ന്യൂദല്‍ഹി: കേന്ദ്രമന്ത്രിസഭ പുനഃസംഘടനയില്‍ ഇടംകിട്ടിയ ആറ് വനിതകളില്‍ ഒരാളാണ് ദല്‍ഹിയില്‍നിന്നുള്ള തീപ്പൊരി നേതാവ് മീനാക്ഷി ലേഖി. ബിജെപിയുടെ നയങ്ങളും പരിപാടികളും വിശദീകരിക്കാനും രാഷ്ട്രീയ വൈരികളോട് വാക്പോരില്‍ ഏര്‍പ്പെടാനും നീണ്ടകാലമായി മുന്‍നിരയിലുള്ള നേതാവ്. ന്യൂദല്‍ഹി മണ്ഡലത്തില്‍നിന്ന് തുടര്‍ച്ചയായി രണ്ടാംവട്ടം ലോക്സഭയില്‍ എത്തിയ ലേഖി സഹമന്ത്രിയായിട്ടാണ് ചുമതലയേറ്റത്. സ്ത്രീകളുടെ പ്രശ്നങ്ങള്‍ മുതല്‍ പരിസ്ഥിതി, വികസന വിഷയങ്ങളില്‍വരെ പാര്‍ട്ടിയുടെ കുന്തമുനയെന്ന് 54 കാരിയായ മീനാക്ഷി ലേഖിയെ വിശേഷിപ്പിക്കാം.
ദല്‍ഹി സര്‍വകലാശാലയില്‍നിന്ന് നിയമബിരുദം നേടിയിട്ടുള്ള അവര്‍ സായുധസേനയില്‍ വനിതാ ഉദ്യോഗസ്ഥര്‍ക്ക് പെര്‍മനന്റ് കമ്മിഷന് തുടങ്ങിയ നിരവധി പ്രശ്നങ്ങള്‍ അഭിഭാഷകയെന്ന നിലയില്‍ ഏറ്റെടുത്തിട്ടുണ്ട്. 2019-ല്‍ രാഹുല്‍ ഗാന്ധിയെ ഖേദംപ്രകടനം നടത്താന്‍ നിര്‍ബന്ധിതനാക്കിയത് മീനാക്ഷി ലേഖി നല്കിയ പരാതിയെ തുടര്‍ന്നായിരുന്നു. ‘കാവല്ക്കാരന് കള്ളന്’ എന്ന രാഹുലിന്റെ പരാമര്‍ശത്തെ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തപ്പോഴായിരുന്നു ഇത്. 2010-ല്‍ ബിജെപി മഹിളാ മോര്‍ച്ച ഉപാധ്യക്ഷയായി നിയമിതയായി.
തുടര്‍ന്ന് പാര്‍ട്ടി ദേശീയ വക്താവയതോടെ മാധ്യമങ്ങളിലും പുറത്തും രാഷ്ട്രീയ എതിരാളികളെ നിശബ്ദമാക്കുന്ന പ്രകടനം നടത്തി. പാര്ലമെന്റേറിയന് എന്ന നിലയില്‍ വനിതാ സംവരണമുള്‍പ്പെടെ വ്യത്യസ്ത കരടുനിയമങ്ങള്‍ തയ്യാറാക്കുന്ന സമിതികളില്‍ അംഗമായിരുന്നു. വിദേശകാര്യ സ്ഥിരം സമിതിയുള്‍പ്പെടെ പാര്‍ലമെന്ററി സമിതികളിലും പ്രവര്‍ത്തിച്ചു. സാമൂഹിക പ്രവര്‍ത്തനം ഇഷ്ടപ്പെടുന്ന മീനാക്ഷി ലേഖിക്ക് സാഹിത്യം, സംസ്കാരിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയിലും താത്പര്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: