ബെംഗളൂരു: വെള്ളപ്പൊക്കത്തില്‍ മുങ്ങി വലഞ്ഞ് ബെംഗളൂരു നഗരം. കനത്ത മഴയും വെള്ളപ്പൊക്കവും കാരണം വീടുകളും ഫ്ലാറ്റുകളും വെള്ളത്തിനടിയിലാണ്. ആളുകള്‍ താല്‍ക്കാലിക താമസത്തിന് ഹോട്ടലുകളെ ആശ്രയിക്കേണ്ടി വന്നതോടെ ഹോട്ടല്‍ മുറികളുടെ വാടക കുത്തനെ ഉയര്‍ന്നു. 30,000 രൂപ മുതല്‍ 40,000 രൂപ വരെയാണ് ദിവസ വാടക. മഴ തുടരുമെന്ന് തന്നെയാണ് കാലാവസ്ഥാ പ്രവചനം.
യെമലൂരിലെ ആഡംബ ഫ്ലാറ്റുകള്‍ വെള്ളത്തിനടിയിലായതിനാല്‍ ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡിലെ ഹോട്ടലുകള്‍ വാടക കുത്തനെയാണ് കൂട്ടിയത്. നാല് പേരടങ്ങുന്ന കുടുംബം ഒരു ഹോട്ടലില്‍ തങ്ങാന്‍ ചെലവഴിച്ചത് 42,000 രൂപയാണ്. പര്‍പ്പിള്‍ ഫ്രണ്ട് ടെക്നോളജീസിന്റെ സിഇഒ മീന ഗിരിസബല്ലയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡിലെ എല്‍ബി ശാസ്ത്രി നഗറിലെ പല അപാര്‍ട്മെന്റുകളും വെള്ളിത്തിനടിയിലായി. ഇവിടേക്കുള്ള വൈദ്യുതിയും ശുദ്ധജലവിതരണവും തടസ്സപ്പെട്ടു. ഫ്ലാറ്റുകളില്‍ കഴിയുന്നവരെ വിവിധ പ്രദേശങ്ങളില്‍ എത്തിക്കാന്‍ സാധാരണ ബോട്ടുകളാണ് ഉപയോഗിച്ചിരുന്നത്. വൈറ്റ് ഫീല്‍ഡ്, ഔട്ടര്‍ റിംഗ് റോഡ്, ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡ്, കോരമംഗല പ്രദേശങ്ങളിലും വെള്ളം കയറി. ഇവിടെയുള്ള ഹോട്ടല്‍മുറികളിലെല്ലാം ഐടി പ്രൊഫഷണലുകളുടെ തിരക്കാണ്. താജില്‍ ഡീലക്സ് മുറിക്ക് ദിവസം 14,750 രൂപയും ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡിലെ ലീല പാലസില്‍ ദിവസേന 18,113 രൂപയുമാണ് വാടക. റാഡിസന്‍ ബ്ലൂ ഹോട്ടലില്‍ ദിവസ വാടക 11,150 രൂപയാണ്.
വാടക കുത്തനെ ഉയര്‍ന്നിട്ടും മുറികള്‍ മുഴുവനും ബുക്ക് ചെയ്തിരിക്കുകയാണ്. വെള്ളം താഴ്ന്നാല്‍ തന്നെ ആഡംബര ഫ്ളാറ്റുകള്‍ വൃത്തിയാക്കാന്‍ ഇനിയും സമയമെടുക്കും.
ഇനിയും തുടര്‍ന്ന് മഴ പെയ്യുമെന്ന് തന്നെയാണ് കാലാവസ്ഥാ പ്രവചനം. മഴയില്‍ ബെംഗളൂരുവിലെ 85 പ്രദേശങ്ങളും 2,000 വീടുകളും വെള്ളത്തിനടിയിലായി എന്ന് പറയപ്പെടുന്നു.
അതേ സമയം, മിതമായ നിരക്കില്‍ താമസസൗകര്യം ലഭ്യമാക്കുന്ന ഓയോ റൂമുകള്‍ മാത്രമാണ് അല്പമെങ്കിലും ആശ്വാസമുള്ള നിരക്കുകളില്‍ ലഭിക്കുന്നത്. ഇവിടെ 1200 രൂപയേക്കാള്‍ അല്പം കൂടുതല്‍ മാത്രമേയുള്ളൂ. പക്ഷെ ഇവിടെ വന്‍തിരക്കായതിനാല്‍ റൂമുകള്‍ കിട്ടുക പ്രയാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: