കൊല്‍ക്കത്ത: ബംഗാളില്‍ ഭൂരിപക്ഷം ലഭിച്ചതിന് പിന്നാലെ തൃണമൂല്‍ ഗുണ്ടകള്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. മമത ബാനര്‍ജി ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിനെ പോലെയാണെന്ന് അദേഹം പറഞ്ഞു. നിഷ്കരുണം രാഷ്ട്രീയ എതിരാളികളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ് മമത.
രാജ്യത്തിന്റെ ഫെഡറല്‍ ഘടനയെ അവഹേളിക്കുകയാണ് മമത. നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്ന് അംഗീകരിക്കാന്‍ അവര്‍ തയ്യാറായിട്ടില്ല. എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ ചേരുന്ന നിതി ആയോഗിന്റെ യോഗങ്ങളില്‍ ഒരിക്കലും മമത പങ്കെടുത്തിട്ടില്ലെന്നും ഗിരിരാജ് സിംഗ് പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഇത്രയധികം അസഹിഷ്ണുത പ്രകടിപ്പിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയെ സ്വതന്ത്ര ഇന്ത്യ കണ്ടിട്ടില്ലെന്ന് ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ പറഞ്ഞു. ബംഗാളില്‍ നടക്കുന്ന അക്രമങ്ങള്‍ നടുക്കുന്നതാണ്. പുറത്തുവരുന്ന വാര്‍ത്തകള്‍ ഭീതിപ്പെടുത്തുന്നു. ഇന്ത്യാ വിഭജന കാലത്ത് മാത്രമാണ് ഇത്തരത്തിലുള്ള അക്രമങ്ങള്‍ അരങ്ങേറിയത്, സൗത്ത് 24 പര്‍ഗനാസില്‍ അക്രമങ്ങള്‍ക്കിരയായ പ്രവര്‍ത്തകരെ കണ്ട ശേഷം നദ്ദ പ്രതികരിച്ചു.
തെരഞ്ഞെടുപ്പിന് ശേഷം സംഘര്‍ഷം തുടരുന്ന പശ്ചിമ ബംഗാളില്‍ എത്തിയ ബിജെപി ദേശീയ പ്രതിനിധി സംഘത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറിമാരായ ഭൂപേന്ദ്ര യാദവ് എം.പി, ദുഷ്യന്ത് ഗൗതം എം.പി, ശിവ പ്രകാശ് ജി എന്നിവരും കേന്ദ്രമന്ത്രി വി. മുരളീധരനുമുണ്ട്. സിപിഎം ഭരണം തകര്‍ത്തെറിഞ്ഞ ബംഗാളില്‍ വീണ്ടും ദുരിതം വിതയ്ക്കുകയാണ് മമത ബാനര്‍ജിയുടെ ഏകാധിപത്യമെന്ന് വി. മുരളീധരന് കുറ്റപ്പെടുത്തി. വംഗനാട്ടില്‍ സമാധാന സ്ഥാപനമെന്ന ലക്ഷ്യത്തോടെയാണ് സന്ദര്‍ശനമെന്നും മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: