ന്യൂദല്‍ഹി: ബംഗ്ലാദേശില്‍ ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിന് ഭാരതം നിര്‍ണായക പങ്കുവഹിച്ചതായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. കഴിഞ്ഞ 50 വര്‍ഷമായി ബംഗ്ലാദേശ് വികസനത്തിന്റെ പാതയില്‍ അതിവേഗം മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു. ദല്‍ഹി ഇന്ത്യാഗേറ്റില്‍ 1971ലെ ഇന്ത്യപാകിസ്ഥാന് യുദ്ധത്തിന്റെ വിജയവാര്‍ഷികാഘോഷം സ്വര്‍ണിം വിജയ് പര്‍വ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ പരിപാടി ഗംഭീരമായി സംഘടിപ്പിക്കാനായിരുന്നു തീരുമാനം. എന്നാല്‍ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ അകാല വിയോഗത്തെത്തുടര്‍ന്ന് ലളിതമായി നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഈ അവസരത്തില്‍ അദ്ദേഹത്തിനും ആദരാഞ്ജലി അര്‍പ്പിക്കുന്നു. 1971ലെ യുദ്ധത്തിലെ വിജയത്തിന് കാരണക്കാരായ ഓരോ സൈനികന്റെയും ധീരതയ്ക്കും വീര്യത്തിനും ത്യാഗത്തിനും മുന്നില്‍ ഞാന്‍ നമിക്കുന്നു.
ആ ധീരഹൃദയരുടെയെല്ലാം ത്യാഗത്തിന് ഈ രാജ്യം എന്നും കടപ്പെട്ടിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1971ലെ യുദ്ധത്തില്‍ ഉപയോഗിച്ച പ്രധാന ആയുധങ്ങളും ഉപകരണങ്ങളും പരിപാടിയുടെ ഭാഗമായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇന്ന് നടക്കുന്ന സമാപന ചടങ്ങില്‍ ബംഗ്ലാദേശില്‍ നിന്നടക്കമുള്ള നിരവധി പ്രമുഖര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: