കൊല്ക്കെത്ത: അക്രമസംഭവങ്ങളോടെ ബംഗാളിലെ ആദ്യഘട്ട പോളിംഗ് ശനിയാഴ്ച ആരംഭിച്ചു. ശനിയാഴ്ച 30 നിയമസഭാ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഏകദേശം 80 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.
ഒന്നാം ഘട്ട പോളിംഗിനിടെ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകന്റെ ജഡം വെസ്റ്റ് മിഡ്നാപൂരില്‍ കണ്ടെത്തിയത് വിവാദമായി. അതേ സമയം തെരഞ്ഞെടുപ്പ് പ്രക്രിയ നിരീക്ഷിക്കുന്ന പാനല്‍ ബിജെപിക്കാരന്റെ മരണം രാഷ്ട്രീയ അക്രമത്തിന്റെ ഭാഗമല്ലെന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. എട്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്.
കിഴക്കന്‍ മിഡ്നാപൂരില്‍ വെടിവെപ്പുണ്ടായി. കിഴക്കന്‍ മിഡ്നാപ്പൂരിലെ സത്സത്മലില് നടന്ന വെടിവെപ്പില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.തൃണമൂലുമായി ബന്ധപ്പെട്ടവര്‍ അര്ഗോള് പഞ്ചായത്ത് പ്രദേശത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അനുപ് ചക്രബര്‍ത്തി പറഞ്ഞു.
പുരുളിയയില്‍ വെള്ളിയാഴ്ച രാത്രി ഒരു ബസ് ദുരൂഹസാഹചര്യത്തില്‍ കത്തി നശിച്ചിരുന്നു. പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം വിതരണം ചെയ്ത് ശേഷം മടങ്ങിയ ബസിന് തീപ്പിടിക്കുകയായിരുന്നു. ബസ് ഡ്രൈവറെ ചോദ്യം ചെയ്ത് വരുന്നു.
ആദ്യഘട്ടതെരഞ്ഞെടുപ്പിന് സുരക്ഷ നല്കാന് വന്‍തോതിലാണ് കേന്ദ്രസേനയെ വിന്യസിച്ചിരിക്കുന്നത്. ബങ്കുരയില്‍ 92 കമ്പനിയെയും പൂര്‍ബ മെഡിനിപൂരില്‍ 169 കമ്പനിയെയും പശ്ചിം മെഡിനിപൂരില്‍ 139 കമ്പനിയെയും പുരുലിയയില്‍ 186കമ്പനിയെയും ജാര്‍ഗ്രാമില്‍ 144 കമ്പനിയെയും കേന്ദ്രം വിന്യസിച്ചിട്ടുണ്ട്. എട്ട് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് ബംഗാളില്‍ ഏപ്രില്‍ 29ന് അവസാനിക്കും. മെയ് രണ്ട് ഫലം പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: