ന്യൂഡൽഹി: വീണ്ടും ആം ആദ്മി ഭരിയ്ക്കുന്ന പഞ്ചാബില്‍ ഖലിസ്ഥാന്‍ ഭീകരവാദികളുടെ അരാജകത്വം. ഖലിസ്ഥാന്‍ ഭീകരവാദികളുടെ നേതാവായിരുന്ന ഭിന്ദ്രന്‍ വാലയെ വധിച്ച 1984ലെ സൈനിക നീക്കത്തില്‍ പങ്കെടുത്തവരില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന സൈനികരെ വധിക്കാന്‍ ആഹ്വാനം ചെയ്ത് ഖലിസ്ഥാന്‍ വാദികളുടെ സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസ് (എസ് എഫ് ജെ). ഈ ദൗത്യത്തില്‍ തങ്ങളോടൊപ്പം ചേരാന്‍ പഞ്ചാബ് ആസ്ഥാനമായുള്ള ഗുണ്ടാസംഘങ്ങളോട് എസ് എഫ്ജെ പ്രത്യേകം പുറത്തിറക്കിയ വീഡിയോയില്‍ ആവശ്യപ്പെട്ടു.
ഇതോടെ പഞ്ചാബിലെ ആം ആദ്മി സര്‍ക്കാര്‍ വീണ്ടും സമ്മര്‍ദ്ദത്തിലായി. സിദ്ദു മൂസ് വാലെ എന്ന ഗായകനെ ഗുണ്ടാസംഘങ്ങള്‍ വെടിവെച്ച് കൊന്നതിന് ശേഷം ആം ആദ്മി സര്‍ക്കാരിനെതിരെ അതിരൂക്ഷമായ വിമര്‍ശനം നേരിടുകയാണ്. അതിനിടയിലാണ് വീണ്ടും ഖലിസ്ഥാന്‍ വാദികള്‍ തലപൊക്കുന്നത്.
ഇതോടെ സുരക്ഷാ മുന്നറിയിപ്പുമായി ഇന്റലിജൻസ് ഏജന്‍സികള്‍ എത്തി. സുരക്ഷാ ഉദ്യോഗസ്ഥർക്കും പഞ്ചാബ് സംസ്ഥാന പോലീസിനും ഇന്റലിജൻസ് ഏജന്‍സികള്‍ മുന്നറിയിപ്പ് നൽകി. എല്ലാ മുൻകരുതലുകളും സ്വീകരിക്കാനും സൂക്ഷ്മ നിരീക്ഷണം നടത്താനും ഇന്റലിജൻസ് സുരക്ഷാ എജൻസികൾക്കും പഞ്ചാബ് സർക്കാരിനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഖാലിസ്ഥാൻ ഭീകരർ പുറത്തുവിട്ടതുപോലെയുള്ള വീഡിയോകൾ ആരും ഷെയർ ചെയ്യരുതെന്നും സമൂഹമാദ്ധ്യമങ്ങൾ നിരീക്ഷണത്തിലാണെന്നും ഇന്റലിജൻസ് വ്യക്തമാക്കി.
ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് നേതൃത്വം നൽകിയ ജനറൽ കുൽദീപ് ബ്രാർ , ബ്രിഗേഡിയൻ ഇസ്രാർ ഖാൻ എന്നിവർ സിഖ് സമൂഹത്തിന്റെ ശത്രുക്കളും 1984 ലെ അമൃത്സറിലെ ഓപ്പറേഷന് കാരണക്കാരുമാണെന്ന് ഖാലിസ്ഥാൻ ഭീകരവാദികള്‍ വീഡിയോയിൽ പറയുന്നു. ഭിന്ദ്രന്‍വാലയെ വധിക്കാന്‍ നടത്തിയ ഓപ്പറേഷന് ബ്ലൂ സ്റ്റാര്‍ എന്ന സൈനിക ദൗത്യത്തിന് 38 വര്‍ഷം തികയുന്ന വേളയിലാണ് എസ് എഫ്ജെ വീഡിയോ പുറത്തിറക്കിയത്. ജനറൽ കുൽദീപ് ബ്രാർ , ബ്രിഗേഡിയൻ ഇസ്രാർ ഖാൻ എന്നീ രണ്ട് മുന്‍ സൈനിക ഉദ്യോഗസ്ഥരുടേയും വിദേശ യാത്രകൾ റിപ്പോർട്ട് ചെയ്യുന്നവർക്ക് 100,000 ഡോളർ പാരിതോഷികം നൽകുമെന്നും എസ് എഫ് ജെ വീഡിയോയിലൂടെ പ്രഖ്യാപിച്ചു. 2012ല്‍ ബ്രാറിനും ഭാര്യയ്ക്കും നേരെ ലണ്ടനില്‍ ഖലിസ്ഥാന്‍ ഭീകരര്‍ വധശ്രമം നടത്തിയിരുന്നുവെങ്കിലും പരാജയപ്പെട്ടു.
ഇതിനിടെ ഖലിസ്ഥാന്‍ എന്ന പ്രത്യേക രാജ്യം സ്ഥാപിക്കുന്നതിനെക്കുറിച്ച് പഞ്ചാബിലെ ജനങ്ങള്‍ക്കിടയില്‍ ഹിതപരിശോധന നടത്താനും എസ് എഫ് ജെ തീരുമാനിച്ചിരിക്കുകയാണ്. കുപ്രസിദ്ധ ഗുണ്ടാ നേതാക്കൻമാരായ ലോറൻസ് ബിഷ്ണോയിയേയും ജഗ്ഗു ഭഗവാൻപുരിയെയും ദിൽപ്രീത് ബാബെയെയും ഖാലിസ്ഥാൻ ഹിതപരിശോധനയിൽ പങ്കെടുക്കാൻ ക്ഷണിച്ചതും പഞ്ചാബിലെ ആം ആദ്മി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: