ന്യൂദല്‍ഹി: കഴിഞ്ഞ വര്‍ഷം മേയ് മാസത്തെക്കാളും ഈ വര്‍ഷം ജിഎസ്ടി വരുമാനത്തില്‍ ഉണ്ടായിരിക്കുന്നത് 65 ശതമാനത്തിന്റെ വര്‍ധന. ആകെ 1,02,709 കോടി രൂപയാണ് 2021 മേയ് മാസത്തില്‍ ജിഎസ്ടി വരുമാനമായി ലഭിച്ചിരിക്കുന്നത്. സെന്‍ട്രല്‍ ജിഎസ്ടി, സ്റ്റേറ്റ് ജിഎസ്ടി, ഇന്റഗ്രേറ്റഡ് ജിഎസ്ടി, സെസ് എന്നിവ ഉള്‍പ്പെടെയാണ് ഈ തുക ലഭിച്ചിരിക്കുന്നത്.
സെന്‍ട്രല്‍ ജിഎസ്ടിയായി 17,592 കോടി, സ്റ്റേറ്റ് ജിഎസ്ടിയായി 22,653 കോടി, ഇറക്കുമതി ചരക്കുകളില്‍ നിന്ന് ശേഖരിച്ച 26,002 കോടി രൂപ ഉള്‍പ്പെ ഉള്‍പ്പെടെ ഇന്റഗ്രേറ്റഡ് ജിഎസ്ടിയായി 53,199 കോടി രൂപയും രാജ്യത്തിന് ലഭിച്ചു. ഇറക്കുമതി വസ്തുക്കളില്‍ നിന്നും ശേഖരിച്ച രൂപ 868 കോടി ഉള്‍പ്പെടെ സെസ് ഇനത്തില്‍ 9,265 കോടിരൂപയുമാണ് ലഭിച്ചിരിക്കുന്നത്.
തുടര്‍ച്ചയായ എട്ടാം മാസവും ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടിരൂപ കടന്നിരിക്കുകയാണ്. കൊവിഡ് മഹാമാരി മൂലം മിക്ക സംസ്ഥാനങ്ങളിലും കര്‍ശനമായ ലോക്ക്ഡൗണ്‍ തുടരവെയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.
അഞ്ച് കോടി രൂപയ്ക്ക് മുകളില്‍ വിറ്റുവരവുള്ള നികുതിദായകര്‍ക്ക് മേയ് 20നകം റിട്ടേണ്‍ സമര്‍പ്പിക്കേണ്ടിയിരുന്നു. ലേറ്റ് ഫീസോ പലിശയോ ഇല്ലാതെ റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ ജൂലൈ ആദ്യ ആഴ്ച വരെ സമയം നല്‍കിയിരുന്നു. ഇത്തരം നികുതികളുടെ കണക്കുകള്‍ കൂടി പരിഗണിക്കുമ്പോള്‍ ഇതിലും വലിയ നേട്ടമാണ് മേയ് മാസത്തില്‍ ജിഎസ്ടി വരുമാനത്തില്‍ ഉണ്ടായിരിക്കുന്നതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: