ലഖ്നൗ: കാണ്‍പൂർ കലാപവുമായി ബന്ധപ്പെട്ടുള്ള അക്രമങ്ങളിൽ പങ്കെടുത്ത നാൽപ്പത് പേരുടെ ചിത്രങ്ങൾ ഉത്തർ പ്രദേശ് പോലീസ് പുറത്തു വിട്ടു. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇവരുടെ ചിത്രങ്ങൾ പോലീസ് ശേഖരിച്ചിരിക്കുന്നത്. ഇവരെക്കുറിച്ച് വിവരം നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമാക്കിവെയ്ക്കുമെന്നും പോലീസ് പറഞ്ഞു.
അക്രമികളുടെ ചിത്രങ്ങൾ കലാപബാധിത പ്രദേശങ്ങള്‍ ഉള്‍പ്പെട്ട ആറ് പൊലീസ് സ്റ്റേഷനുകളുടെ പരിധിയ്ക്ക് കീഴിലുള്ള പ്രധാന ഇടങ്ങളിൽ പ്രദർശിപ്പിക്കും. അക്രമം അഴിച്ചുവിട്ട നൂറോളം പേരെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു.
മൂന്ന് കേസുകളാണ് ഇപ്പോള്‍ ചുമത്തിയിരിക്കുന്നത്. രണ്ടെണ്ണം പൊലീസ് വകയും ഒരെണ്ണം കലാപത്തില്‍ പല രീതികളില്‍ നഷ്ടം സംഭവിച്ച ബിസിനസുകാരും നാട്ടുകാരും നല്കിയതും. വെള്ളിയാഴ്ച നമാസിനെത്തുടര്‍ന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. കൗമാരക്കാരും യുവാക്കളുമാണ് അക്രമികളില്‍ ഏറെയും.
ടിവി സംവാദത്തിൽ ബിജെപി നേതാവ് നൂപുർ ശർമ്മ നബിയെക്കുറിച്ച് നടത്തിയ പരാമർശത്തിന്റെ പേരിലാണ് മതനിന്ദ ആരോപിച്ച് വെള്ളിയാഴ്ച മുതൽ അക്രമികൾ തെരുവുകളിൽ കലാപം അഴിച്ചു വിട്ടത്. കേസിൽ ഇതുവരെ 38 പേരെ അറസ്റ്റ് ചെയ്തതായി കാൻപൂർ എഡിജിപി ആനന്ദ് പ്രകാശ് തിവാരി അറിയിച്ചു.
കേസില്‍ തിങ്കളാഴ്ച ഒമ്പതുപേരെക്കൂടി അറസ്റ്റു ചെയ്തതോടെ ആകെ അറസ്റ്റ് ചെയ്തവരുടെ എണ്ണം 38 ആയി. ഇതില്‍ പ്രധാന മൂന്ന് പ്രതികളായ സഫര്‍ ഹയത് ഹഷ്മി, നജീബ് ഖുറേഷി, ജാവേദ് അഹ്മദ് എന്നിവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
മൂന്ന് ടീമുകളായാണ് പൊലീസ് കാണ്‍പൂര്‍ കലാപം അന്വേഷിക്കുന്നത്. പൊലീസ് ഡപ്യൂട്ടി കമ്മീഷണര്‍ പ്രമോദ് കുമാറിന്റെ നേതൃത്വത്തില്‍ ഒരു സംഘം സിസിടിവി ദൃശ്യങ്ങള്‍ അന്വേഷിക്കും. തുറന്ന കുപ്പികളില്‍ പെട്രോള്‍ നല്കിയ പെട്രോള്‍ പമ്പ് കേന്ദ്രീകരിച്ച് മറ്റൊരു ടീം അന്വേഷിക്കും. കലാപത്തിലെ പ്രധാന പ്രതിയായ മൗലാന മുഹമ്മദ് അലി (എംഎംഎ) ജൗഹര്‍ ഫാന്‍സ് അസോസിയേഷന് മേധാവി ഹയത് സഫര്‍ ഹഷ്മിയുടേതുള്‍പ്പെടെയുള്ള സമൂഹമാധ്യമ പോസ്റ്റുകളും ബന്ധപ്പെട്ട മറ്റ് സമൂഹമാധ്യമപോസ്റ്റുകളും മൂന്നാമതൊരു ടീം അന്വേഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: