെടെയുള്ള ക്രിപ്റ്റോ കറന്‍സികള്‍ ഇന്ത്യയിലെവിടെയും ഞൊടിയിടയില്‍ വാങ്ങാന്‍ സഹായിക്കുന്ന ആപാണ്. ഇതിന് 75 ലക്ഷം ഉപയോക്താക്കള്‍ ഇന്ത്യയിലുണ്ട്. ഏകദേശം 700 കോടി ക്രിപ്റ്റോകളാണ് ഈ ആപ് വഴി വാങ്ങിയത്. കോയിന്‍സ്വിച്ച് കുബേര്‍ എന്ന ട്രേഡിംഗ് പ്ലാറ്റ്ഫോം ഏകദേശം 500കോടി ഡോളറിന്റെ ഇടപാടാണ് നടത്തുന്നത്. ദല്‍ഹിയില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ബൈയുകോയിന് 10 ലക്ഷം ഉപയോക്താക്കളുണ്ട്. 80 കോടി ഡോളറിലധികം വ്യാപാരം ഇവിടെ നടക്കുന്നു.
കേന്ദ്രം ഇന്ത്യയിലെ എല്ലാ സ്വകാര്യ ക്രിപ്റ്റോകറന്‍സികളേയും നിയമവിരുദ്ധമായി പ്രഖ്യാപിക്കാനുള്ള ക്രിപ്റ്റോകറന്‍സി- ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സി നിയന്ത്രണ ബില്‍, 2021 രൂപകല്പനചെയ്യാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം നടക്കുന്നതിനിടയിലാണ് ഈ റെയ്ഡുകള്‍. റിസര്‍വ്വ് ബാങ്ക് സ്വന്തം ഡിജിറ്റല്‍ കറന്‍സി ഇറക്കാനുള്ള തയ്യാറെടുപ്പ് നടത്തുന്നതിനിടയിലാണ് ഈ പുതിയ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: