ലക്നൗ: തീവ്രവാദ ബന്ധത്തെ തുടര്‍ന്ന് യുപി ജയിലില്‍ കഴിഞ്ഞിരുന്നു മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന് ജയില്‍മോചിതനായി. നീതി പൂര്‍ണമായി ലഭിച്ചിട്ടില്ലെന്ന് പുറത്തിറങ്ങിയ ശേഷം സിദ്ദിഖ് കാപ്പന് മാധ്യമ പ്രവര്‍ത്തകരോട് വിശദീകരിച്ചു. തന്റെ കൂടെയുള്ള പലരും ഇപ്പോഴും കള്ളക്കേസില്‍ കുടുങ്ങി ജയിലില്‍ കിടക്കുകയാണെന്നും, അവര്‍ക്ക് നീതി വേണമെന്നും കാപ്പന് പറഞ്ഞു. മോചനത്തിനുള്ള ഉത്തരവ് ലക്നൗ കോടതി ജയില്‍ അധികൃതര്‍ക്ക് ഇന്നലെ അയച്ചിരുന്നു. എന്‍ഫോഴ്സ്മെന്റെ് ഡയറക്ടറേറ്റ് എടുത്ത കേസില്‍ കഴിഞ്ഞ മാസം അവസാനമാണ് സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചത്.
യുപിയിലെ ഹത്രസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനുള്ള യാത്രയ്ക്കിടെയായിരുന്നു 2020 ഒക്ടോബര്‍ അഞ്ചിന് സിദ്ദിഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റുചെയ്തത്. രാജ്യദ്രോഹം, സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, ഭീകരപ്രവര്‍ത്തനത്തിന് ഫണ്ട് സമാഹരിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് കാപ്പനെതിരെ ചുമത്തിയത്.
യുഎപിഎ കേസില്‍ കാപ്പന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും ഇഡി കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ ജയില്‍ മോചനം നീണ്ടുപോകുകയായിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 31 ന് ഇഡി കേസില്‍ കാപ്പന് നല്കിയ ജാമ്യാപേക്ഷ ലഖ്നൗ ജില്ലാ കോടതി തള്ളിയിരുന്നു. തുടര്‍ന്ന് ലഖ്നൗ ഹൈക്കോടതിയെ സമീപിച്ച് ജാമ്യം ലഭിച്ചു. ജാമ്യം ലഭിച്ചെങ്കിലും നടപടിക്രമം നീണ്ടു പോയതിനെ തുടര്‍ന്ന് മോചനം വൈകുകയായിരുന്നു. യുപി പൊലീസിന്റേയും ഇഡിയുടേയും വെരിഫിക്കേഷന് നടപടികള്‍ പൂര്‍ത്തിയായതോടെ റിലീസിങ് ഓര്‍ഡര്‍ ജയിലിലെത്തുകയായിരുന്നു. പിന്നാലെയാണ് ജാമ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: