ന്യൂദല്‍ഹി: റെക്കോർഡുകൾ ഭേദിച്ച് ഫാസ്ടാഗ് കളക്ഷൻ. ഒക്ടോബര്‍ മാസത്തിൽ 3,356 കോടി രൂപയാണ് ഫാസ്ടാക് കളകക്ഷന് വഴി സര്‍ക്കാരിലേക്ക് ലഭിച്ചത്. സെപ്തബറില്‍ 3000 കോടിയും, ഓഗസ്റ്റില്‍ 3076.56 കോടിയുമായിരുന്നു വരുമാനം.
കഴിഞ്ഞ ശനിയാഴ്ച്ച മാത്രം 122.81 കോടി രൂപ ഫാസ്ടാഗില് നിന്നും ലഭിച്ചു. വരും മാസങ്ങളിലും വരുമാനം വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷ. രാജ്യമെങ്ങുമുള്ള ടോൾ പ്ലാസകളിൽ ഫെബ്രുവരി 15 അർദ്ധരാത്രി മുതലാണ് ഫാസ്ടാഗ് നിർബന്ധമാക്കിയത്. ഫാസ്ടാഗ് എടുക്കാനുള്ള കാലാവധിയും ഇനി നീട്ടിനൽകില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. ഫാസ്ടാഗ് ഇല്ലാത്തതോ കാലാവധി കഴിഞ്ഞതോ ശരിയായ രീതിയിൽ പ്രവർത്തിക്കാത്തതോ ആയ വാഹനങ്ങൾ ഇനി രണ്ടിരട്ടി തുക അടയ്ക്കേണ്ടിവരും.
ഡിജിറ്റൽ പെയ്മെന്റ് പ്രോത്സാഹിപ്പിക്കുക, യാത്രക്കാരുടെ കാത്തിരിപ്പ് സമയം കുറയ്ക്കുക, ഇന്ധനം പാഴാകുന്നത് ലാഭിക്കുക, ഗതാഗത കുരുക്ക് ഒഴിവാക്കുക എന്നിവയാണ് ഫാസ്ടാഗിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. നേരത്തെ, 2021 ജനുവരി മുതൽ എം&എൻ കാറ്റഗറി വാഹനങ്ങൾക്ക് ഫാസ്ടാഗ് നിർബന്ധമാക്കിയിരുന്നു. വാഹനം ടോൾ പ്ലാസയുടെ നിശ്ചിത ദൂരത്തെത്തുമ്പോൾ, വിൻഡ് സ്ക്രീനിൽ പതിപ്പിച്ച ഇലക്ട്രോണിക് ചിപ്പിലൂടെ ടോൾ പ്ലാസയിലെ സ്കാനർ വിവരങ്ങൾ ശേഖരിക്കും. തുടർന്ന് റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷനിലൂടെ ടോൾ തുക ഈടാക്കും. വാഹനം ടോൾ പ്ലാസ കടക്കുമ്പോൾത്തന്നെ ഈടാക്കിയ തുകയുടെ വിവരം ഉടമയുടെ മൊബൈലിലെത്തും. ഫാസ്ടാഗ് വരുന്നതോടെ മൂന്നു സെക്കൻഡുകൊണ്ട് പണമടച്ച് വാഹനങ്ങൾക്ക് ടോൾ പ്ലാസ കടക്കാം.
പുതിയ വാഹനങ്ങൾ വാങ്ങുമ്പോൾത്തന്നെ ഫാസ്ടാഗ് നിർബന്ധമാക്കിയിട്ടുണ്ട്. ദേശീയപാതയിൽ കൊച്ചിയിലെ കുമ്പളത്തെയും തൃശ്ശൂർ പാലിയേക്കരയിലെയും ടോൾ പ്ലാസകൾ പൂർണമായും ഫാസ്ടാഗ് സംവിധാനത്തിലേക്കു മാറിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: