ന്യൂദൽഹി: കാലാവധി പൂർത്തിയാക്കിയ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും മറ്റ് ഉന്നത നേതാക്കളും സഭയിൽ ഹൃദ്യമായ യാതയയപ്പ് നൽകി. സഭയെ നയിക്കാനുളള കാലാവധി കഴിയുമായിരിക്കാം. പക്ഷെ എന്നെപ്പോലുളള പൊതുപ്രവർത്തകർക്കും രാജ്യത്തിനും അങ്ങയുടെ അനുഭവ സമ്പത്തിൽ നിന്നുളള ഉപദേശം എന്നും ആവശ്യമാണെന്ന് മോദി പറഞ്ഞു.
രാജ്യസഭയുടെ നിരവധി ചരിത്ര നിമിഷങ്ങളിൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ സഭയ്ക്ക് ഈ നിമിഷം ഏറെ വികാരപരമാണെന്നും പ്രധാനമന്ത്രി ഓർമ്മിച്ചു. നായിഡുവിന്റെ കാലയളവ് രാജ്യസഭയുടെ പ്രവര്‍ത്തനം ഏറ്റവും ഉപയോഗപ്പെട്ട സമയമായിരുന്നു. സഭയുടെ പ്രവര്‍ത്തനത്തിലും വലിയ പുരോഗതിയാണ് നേടാനായതെന്ന് പ്രധാനമന്ത്രി പറഞ്ഞു. വർഷങ്ങളായി താൻ വെങ്കയ്യ നായിഡുവുമായി അടുത്ത് പ്രവർത്തിക്കുന്നുണ്ട്. ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുകയും അത് അങ്ങേയറ്റം ആത്മാർത്ഥതയോടെ അദ്ദേഹം നിർവ്വഹിക്കുകയും ചെയ്യുന്നത് ഒട്ടേറെ തവണ താൻ കണ്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഉപരാഷ്ട്രപതി എന്ന നിലയിൽ യുവജനക്ഷേമത്തിനായി ഒരുപാട് സമയം നീക്കി വെച്ച ആളായിരുന്നു വെങ്കയ്യ നായിഡു. യുവശക്തി ലക്ഷ്യമിട്ട് നിരവധി പദ്ധതികളും അദ്ദേഹം ആസൂത്രണം ചെയ്തതായി മോദി ഓർമ്മിപ്പിച്ചു. അംഗങ്ങൾക്ക് മാതൃഭാഷ ഉപയോഗിക്കാൻ ഏറ്റവും കൂടുതൽ പ്രേരണ നൽകിയ ആളായിരുന്നു വെങ്കയ്യ നായിഡുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പാർട്ടി പ്രവർത്തകനെന്ന നിലയിലും എംഎൽഎ എന്ന നിലയിലും എംപി എന്ന നിലയിലുമൊക്കെ പല ഉത്തരവാദിത്വങ്ങളിൽ അദ്ദേഹത്തിനൊപ്പം അടുത്ത് പ്രവർത്തിക്കാൻ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, സ്പീക്കർ, പ്രധാനമന്ത്രി എന്നിവരെല്ലാം സ്വാതന്ത്ര്യാനന്തരം ജനിച്ചവരാണ്. അത്തരമൊരു സ്വാതന്ത്ര്യദിനമാണ് ഇത്തവണ നാം ആഘോഷിക്കുന്നതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഇത് മാത്രമല്ല, നാടിന് നേതൃത്വം നൽകുന്ന ഇവരെല്ലാം വളരെ സാധാരണ കുടുംബങ്ങളിൽ നിന്ന് ഉയർന്ന് വന്നവരാണ്. ഇതിന് പ്രതീകാത്മക പ്രാധാന്യമുണ്ടെന്ന്താന് കരുതുന്നതായി പ്രധാനമന്ത്രി പറഞ്ഞു.
ബുധന്ഴ്ചയാണ് ഔദ്യോഗികമായി വെങ്കയ്യ നായിഡു സ്ഥാനമൊഴിയുക. അദ്ദേഹത്തിന്റെ പിൻഗാമി ജഗ്ദീപ് ധൻഖർ ഓഗസ്റ്റ് 11 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മുഹറം, രക്ഷാബന്ധൻ എന്നിവ മൂലം ചൊവ്വ, വ്യാഴം ദിവസങ്ങളിൽ സഭ പ്രവര്‍ത്തിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: