ന്യൂദല്‍ഹി: ജവാന്മാര് ആദ്യമായി ഈ വര്‍ഷത്തെ കമാന്‍ഡര്‍മാരുടെ സംയുക്ത യോഗത്തിന്റെ ഭാഗമാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന സൈനികകാര്യ ചര്‍ച്ചയില്‍ ജവാന്മാരും പങ്കെടുക്കും. പ്രധാനമന്ത്രി തന്നെയാണ് യോഗത്തില്‍ ജവാന്മാരെ പങ്കെടുപ്പിക്കുന്നതു സംബന്ധിച്ച നിര്‍ദേശം മുന്നോട്ടുവച്ചതെന്ന് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതിരോധ സേനകളുടെ നടത്തിപ്പും പ്രവര്‍ത്തനവും സംബന്ധിച്ച ചര്‍ച്ചയില്‍ ജവാന്മാര് പങ്കെടുത്ത് അവരുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുമെന്ന് ഇക്കാര്യത്തെക്കുറിച്ച് അറിവുള്ള ഉദ്യോഗസ്ഥന് പ്രതികരിച്ചു. ആദ്യമായാണ് ഉന്നതതല സൈനിക യോഗത്തില്‍ ജവാന്മാര് ഭാഗമാകാന്‍ പോകുന്നത്. കര, നാവിക, വ്യോമ സേനകളുടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മാത്രമേ ഇതുവരെ യോഗത്തില്‍ പങ്കെടുത്തിരുന്നുള്ളൂ.
തങ്ങളുടെ വകുപ്പില്‍ ഇപ്പോള്‍ നടക്കുന്നതും ഭാവിയിലേതുമായ പദ്ധതികള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വിശദീകരിക്കും. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത് യോഗത്തില്‍ നടത്തുന്ന പ്രസ്താവനയിലാകും എല്ലാവരുടെയും ശ്രദ്ധ. സൈനികകാര്യ വകുപ്പ് സെക്രട്ടറിയുടെ ചുമതലകൂടി ഇദ്ദേഹം വഹിക്കുന്നുണ്ട്.
മൂന്ന് സര്‍വീസുകളിലെയും കമാന്‍ഡര്‍ ഇന്‍ ചീഫ് റാങ്കിലുള്ള ഓഫിസര്‍മാര്‍ കമാന്‍ഡര്‍മാരുടെ സംയുക്ത യോഗത്തില്‍ പങ്കെടുക്കും. ഗുജറാത്തിലെ കെവാഡിയയിലാണ് ഈ വര്‍ഷത്തെ യോഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: