ന്യൂദല്‍ഹി : യുഎപിഎ കേസില്‍ സിദ്ദിഖ് കാപ്പന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ആറാഴ്ച ദല്‍ഹി വിട്ടുപോകരുതെന്ന കര്‍ശ്ശന നിര്‍ദ്ദേശങ്ങളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. യുപി സര്‍ക്കാര്‍ ചുമത്തിയ യുഎപിഎ കേസില്‍ സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചെങ്കിലും ജയില്‍ മോചിതനാകാന്‍ ഇഡിയുടെ കേസിലും ജാമ്യം ലഭിക്കണം.
മഥുര കോടതിയും അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബഞ്ചും സിദ്ദിഖ് കാപ്പന് ജാമ്യം നല്‍കാത്ത സാഹചര്യത്തില്‍ കുടുംബമാണ് സുപ്രീംകോടതിയെ സമീപിച്ചത്. കേസിലെ അന്വേഷണം പൂര്‍ത്തിയായ ശേഷം ജാമ്യം അനുവദിച്ചാല്‍ മതിയെന്ന യുപി സര്‍ക്കാരിന്റെ വാദം കോടതി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നടപടി. കേരളത്തില്‍ എത്തിയാല്‍ ലോക്കല്‍ പോലീസിനെ റിപ്പോര്‍ട്ട് ചെയ്യണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
മാധ്യമ പ്രവര്ത്തകന് എന്ന നിലയിലാണ് ഹാത്രാസില്‍ പോയതെന്ന സിദ്ദിഖ് കാപ്പന്റെ വാദം നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയായിരുന്നു അലഹാബാദ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്. പിടിയിലായ മറ്റ് പ്രതികള്‍ക്കൊപ്പം സിദ്ദിഖ് കാപ്പന് പോയത് എന്തിനാണെന്ന് തെളിയിക്കേണ്ടതുണ്ടെന്നും അലഹാബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. 22 മാസമാണ് കാപ്പന് ജയിലില്‍ കഴിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: