ചെന്നൈ: ചെന്നൈ അടക്കം തമിഴ്നാടിന്റെ മിക്ക ജില്ലകളിലും പ്രളയദുരിതം തുടരുന്നതിനിടെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട രണ്ടാം ന്യൂനമര്‍ദം ഇന്ന് തമിഴ്നാട്ടില്‍ കരതൊടും. വൈകിട്ടോടെ തമിഴ്നാട്ടിലെ മഹാബലിപുരത്തിനും ആന്ധ്രയിലെ ശ്രീഹരിക്കോട്ടയ്ക്കും ഇടയില്‍ കരയില്‍ പ്രവേശിക്കുമെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്. കഴിഞ്ഞ ആറു മണിക്കൂറായി 21 കി.മീ വേഗത്തില്‍ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച്, ചെന്നൈയില്‍നിന്ന് 170 കി.മീ കിഴക്ക്-തെക്കുകിഴക്കായും പുതുച്ചേരിയില്‍നിന്ന് 170 കി.മീ കിഴക്കായുമാണ് ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നത്.
ന്യൂനര്മര്ദത്തിന്റെ വരവിനു മുന്നോടിയായി ചെന്നൈയില്‍ ഉള്‍പ്പെടെ ഇന്നലെ ഉച്ച മുതല്‍ കനത്ത മഴ ആരംഭിച്ചിരുന്നു. രാജ്യാന്തര സര്‍വീസുകള്‍ അടക്കം 8 വിമാനങ്ങള്‍ റദ്ദാക്കി. ചെന്നൈ അടക്കം 10 ജില്ലകളില്‍ റെഡ് അലര്‍ട്ട് (അതിതീവ്ര മഴ മുന്നറിയിപ്പ്) പ്രഖ്യാപിച്ചു. ഇന്നും സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. പുതുച്ചേരിയിലും ശക്തമായ മഴയാണ്.
തമിഴ്നാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിനായി 18 യൂണിറ്റ് ദുരന്തനിവാരണ സേന രംഗത്തുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ അപായ സന്ദേശം നല്കാന് 434 ‘സൈറണ്‍ ടവറുകള്‍’ സ്ഥാപിച്ചു. മൊബൈല്‍ ഫോണ്‍ സിഗ്നല്‍ ഉറപ്പാക്കാന്‍ വാഹനങ്ങളില്‍ 50 ഫോണ്‍ ടവറുകളും തയാറാക്കി. ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റ് ആകാനുള്ള സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ന്യൂനമര്‍ദത്തിന്റെ ഫലമായ അതിശക്തമായ കാറ്റിനുള്ള സാധ്യതയാണ് നിലവിലുള്ളത്. ഇന്നലെ രാത്രി മുതല്‍ തീരദേശ പ്രദേശങ്ങളില്‍ ശക്തമായി കാറ്റ് വീഴുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: