മുംബൈ: മഹാരാഷ്ട്രയിലെ പന്ധര്‍പൂര്‍ നിയമസഭാമണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി കൂട്ടുകെട്ടായ മഹാവികാസ് അഘാദിയെ തോല്പിച്ച് ബിജെപി. ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചു.
എന്‍സിപിയുടെ കോട്ടയായ പന്ധര്പൂരില് എന്‍സിപി എംഎല്‍എ ആയ ഭരത് ഭാല്‍കെയുടെ മരണത്തെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. അദ്ദേഹത്തിന്റെ മകന് ഭഗീരഥായിരുന്നു എന്‍സിപി സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസും ശിവസേനയും പിന്തുണയ്ക്കുന്ന മഹാവികാസ് അഘാദിയുടെ ഭാഗമായതിനാല്‍ ഭഗീരഥ് അനായാസ വിജയം നേടുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. പക്ഷെ ബിജെപി സ്ഥാനാര്‍ത്ഥി സമാധാന് ഔത്താഡെ 3733 വോട്ടുകള്‍ക്ക് ജയിച്ചു. 2019ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേനയുടെ പിന്തുണയോടെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായിരുന്നു ഔത്താഡെ.
ഉദ്ധവ് താക്കറെയും ശരദ്പവാറും നാനാ പഠോളെയും ഒറ്റക്കെട്ടായി നിന്നയിടത്ത് അവരുടെ കോട്ട തകര്‍ക്കുകയായിരുന്നു ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള ബിജെപി. ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ മഹാരാഷ്ട്ര നിയമസഭയില്‍ ബിജെപിയുടെ കക്ഷിനില 106 ആയി. എന്‍സിപിയുടേത് 53 ആയി കുറഞ്ഞു.
ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള ആദര്‍ശ രാഷ്ട്രീയത്തെ ജനം സ്വീകരിച്ചതിന്റെ തെളിവായി ഈ തെരഞ്ഞെടുപ്പ്. മണ്ഡലത്തിലെ കരിമ്പ് രാഷ്ട്രീയവും ബിജെപിയ്ക്ക് തുണയായി. കരിമ്പു കര്‍ഷകര്‍ക്കുള്ള കുടിശിക കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഭഗീരഥ് ഭാല്‍കെയുടെ സഹകരണസംഘം നല്‍കാത്തതില്‍ അമര്‍ഷം പുകഞ്ഞിരുന്നു. ഇതാണ് എന്‍സിപിക്ക് തിരിച്ചടിയായത്. രണ്ട് മന്ത്രിമാരുടെ രാജിയും അഴിമതിയാരോപണവും ചേര്‍ന്ന് ആടിയുലയുകയാണ് മഹാവികാസ് അഘാദി സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: