ന്യൂദല്‍ഹി: രാജ്യത്ത് കൊറോണ വാക്സിന് യാതൊരു ക്ഷാമവുമില്ല. അതേസമയം, വിവിധ സംസ്ഥാനങ്ങള്‍ വന്‍തോതിലാണ് വാക്സിന് പാഴാക്കുന്നതെന്നും ഇതാണ് പലയിടത്തും ലഭ്യതക്കുറവ് വരുത്തുന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വാക്സിന് പാഴാക്കുന്നത് ഗുരുതരമായ വീഴ്ചയാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടിയിരുന്നു.
മഹാരാഷ്ട്രയാണ് വാക്സിന് പാഴാക്കുന്നതില്‍ മുന്പില്. ഇതിനകം അഞ്ചു ലക്ഷം ഡോസ് വാക്സിനാണ് മഹാരാഷ്ട്ര പാഴാക്കിയത്. അതായത്, കേരളം പോലൊരു സംസ്ഥാനത്തിന് അഞ്ചു ദിവസം കുത്തിവയ്ക്കാന്‍ മതിയാകുന്നത്രയും വാക്സിനാണ് അവര്‍ പാഴാക്കിയത്. ഈ കണക്ക് ശരിയല്ലെന്നാണ് മഹാരാഷ്ട്ര ആരോഗ്യ മന്ത്രിയുടെ വാദം. വലിയ തോതില്‍ വാക്സിനേഷന് ഡ്രൈവു നടക്കുമ്പോള്‍ കുറച്ചൊക്കെ പാഴാകുമെങ്കിലും ഇത് വളരെക്കൂടുതലാണ്.
ഇങ്ങനെ വരുമ്പോള്‍ പലയിടത്തും ആവശ്യത്തിന് തികയാതെ വരും, അതോടെ വാക്സിന് കൂടുതല്‍ ഡിമാന്‍ഡ് വരും. അനാവശ്യമായി വാങ്ങിക്കൂട്ടും. ഇതോടെ ആവശ്യമുള്ള സ്ഥലങ്ങളില്‍ ലഭ്യത കുറയും. അങ്ങനെ വിതരണശൃംഖലയില്‍ വലിയ സമ്മര്‍ദ്ദം അനുഭവപ്പെടും. വാക്സിന് പാഴാകാന്‍ അനാസ്ഥ, അശ്രദ്ധ, ഗൗരവക്കുറവ് തുടങ്ങി പല കാരണങ്ങളുണ്ട്.
പാഴാകല്‍ രണ്ടു തരത്തില്‍
പൊട്ടിക്കുക പോലും ചെയ്യാതെ പാഴാകുന്നു
തീയതി കഴിഞ്ഞതെങ്കില്‍ ഉപയോഗിക്കാന്‍ കൊള്ളില്ല. ചൂടു തട്ടിയാലും തണുത്തുറഞ്ഞാലും കുപ്പി പൊട്ടിയാലും ഉപയോഗശൂന്യം. വാക്സിനേഷന് കേന്ദ്രങ്ങളില്‍ നിന്ന് മടക്കിക്കൊണ്ടുവരുന്നവയും ഉപയോഗിക്കാറില്ല.
കൃത്യമായ കണക്കല്ലെങ്കിലും ഇതിനകം 20 ലക്ഷം ഡോസെങ്കിലും പാഴായിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. ദേശീയ തലത്തില്‍ ആറര ശതമാനമാണ് പാഴാകുന്നത്. തെലങ്കാനയില്‍ 18 ശതമാനവും തമിഴ്നാട്ടില്‍ 12 ശതമാനവുമാണിത്.
പൊട്ടിച്ച ശേഷം പാഴാകുന്നു
കുത്തിവയ്പ്പിന് തുറന്ന വാക്സിന് പെട്ടികളിലെ മിച്ചമുള്ള കുപ്പികള്‍ പാഴാകുന്നു. ഒരു കുപ്പിയില്‍ നിന്ന് ആവശ്യത്തിന് എടുക്കാന്‍ കഴിയാതെ വരിക, കുപ്പിയില്‍ വെള്ളവും മാലിന്യവും കലരുക എന്നിവയും കാരണങ്ങള്‍. വാക്സിനേഷന് നടപടികള്‍ കൃത്യമായി പാലിക്കാത്തതും പ്രതിസന്ധി (കൂടുതല്‍ വാക്സിന് പുറത്തെടുക്കുക, കൃത്യമായി ഉപയോഗിക്കാതിരിക്കുക, വാക്സിനേഷന് ഡ്രൈവിന് കൃത്യമായി ആള്‍ക്കാരെ എത്തിക്കാതിരിക്കുക).
വാക്സിന് എടുത്തു കൊണ്ടുപോകുമ്പോഴും അവ ഫ്രിഡ്ജില്‍ വയ്ക്കുമ്പോഴും കുത്തിവയ്പ്പ് എടുക്കുന്ന സ്ഥലങ്ങളിലും വാക്സിന് പാഴാകാം. എത്ര പേര്‍ക്കാണോ കുത്തിവയ്പ്പ് എടുണ്ടേത് അത്രയും ഡോസേ ലഭ്യമാക്കാവൂ. ഓരോ തവണയും പരമാവധി നൂറു പേര്‍ക്കേ വാക്സിനെടുക്കാവൂ. വാക്സിഷേന് വന്നവര്‍ കുറവും മരുന്നു കൂടുതലുമാണെങ്കില്‍ മറ്റിടങ്ങളില്‍ വാക്സിനേഷന് എത്തിയവരെക്കൂടെ ഒരിടത്തേക്ക് എത്തിച്ച് വാക്സിന് നല്‍കണം. അങ്ങനെയെങ്കില്‍ മിച്ചം വന്ന് ഉപയോഗശൂന്യമാവില്ല. വാക്സിന് പാഴാകല്‍ തെലങ്കാനയില്‍ 18 ശതമാനമാണ്. തമിഴ്നാട്ടില്‍ 12.5 ശതമാനവും.
വാക്സിന് പാഴാകുന്നത് കുറയ്ക്കണമെന്ന് ദേശീയ ആരോഗ്യ അതോറിറ്റിയിലെ ഡോ. രാം സേവക് ശര്‍മ്മ പറഞ്ഞു. നമുക്ക് വലിയ തോതില്‍ വാക്സിനുണ്ടാക്കാന്‍ ശേഷിയുണ്ട്. ഇതിനര്‍ഥം വാക്സിന് നമുക്ക് പാഴാക്കാമെന്നല്ല. പ്രാദേശികമായി വാക്സിന് നല്കുന്ന സ്ഥലങ്ങളില്‍ കരുതലുണ്ടെങ്കില്‍ ഇത് പാഴാകുന്നത് തടയാം, അദ്ദേഹം പറഞ്ഞു.
എങ്ങനെ തടയാം
# വാക്സിനേഷന് കൃത്യമായി ആസൂത്രണം ചെയ്യുക.
# ചെറിയ വാക്സിനേഷന് കേന്ദ്രങ്ങള്‍ കൂട്ടിയിണക്കി വലിയ കേന്ദ്രങ്ങളാക്കി കൂടുതല്‍ പേര്‍ക്ക് നല്കാന് സൗകര്യം ഒരുക്കുക.
# ഓരോ വാക്സിനേഷന് സെഷനിലും കുത്തിവയ്പ്പ് എടുക്കാന്‍ നൂറു പേര് എങ്കിലും വേണം.
# കുറഞ്ഞത് പത്തു പേര് എങ്കിലും ഇല്ലെങ്കില്‍ വാക്സിന് കുപ്പികള്‍ തുറക്കരുത്.
# വാക്സിന് നല്‍കുന്നവര്‍ക്ക് പരിശീലനം നല്‍കുക, പത്തു ഡോസ് നല്കേണ്ടിടത്ത് ചിലര്‍ ഉപയോഗിച്ചാല്‍ ഒന്‍പതെണ്ണം നല്‍കാനേ തികയൂ. ചിലര്‍ വാക്സിന് കുത്തിവച്ചാല്‍ കുപ്പിയില്‍ മിച്ചം വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: