കൊല്‍ക്കൊത്ത: മമതയുടെ വലംകൈയും ഗുണ്ടയുമായി അറിയപ്പെടുന്ന അനുബ്രത മൊണ്ടാലിനെ കര്‍ശനമായി മൂന്ന് ദിവസം നിരീക്ഷിച്ചുകൊണ്ടിരിക്കാന്‍ കേന്ദ്ര സായുധസേനയ്ക്ക് ഉത്തരവ് നല്കി പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് കമ്മീഷന്.
ഇതിന്റെ ഭാഗമായി ഏപ്രില്‍ 27 ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മുതല്‍ ഏപ്രില്‍ 30 വെള്ളിയാഴ്ച രാവിലെ ഏഴ് മണിവരെ അനുബ്രത മൊണ്ടാലിനെ നിരീക്ഷിക്കാന്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിനും കേന്ദ്ര സേനയ്ക്കും നിര്‍ദേശം നല്‍കിയിരിക്കുകയാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍. സ്വതന്ത്രവും നീതിപൂര്‍വ്വകവുമായ തെരഞ്ഞെടുപ്പ് നടക്കാന്‍ അനുബ്രത മൊണ്ടാലിനെ കര്‍ശനമായി നിരീക്ഷിക്കണമെന്നാണ് ഉത്തരവ്. തൃണമൂല്‍ ബിര്‍ഭും ജില്ലാ പ്രസിഡന്റാണ് അനുബ്രതാ മൊണ്ടാല്‍. കൊല്ലിനും കൊലയ്ക്കും കുപ്രസിദ്ധി നേടിയ വ്യക്തിയാണ് മമതയുടെ ഗുണ്ട എന്നറിയപ്പെടുന്ന മൊണ്ടാല്‍.
ബംഗാളിന്റെ അവസാനഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന 11 നിയോജകമണ്ഡലങ്ങള്‍ ബിര്‍ഭൂം ജില്ലയില്‍ ഉള്‍പ്പെടുന്നതിനാലാണ് മൊണ്ടാലിനെ നിരീക്ഷിക്കണമെന്ന് ഉത്തരവ്. മൊണ്ടാലിന്റെ നേതൃത്വത്തില്‍ ബൂത്ത് പിടിത്തവും കള്ളവോട്ടും അതിക്രമവും നടക്കും എന്ന ഭയമുള്ളതിനാണ് കേന്ദ്ര സായുധസേനയുടെ നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏപ്രില്‍ 29നാണ് ബംഗാളിലെ അവസാനത്തേതും എട്ടാമത്തേതുമായ പോളിംഗ് നടക്കുന്നത്.
അതിര്‍ത്തി കടന്നുള്ള കന്നുകാലി കള്ളക്കടത്തുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച സിബി ഐ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും മൊണ്ടാല്‍ ഹാജരായിട്ടില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമേ മൊണ്ടാല്‍ ഹാജരാകൂ എന്ന് മമത തന്നെ പറഞ്ഞതായി അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: